ദേശീയപാതാ വികസനം: സംഘര്‍ഷമുണ്ടായിനിര്‍ത്തിവെച്ച അരീത്തോട് സര്‍വേ പൂര്‍ത്തിയാക്കി

ദേശീയപാതാ വികസനം: സംഘര്‍ഷമുണ്ടായിനിര്‍ത്തിവെച്ച  അരീത്തോട് സര്‍വേ പൂര്‍ത്തിയാക്കി

തിരൂരങ്ങാടി: ദേശീയപാത സ്ഥലമേറ്റെടുക്കുന്നതിനിടെ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച അരീത്തോട് സര്‍വേ ഡെപ്യുട്ടി കലക്ടര്‍ ജെ.ഒ.അരുണ്‍കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹത്തോടെ പൂര്‍ത്തിയാക്കി. ഇന്നലെ അരീത്തോട് മുതല്‍ വലിയപറമ്പ് വരെ ഒന്നര കി.മി പരിധിയിലാണ് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയത്. രാവിലെ ആരംഭിച്ച സര്‍വേ ഒന്‍പതോടെ പൂര്‍ത്തിയായി. കഴിഞ്ഞ ആറിന് തലപ്പാറ, വലിയപറമ്പ് ഭാഗങ്ങളില്‍ സര്‍വേ നടന്നിരുന്നെങ്കിലും സര്‍വേക്കിടെ പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. നാല്‍പ്പതിലധികം വീടുകളും മറ്റു കെട്ടിടങ്ങളും നിരവധിപേരുടെ ഭൂമിയും നഷ്ടപ്പെടുന്ന തരത്തിലാണ് പുതിയ അലൈന്‍മെന്റ് തയ്യാറാക്കിയത്. ഇതിനെതിരെ നാട്ടുകാര്‍ സമര സമിതി രൂപീകരിച്ച് പ്രതിഷേധത്തിലായിരുന്നു. എതിര്‍പ്പുകള്‍ വകവെയ്ക്കാതെ അധികൃതര്‍ സര്‍വ്വേ നടത്തിയതോടെ നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കുകയും സംഘര്‍ഷത്തില്‍ പൊലിസുകാരടക്കം നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇവിടുത്തെ സര്‍വേ നിര്‍ത്തിവെക്കുകയായിരുന്നു. കഴിഞ്ഞ പതിനൊന്നിന് തിരുവനന്തപുരത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷിയോഗം ചേരുകയും നിലവിലുള്ള അലൈമെന്റ് പുനഃപരിശോധിക്കാമെന്ന സര്‍വ്വകക്ഷി തീരുമാനത്തെ തുടര്‍ന്നാണ് നിലവിലെ അലൈന്‍മെന്റ് പ്രകാരം തന്നെ സര്‍വേ പൂര്‍ത്തിയാക്കിയത്.

Sharing is caring!