അരീക്കുളം ലക്ഷംവീട് കോളനിയിലെ 20 കുടുംബങ്ങള്‍ പുതുക്കിപ്പണിത വീടുകളിലേക്ക്

അരീക്കുളം ലക്ഷംവീട്  കോളനിയിലെ 20 കുടുംബങ്ങള്‍  പുതുക്കിപ്പണിത വീടുകളിലേക്ക്

വേങ്ങര: രണ്ടുവര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ അരീക്കുളം ലക്ഷം വീട് കോളനിയിലെ ഇരുപത് വീട്ടുകാരും ഒന്നിച്ച് പുതുക്കിപ്പണിത വീടുകളിലേക്ക്. കഴിഞ്ഞ യു.ഡി.എഫ്.ഭരണകാലത്ത് എം.എല്‍.ആയിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടി പ്രത്യേകം താല്പര്യമെടുത്താണ് കോളനിയിലെ ഇരട്ട വീടുകള്‍ ഒററ വീടുകളാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചത്.

കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച് അറ്റകുറ്റപ്പണികള്‍ക്കുപോലുമാകാത്ത നിലയിലെത്തിയ വീടുകളില്‍ നരകതുല്യ ജീവിതം നയിച്ചു വരികയായിരുന്ന കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസകരമായ നടപടിയായിരുന്നു ഇത്.രണ്ടു ഘട്ടങ്ങളിലായി നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ അംഗീകാരം മന്ത്രി തന്നെ നേരിട്ട് സെപഷ്യല്‍ ഓഡര്‍ മുഖേന ലഭ്യമാക്കുകയും എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒന്നാം ഘട്ട നിര്‍മ്മാണത്തിന് ഒരു കോടി രൂപ അനുവദിക്കുകയും ചെയ്തു.

ഒന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫ്.സര്‍ക്കാറിന്റെ കാലത്തു തന്നെ പൂര്‍ത്തീയാക്കുകയും രണ്ടാം ഘട്ട പ്രവര്‍ത്തനത്തിന് ഓരോ വീടിനും രണ്ടര ലക്ഷം രൂപ വീതം അരക്കോടി രൂപ അനുവദിച്ചെങ്കിലും ഇതുവരെ സര്‍ക്കാറില്‍ നിന്നും രണ്ടാം ഘട്ട പ്രവര്‍ത്തത്തിന് അനുമതിയായിട്ടില്ല. എങ്കിലും ദീര്‍ഘകാലം വാടക കൊടുത്തു താമസിക്കാന്‍ പ്രയാസം നേരിടുന്ന ലക്ഷം വീട് നിവാസികളുടെ ദുരിതത്തിന് പരിഹാരത്തിനായി സ്വന്തം ഉത്തരവാദിത്വത്തില്‍ എസ്റ്റിമേററില്‍ പറഞ്ഞ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതിന്റെ ഫലമായാണ് 20 വീടുകളും വാസയോഗ്യമായത്. നാളെ – (ശനി) കാലത്ത് പത്തരക്ക് വീടുകളുടെ ഉദ്ഘാടനം പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.നിര്‍വ്വഹിക്കും -കെ.എന്‍.എ.ഖാദര്‍ എം.എല്‍.എ.അധ്യക്ഷത വഹിക്കുമെന്നും .വി.കെ.കുഞ്ഞാലന്‍കുട്ടി, ഐ ക്കാടന്‍ ചാത്തന്‍ കുട്ടി,എന്‍.ഉബൈദ് ,എ.കെ.ഹംസത്ത്, എ.കെ.മജീദ്, പി.അസീസ് എന്നിവര്‍ പറഞ്ഞു.

Sharing is caring!