ഏറ്റെടുക്കാന്‍ ആളില്ല; രണ്ടര വര്‍ഷമായി മലയാളിയുടെ മൃതദേഹം സൗദിയിലെ ആശുപത്രി മോര്‍ച്ചറിയില്‍

ഏറ്റെടുക്കാന്‍ ആളില്ല; രണ്ടര വര്‍ഷമായി  മലയാളിയുടെ മൃതദേഹം സൗദിയിലെ ആശുപത്രി  മോര്‍ച്ചറിയില്‍

ജിദ്ദ: ബന്ധുക്കളാരും ഏറ്റെടുക്കാനില്ലാതെ രണ്ടര വര്‍ഷമായി മലയാളിയുടെ മൃതദേഹം സഊദിയിലെ ആശുപത്രി മോര്‍ച്ചറിയില്‍.

സഊദിയില്‍ ദമ്മാമിലെ ഖത്വീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മലയാളിയുടെ മൃതദേഹം ബന്ധുക്കളോ സുഹൃത്തുക്കളോ അന്വേഷിച്ചെത്താതിനാല്‍ പൊലിസ് മറവു ചെയ്യാനൊരുങ്ങുന്നത്.

കോയമൂച്ചി കടവന്‍പൈക്കാട്ട്, പുവാട്ടുപറമ്പ്, പറപ്പൂര്‍, കോഴിക്കോട് എന്നാണ് പാസ്പോര്‍ട്ടില്‍ കാണിച്ചിട്ടുള്ള പേരും വിലാസവും.

മരിക്കുമ്പോള്‍ 55 വയസ്സായിരുന്നു. പിതാവ് കുഞ്ഞഹമ്മദ്, മാതാവ് തൈത്തു, ഭാര്യ ആയിശയെന്നും പാസ്പോര്‍ട്ടിലുണ്ട്.

ഖോബാറില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിയിരുന്ന കോയമൂച്ചിയെ അസുഖത്തെ തുടര്‍ന്ന് 2015 ഡിസംബര്‍ പത്തിനാണ് അല്‍ഖോബാര്‍ അല്‍ ഫഹ്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഡിസംബര്‍ 15ന് മരിക്കുകയും ചെയ്തു. മൃതദേഹം സഊദിയില്‍ മറവു ചെയ്യുന്നതിനോ നാട്ടിലയക്കുന്നതിനോ വേണ്ടി സ്പോണ്‍സര്‍ മുന്നിട്ടിറങ്ങിയെങ്കിലും കുടുംബവുമായോ നാട്ടുകാരുമായോ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ പാസ്പോര്‍ട്ടിലെ വിവരങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്.

സഊദി പാസ്പോര്‍ട്ട് ഓഫിസില്‍ നിന്നും ശേഖരിച്ച വിവര പ്രകാരം 22 വര്‍ഷം മുമ്പാണ് ഇയാള്‍ സഊദിയിലെത്തിയത്.

12 വര്‍ഷം മുമ്പാണ് ഒടുവില്‍ അവധിയില്‍ പോയതായി രേഖകളിലുള്ളത്. കോഴിക്കോട് ജില്ലക്കാരനെന്ന് പാസ്പോര്‍ട്ട് രേഖയിലുള്ളതെങ്കിലും കാസര്‍കോട് സ്വദേശിയായാണ് ജോലി സ്ഥലത്ത് അറിയപ്പെട്ടിരുന്നത്.

ബദര്‍ ഡിസ്പെന്‍സറി ജീവനക്കാരന്‍ ഷാഫിയുടെ നേതൃത്വത്തില്‍ കാസര്‍കോട് വിവിധ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല.

ആറുമാസത്തോളം അല്‍രാജ്ഹി ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം പിന്നീട് സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കം ഇടപെട്ടാണ് ഖത്വീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.

വര്‍ഷങ്ങളായി മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്നതിനാല്‍ ജീവനക്കാര്‍ക്കും മറ്റും കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അധികൃതര്‍ പൊലിസിനെ അറിയിക്കുകയായിരുന്നു.

മൃതദേഹം മറവു ചെയ്യാന്‍ വൈകുന്നതിന്റെ പേരില്‍ ഉത്തരവാദപ്പെട്ട സ്പോണ്‍സറുടെ കംപ്യൂട്ടര്‍ സേവനം തൊഴില്‍ മന്ത്രാലയം റദ്ദാക്കിയിരുന്നു.

ഇതിനു മുമ്പും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നെങ്കിലും ആരും അന്വേഷിച്ച് വന്നില്ല. ഇനിയും മൃതദേഹം സൂക്ഷിക്കാന്‍ സാധ്യമല്ലെന്നും പത്ത് ദിവസത്തിനകം കോയമൂച്ചിയുടെ മൃതദേഹം സഊദിയില്‍ മറവു ചെയ്യണമെന്നും പ്രശ്നത്തില്‍ ഇടപെട്ട നാസ് വക്കത്തോട് പൊലിസ് നിര്‍ദേശിച്ചിരിക്കുകയാണ്.

ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഇന്ത്യന്‍ എംബസിയെയോ 00966569956848 നമ്പറില്‍ നാസ് വക്കത്തിനെയോ ബന്ധപ്പെടണം.

Sharing is caring!