എം.എല്‍.എക്ക് വേണ്ടി മരിക്കാനും എന്തുംചെയ്യാനും തെയ്യാറാണെന്ന്പ്രതി പ്രസംഗിച്ചതായി സാക്ഷി കോടതിയില്‍

എം.എല്‍.എക്ക് വേണ്ടി മരിക്കാനും എന്തുംചെയ്യാനും തെയ്യാറാണെന്ന്പ്രതി പ്രസംഗിച്ചതായി സാക്ഷി കോടതിയില്‍

 

മഞ്ചേരി : കുനിയില്‍ ഇരട്ടക്കൊലക്കേസിലെ വിചാരണയില്‍ നിര്‍ണായക മൊഴി. എം.എല്‍.എ ക്ക് വേണ്ടി മരിക്കാനും ഞങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞാല്‍ എന്തും ചെയ്യുമെന്നും മുസ്ലിം ലീഗ് നേതാവായ പാറമ്മല്‍ അഹമ്മദ് കുട്ടി പ്രസംഗിച്ചതായി സാക്ഷി കോടതിയില്‍ ഇന്ന് മൊഴി നല്‍കി.

അരീക്കോട് കുനിയില്‍ കുറുവങ്ങാടന്‍ അതിഖു റഹ്മാന്‍ വധക്കേസില്‍ പ്രതികളും കുനിയില്‍ കൊളക്കാടന്‍ ഗുലാം ഹുസൈന്റെ മക്കളുമായ അബ്ദുല്‍ കലാം ആസാദ്, അബൂബക്കര്‍ എന്ന ബാപ്പുട്ടി എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ വേളയിലാണ് 192-ാം സാക്ഷി സുരേഷ് കേസിലെ 19-ാം പ്രതിയും മുസ്ലിം ലീഗ് നേതാവുമായ പാറമ്മല്‍ അഹമ്മദ് കുട്ടിയുടെ പ്രസംഗം സംബന്ധിച്ച് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) മുമ്പാകെ മൊഴി നല്‍കിയത്.

2012 ജനുവരി അഞ്ചിനാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകനായ അതീഖ് റഹ്മാന്‍ കൊല്ലപ്പെടുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ 2012 ഫെബ്രുവരി 20ന് വൈകീട്ട് ഏഴു മണിക്ക് കുനിയില്‍ അങ്ങാടിയില്‍ നടത്തിയ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഏറനാട് മ ണ്ഡലം മുസ്ലിം ലീഗ് ജോയിന്റ് സെക്രട്ടറിയായിരുന്ന പാറമ്മല്‍ അഹമ്മദ് കുട്ടി. പ്രസംഗം പ്രകോപന പരമായിരുന്നുവെന്നും 2012 ജൂണ്‍ 10ന് നടന്ന ഇരട്ട കൊലപാതകത്തിന് ഇത് പ്രേരകമായി എന്നും കണ്ടെത്തി അഹമ്മദ് കുട്ടിയെ 2012 ആഗസ്റ്റ് എട്ടിന് മലപ്പുറം നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എം.പി.മോഹനചന്ദ്രന്‍ അറസ്റ്റ് ചെയ്തിരുന്നു. അഹമ്മദ് കുട്ടിയുടെ വിവാദ പ്രസംഗം മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത സുരേഷാണ് 192-ാം സാക്ഷി.

അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ട പ്രകാരം സുരേഷ് 2012 ആഗസ്റ്റ് എട്ടിന് ഫോണും മെമ്മറി കാര്‍ഡും അരീക്കോട് സേ്റ്റഷനില്‍ ഹാജരാക്കിയിരുന്നു. ഈ തൊണ്ടി മുതലുകള്‍ ഇന്നലെ സുരേഷ് കോടതിയില്‍ തിരിച്ചറിഞ്ഞു. അന്നത്തെ പ്രംസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ പ്രോസിക്യൂഷന്‍ ആവശ്യപ്രകാരം സാക്ഷി കോടതിയില്‍ മൊഴി നല്‍കി. എം.എല്‍.എ പറഞ്ഞാല്‍ എന്തും ചെയ്യും, അതേ അതീഖ് റഹ്മാനും മുജീബും ചെയ്തുള്ളൂ…. മുജീബിന്റെ ജീവന്‍ അല്ലാഹു നമുക്ക് വരദാനമായി തിരിച്ചു നല്‍കി. ഇനി മുജീബിനെ വെച്ചാണ് പോരാട്ടം. മുജീബിന്റെ ദീര്‍ഘായുസ്സിനായി നിങ്ങള്‍ പ്രാര്‍ത്ഥിക്കണം. അവന്റെ കൂടെ നില്‍ക്കുന്നവര്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കണം. ഈ ഇടശ്ശേരിക്കടവ് കുറ്റൂളി റോട്ടിലേക്കല്ലേ ഗുലാം ഹുസൈന്‍ വീട്ടില്‍ നിന്ന് ഇറങ്ങുക, ഈ റോട്ടിലേക്കല്ലേ ആസാദും ഇറങ്ങുന്നത്. ജാമ്യം കിട്ടി വരട്ടെ.. സമാധാനം കിട്ടൂല…. ഈ എം.എല്‍.എയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ചവരാണ് അതീഖ് റഹ്മാനും മുജീബും…. എന്നിങ്ങനെയായിരുന്നു പ്രസംഗമെന്നാണ് സാക്ഷി നല്‍കിയ മൊഴി.
217-ാം സാക്ഷിയും ഒമ്പതാം പ്രതി മഹ്‌സൂമിന്റെ പിതാവുമായ മധുരക്കുഴിയന്‍ അലിമോന്‍, 218-ാം സാക്ഷി മധുരക്കുഴിയന്‍ സക്കീര്‍, 219-ാം സാക്ഷി മന്‍സൂര്‍, 222-ാം സാക്ഷിയും ഏഴാം പ്രതി ഫസലിന്റെ മാതാവുമായ ഫാത്തിമ, 223-ാം സാക്ഷി അബ്ദുല്‍ ഹക്കീം, 224-ാം സാക്ഷി തെരട്ടമ്മല്‍ മുഹാജിസ്, 226-ാം സാക്ഷിയും 11-ാം പ്രതി ഷബീറിന്റെ മാതാവുമായ സുബൈദ, 227-ാം സാക്ഷി കാരങ്ങാടന്‍ അലി എന്നിവരെയാണ് ഇന്നലെ വിസ്തരിച്ചത്.

Sharing is caring!