കെജ്രിവാളിനെ അറസ്റ്റ് ചെയ്യാനുള്ള രാഷ്ട്രീയ തീരുമാനം ബി ജെ പിയെ തരിഞ്ഞു കൊത്തി- പി കെ കുഞ്ഞാലിക്കുട്ടി

കെജ്രിവാളിനെ അറസ്റ്റ് ചെയ്യാനുള്ള രാഷ്ട്രീയ തീരുമാനം ബി ജെ പിയെ തരിഞ്ഞു കൊത്തി- പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനുള്ള രാഷ്ട്രീയ തീരുമാനം ബി.ജെ.പിയെ തിരിഞ്ഞുകൊത്തിയെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കിറങ്ങുന്നത് ഡബിള്‍ എഫക്ടുണ്ടാക്കുമെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അറസ്റ്റും തുടര്‍ന്നുണ്ടായ സംഭവങ്ങളും ലോകവും ഇന്ത്യയിലെ സാധാരണ ജനങ്ങളും വിലയിരുത്തിയതാണ്. പീഢിതരായ നേതാക്കളോട് ജനങ്ങള്‍ക്ക് ആഭിമുഖ്യമുണ്ടാകും. അത് ഇന്ത്യാമുന്നണിക്ക് മുന്‍തൂക്കം നല്‍കും. ഭരണകൂടം അനീതി പ്രവര്‍ത്തിക്കുമ്പോള്‍ രാജ്യത്തെ ഉന്നത നീതിപീഠം നീതി നടപ്പിലാക്കുന്നതിന് വേണ്ടി ഇടപെട്ടു. വരുംദിവസങ്ങളില്‍ കെജ്‌രിവാളിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് വന്‍ സ്വീകാര്യത ലഭിക്കും.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ബി.ജെ.പി പറഞ്ഞുകൊണ്ടിരുന്ന സി.എ.എ, എന്‍.ആര്‍.സി തുടങ്ങിയ വിഷയങ്ങള്‍ അവരിപ്പോള്‍ പറയുന്നില്ല. ജനങ്ങളെ അസ്വസ്ഥരാക്കുന്ന വര്‍ഗീയ, ധ്രുവീകരണ പ്രസംഗങ്ങളാണ് എന്‍.ഡി.എ നേതാക്കള്‍ നടത്തുന്നത്. അധികാരത്തില്‍ നിന്നും പുറത്തുപോകുന്ന മുന്നണിയുടെ ഭാഷ്യമാണ് അവരുടേത്. എന്നാല്‍ അധികാരത്തിലെത്തിയാല്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നാണ് രാഹുല്‍ഗാന്ധിയും ഇന്ത്യമുന്നണിയും പറയുന്നത്. ബി.ജെ.പിക്ക് വലിയ ആശങ്കയിലാണ്. ദക്ഷിണേന്ത്യയില്‍ ബി.ജെ.പിക്ക് കാര്യമായി സീറ്റുകളൊന്നും തന്നെ കിട്ടാനില്ല. സീറ്റുകള്‍ കിട്ടികൊണ്ടിരുന്ന വടക്കേ ഇന്ത്യയില്‍ തന്നെ വലിയ തിരിച്ചടി നേരിടുകയാണ്. ബി.ജെ.പിയുടെ തോല്‍വിക്ക് ആക്കം കൂട്ടുന്ന കാര്യങ്ങളാണ് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുണ്ടെന്ന് ബോധ്യമായിട്ടും സര്‍ക്കാര്‍ കണ്ണുതുറക്കുന്നില്ല. ആയിരക്കണക്കിന് കുട്ടികളാണ് തുടര്‍പഠനത്തില്‍ നിന്നും പുറത്തുപോകുന്നത്. ഇതിനെതിരെ പ്രതിപക്ഷം ശക്തമായി ശബ്ദിക്കുന്നുണ്ട്. സാമ്പത്തിക പ്രയാസമാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും മുടങ്ങാന്‍ പാടില്ലാത്ത കാര്യങ്ങളാണ് കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന ഇത്തരം വിഷയങ്ങള്‍. കുട്ടികള്‍ പുറത്തുപോകുന്ന സ്ഥിതിയുണ്ടാകാന്‍ പാടില്ല. ആവശ്യമുള്ളിടത്ത് അധിക ബാച്ചുകളോ, പുതിയ സ്‌കൂളുകളോ അനുവദിക്കണം. ഇപ്പോള്‍ തന്നെ ക്ലാസുകള്‍ കുത്തിനിറച്ച അവസ്ഥയിലാണ്. പരിഹാരമായില്ലെങ്കില്‍ മുസ്‌ലിംലീഗ് ശക്തമായ സമരത്തിലേക്കിറങ്ങുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതിയെ 40,000 സിമ്മുകളുമായി മലപ്പുറം പോലീസ് പിടികൂടി

Sharing is caring!