കരിപ്പൂരിൽ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തെ പോലീസ് പിടികൂടി

കരിപ്പൂരിൽ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തെ പോലീസ് പിടികൂടി

കരിപ്പൂർ: 56 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും, ഇയാളുടെ അറിവോടെ കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ആറുപേരടങ്ങിയ കവര്‍ച്ചാസംഘവും അറസ്റ്റിലായി.

ഖത്തറില്‍ നിന്നും 30.04.24 തിയതി എയര്‍പോര്‍ട്ടിലെത്തുന്ന കുറ്റ്യാടി ലബീബ് എന്ന യാത്രക്കാരന്‍ അനധികൃതമായി സ്വര്‍ണ്ണം കടത്തികൊണ്ടു വരുന്നുണ്ടെന്നും, ആയത് കവര്‍ച്ച ചെയ്യാന്‍ ഒരു കൃമിനല്‍ സംഘം എയര്‍പോര്‍ട്ട് പരിസരത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് രഹസ്യ വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ട് പരിസരങ്ങളില്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു.

എയര്‍പോര്‍ട്ട് അറൈവൽ ഗേറ്റിൽ സംശയാസ്പദമായ രീതിയില്‍ കണ്ട കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ നിധിന്‍, അഖിലേഷ്, മുജീബ് എന്നിവരെയാണ് ആദ്യം പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ കവര്‍ച്ചാ സംഘത്തിന്‍റെ പദ്ധതി വ്യക്തമായി. പാനൂര്‍ സ്വദേശികളായ അജ്മല്‍, മുനീര്‍, നജീബ് എന്നിവര്‍ എയര്‍പോര്‍ട്ടിന് പുറത്ത് മറ്റൊരു കാറില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന് ഇവരിൽ നിന്നും അറിയാന്‍ കഴിഞ്ഞു.

കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ ഫസല്‍ എന്നയാളാണ് സ്വര്‍ണ്ണവുമായി വരുന്ന യാത്രക്കാരന്‍റെ വിവരങ്ങള്‍ കവര്‍ച്ചാ സംഘത്തിന് കൈമാറിയത്. ഇതനുസരിച്ചാണ് പാനൂര്‍ സ്വദേശി അജ്മല്‍ എന്നയാളുടെ നേതൃത്വത്തില്‍ രണ്ട് കാറുകളിലായി 6 പേരടങ്ങുന്ന സംഘം കാലിക്കറ്റ് എയര്‍പോര്‍ട്ടിലെത്തിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു.ഡി.എഫ് വലിയ പ്രതീക്ഷയിലാണെന്ന് മുസ്‌ലിംലീഗ്

അതേ സമയം കസ്റ്റംസ് പരിശോധനകളെ അതിജീവിച്ച് കടത്ത് സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിന് പുറത്തെത്തിയ കുറ്റ്യാടി സ്വദേശി ലബീബ് (19) പോലീസ് പിടിയിലായി. ഇതോടെ അപകടം മണത്തറിഞ്ഞ എയർപോർട്ടിന് പുറത്തുണ്ടായിരുന്ന മൂന്ന് പേര്‍ പദ്ധതി ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടര്‍ന്ന് കണ്ണൂര്‍ ചൊക്ലിയില്‍ വെച്ച് ഇവരെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്തു.
കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത് തുല്യമായി പങ്കിട്ടെടുക്കാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്.

Sharing is caring!