പി.വി അന്‍വറിനെതിരെ നടപടി വേണമെന്ന് സി.പി.ഐ., കാനം രാജേന്ദ്രന്‍ കോടിയേരിയെ കണ്ടു

പി.വി അന്‍വറിനെതിരെ  നടപടി വേണമെന്ന്  സി.പി.ഐ.,  കാനം രാജേന്ദ്രന്‍  കോടിയേരിയെ കണ്ടു

തിരുവനന്തപുരം: വയനാട് ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി സുനീറനെതിരെ ആരോപണമുന്നയിച്ച പി.വി അന്‍വറിനെതിരെ നടപടി വേണമെന്ന് സി.പി.ഐ. ഇക്കാര്യം ആവശ്യപ്പെട്ട് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടു. അന്‍വറിന്റെ ആരോപണത്തില്‍ പി.പി സുനീര്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാനം ഇടപെട്ടത്. പാര്‍ട്ടി പറഞ്ഞാല്‍ മാനനഷ്ടക്കേസ് നല്‍കുമെന്ന് സുനീര്‍ പ്രതികരിച്ചു.

നേരത്തെ സി.പി.ഐക്കെതിരെ അന്‍വര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. തന്നേക്കാള്‍ ലീഗിനോടാണ് സി.പി.ഐയ്ക്ക് താല്‍പര്യമെന്നായിരുന്നു അന്‍വറിന്റെ പരാമര്‍ശം. ഇതിനു പിന്നാലെ വയനാട്ടിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി പി സുനീറിനെതിരെയും അന്‍വര്‍ രംഗത്തെത്തി. സുനീര്‍ മുസ്ലിം ലീഗില്‍ ചേരാന്‍ ഒരുങ്ങുകയാണ്. ലീഗ്, കോണ്‍ഗ്രസ് നേതാക്കളുമായാണ് സുനീറിന് അടുപ്പം. 2011ല്‍ ഏറനാട് സ്ഥാനാര്‍ഥി ആക്കാമെന്ന് സി.പി.ഐ ജില്ലാ നേതൃത്വം ഉറപ്പ് നല്‍കിയെങ്കിലും മുസ്ലിം ലീഗ് ഇത് അട്ടിമറിച്ചു. ലീഗ് നേതാവ് പി.കെ ബഷീര്‍ ഇതിനായി 25 ലക്ഷം രൂപ നല്‍കിയെന്നും അന്‍വര്‍ആരോപിച്ചിരുന്നു.

ഈ പരാമര്‍ശങ്ങള്‍ക്കെതിരെ സി.പി.ഐ ജില്ലാ കമ്മിറ്റി രംഗത്തെത്തുകയും യുവജനസംഘടനയായ എ.ഐ.വൈ.എഫ് അന്‍വറിനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെ അന്‍വറിന്റെ പരാമര്‍ശങ്ങള്‍ വിലക്കി സി.പി.എമ്മും രംഗത്തെത്തിയിരുന്നു.

Sharing is caring!