17കാരിയെ പ്രേമംനടിച്ച് പീഡിപ്പിച്ച യുവാവിന് 10വര്‍ഷം കഠിന തടവ്

17കാരിയെ  പ്രേമംനടിച്ച് പീഡിപ്പിച്ച യുവാവിന്  10വര്‍ഷം കഠിന തടവ്

മഞ്ചേരി: പതിനേഴുകാരിയെ പ്രേമം നടിച്ച് ബലാല്‍സംഗം ചെയ്ത യുവാവിനെ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി പത്തു വര്‍ഷം കഠിന തടവിനും 6000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പൊന്മള ആക്കപ്പറമ്പ് ചേങ്ങോട്ടൂര്‍ പട്ടത്ത് സന്ദീപ് (28)നെയാണ് ജഡ്ജി കെ പി സുധീര്‍ ശിക്ഷിച്ചത്.
2014 ജൂണ്‍ 27നും ജൂലൈ 10നും പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. പരാതിക്കാരിയുടെ ചേങ്ങോട്ടൂരിലെ വീട്ടില്‍ രാത്രി 12.30ന് അതിക്രമിച്ചു കയറിയ പ്രതി പ്രേമം നടിച്ച് പെണ്‍കുട്ടിയെ വീടിനടുത്തുള്ള പറമ്പിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പോക്‌സോ നിയമപ്രകാരം പത്തു വര്‍ഷം കഠിന തടവ്, 5000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം അഞ്ചു മാസത്തെ അധിക തടവ്, ഇന്ത്യന്‍ ശിക്ഷാ നിയമം 450 പ്രകാരം വീട്ടില്‍ അതിക്രമിച്ചു കയറിയതിന് മൂന്നു വര്‍ഷം കഠിന തടവ്, 1000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ഒരു മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.
കേസില്‍ പത്തു സാക്ഷികളെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാജു ജോര്‍ജ്ജ് കോടതി മുമ്പാകെ വിസ്തരിച്ചു. 17 രേഖകളും മൂന്ന് തൊണ്ടി മുതലുകളും ഹാജരാക്കി.
പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് കോടതി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.

Sharing is caring!