ബംഗാളിലെ പള്ളികള്‍ കേന്ദ്രീകരിച്ച് പിരിച്ച പണം ഹൈദരലി തങ്ങള്‍ക്ക് കൈമാറി

ബംഗാളിലെ പള്ളികള്‍ കേന്ദ്രീകരിച്ച് പിരിച്ച പണം ഹൈദരലി തങ്ങള്‍ക്ക് കൈമാറി

മലപ്പുറം: പ്രളയത്തില്‍ മുങ്ങിയ കേരളത്തെ
സഹായിക്കാന്‍ ബംഗാളികളുടെ
സഹായ ഹസ്തം. വെസ്റ്റ് ബംഗാളിലെ 24 പര്‍ഗാനാസ് ജില്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആള്‍ ബംഗാള്‍ മുസ്ലിം സുന്നത്ത് ജമാഅത്തിന്റെ പ്രതിനിധികളാണ്
മേഖലയിലെ മുസ്ലിംപള്ളികള്‍ കേന്ദ്രീകരിച്ച് ധനസമാഹരണം നടത്തി ലഭിച്ച പണവുമായി ഇന്നലെ കേരളത്തിലെത്തിയത്. ശേഷം തുക പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി.

സംഘടനയുടെ ചെയര്‍മാനും കൊല്‍ക്കത്തയിലെ ആലിയ യൂനിവേഴ്സിറ്റി മുന്‍ പ്രൊഫസറുമായ മുഫ്തി അബ്ദുല്‍ ഖയ്യൂമിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് കേരളത്തിലെത്തി വിവിധ പ്രദേശങ്ങളും ദുരിതാശ്വാസ ക്യാംപുകളും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ മനസ്സിലാക്കിയത്.

നാട്ടിലെ പള്ളികള്‍ കേന്ദ്രീകരിച്ച് സമാഹരിച്ച തുക ഇന്നലെ പാണക്കാട്ടെത്തിയാണ് സംഘം ഹൈദരലി തങ്ങള്‍ക്ക് കൈമാറിയത്.

സംസ്ഥാനത്തെ ബാധിച്ച പ്രളയക്കെടുതിയെ നേരിട്ട് കാണാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനുമാണ് തങ്ങള്‍ എത്തിയതെന്ന് വെസ്റ്റ് ബംഗാള്‍ പ്രതിനിധി സംഘം പറഞ്ഞു. മലപ്പുറത്തെത്തി.

ദാറുല്‍ഹുദായിലെ വിദ്യാര്‍ത്ഥികളില്‍ നാശനഷ്ടമുണ്ടായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായം വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വിയെ ഏല്‍പിച്ചു.

ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയുമായി സഹകരിച്ച് വെസ്റ്റ് ബംഗാളില്‍ വിവിധ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടന നേതൃത്വം നല്‍കുന്നുണ്ട്. വാഴ്സിറ്റിയുടെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയയുടെ നാഷണല്‍ പ്രൊജക്ടിന്റെ ഭാഗമായി 24 പര്‍ഗാനാസില്‍ കേരള മോഡല്‍ വില്ലേജ് പദ്ധതിയടക്കം വിവിധ വിദ്യാഭ്യാസ മഹല്ല് ശാക്തീകരണ പദ്ധതികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഹാദിയയുടെ കൊല്‍ക്കത്ത പ്രൊജക്ട് കോഡിനേറ്റര്‍ മന്‍സൂര്‍ ഹുദവി പറപ്പൂരും സംഘത്തെ അനുഗമിച്ചു.

Sharing is caring!