ഐ ലീഗില്‍ തിളങ്ങാന്‍ മലപ്പുറത്തുകാരന്‍ മഷൂര്‍

ഐ ലീഗില്‍ തിളങ്ങാന്‍ മലപ്പുറത്തുകാരന്‍ മഷൂര്‍

മലപ്പുറം: ഐ ലീഗില്‍ മലപ്പുറത്തിന്റെ യശസ്സുയര്‍ത്താന്‍ മഷൂര്‍ ഷരീഫ്. കാവുങ്ങല്‍ സ്വദേശി മഷൂര്‍ ചെന്നെ സിറ്റി എഫ്.സി എഫ്‌സിയുമായി കരാറൊപ്പിട്ടു. ട്രയല്‍സ് ഇല്ലാതെ നേരിട്ടാണ് ചെന്നൈ സിറ്റി എഫ്.സി ഈ മിഡ്ഫീല്‍ഡറെ സ്വന്തമാക്കിയത്. ചെന്നൈ ലീഗില്‍ ഹിന്ദുസ്ഥാന്‍ ഈഗ്ള്‍സിന് വേണ്ടി കാഴ്ചവെച്ച കളിയാണ് താരത്തെ ടീമിലെത്തിച്ചത്. ലീഗില്‍ 12 കളികളില്‍ നിന്നും ആറ് ഗോളുകള്‍ നേടുകയും നാല് കളികളില്‍ കളിയിലെ കേമനാവുകയും ചെയ്തിരുന്നു.

ചെന്നൈ സിറ്റിയും ഈഗ്ള്‍സും തമ്മിലുള്ള കളിയില്‍ മഷൂര്‍ നേടിയ ഗോളാണ് താരത്തിന് ടീമില്‍ പ്രവേശനം നേടികൊടുത്തത്. രണ്ട് ഗോളാണ് മത്സരത്തില്‍ മഷൂര്‍ നേടിയത്. 3-2 സ്‌കോറില്‍ പിന്നിട്ട് നില്‍ക്കുമ്പോള്‍ അധിക സമയത്ത് മഷൂര്‍ നേടിയ ഗോളാണ് ഈഗ്ള്‍സിന് സമനില നേടികൊടുത്തത്. 19ാം മിനിറ്റിലായിരുന്നു ഇതേ മത്സരത്തിലെ മഷൂറിന്റെ ആദ്യ ഗോള്‍. 35അടി അകലെ നിന്നും നേടിയ ലോങ് റേഞ്ച് ഷോട്ട് താരത്തിന്റെ ഐ ലീഗ് പ്രവേശനത്തിലേക്ക് കൂടിയായി മാറി.

മുന്‍ കെ.എസ്.ഇ.ബി താരവും ഗോകുലം എഫ്.സി അസിസ്റ്റന്റ് കോച്ചുമായ ഷാജറുദ്ദീനാണ് മഷൂറിലെ പ്രതിഭയെ കണ്ടെത്തിയത്. 2005 ല്‍ ഷാജറുദ്ദീന്‍ നടത്തിയ കോച്ചിങ് ക്യാംപില്‍ പങ്കെടുത്തതാണ് മഷൂറിന്റെ ഫുട്‌ബോള്‍ രംഗത്ത് വഴിത്തിരിവായത്. കണ്ണൂര്‍ എസ്.എന്‍ കോളേജിലെ പരിശീലകനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ കെ.വി ധനേഷാണ് ഫുട്‌ബോള്‍ പ്രഫഷനായി തെരഞ്ഞെടുക്കാന്‍ മഷൂറിന് പ്രചോദനം നല്‍കിയത്‌. ചെന്നൈ ആരോസ്, എയര്‍ ഇന്ത്യ, പ്രയാഗ് യുനൈറ്റഡ് എന്നിവയിലും തിളങ്ങിയിട്ടുണ്ട് ഈ യുവതാരം.

എംഎസ്പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കണ്ണൂര്‍ എസ്.എന്‍ കോളേജ്, കോതമംഗലം എം.എ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. എസ്.എന്‍ കോളേജിലെ പഠന കാലത്ത് മൂന്ന് വര്‍ഷവും കണ്ണൂര്‍ യൂനിവേഴ്‌സിറ്റി ടീമില്‍ ഇടം നേടിയിരുന്നു. എം.ജി യൂനിവേഴ്‌സിറ്റി ടീമിന് വേണ്ടിയും മഷൂര്‍ ബൂട്ട് കെട്ടിയിട്ടുണ്ട്.

Sharing is caring!