വാഹനം റോഡിലെ ചെളിയില്‍ കുടുങ്ങിയത് കാരണം ചികിത്സ ലഭിക്കാതെ ഗൃഹനാഥന്‍ മരിച്ചു

വാഹനം റോഡിലെ ചെളിയില്‍ കുടുങ്ങിയത് കാരണം ചികിത്സ ലഭിക്കാതെ ഗൃഹനാഥന്‍ മരിച്ചു

വളാഞ്ചേരി: രോഗിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം റോഡിലെ ചെളിയില്‍ കുടുങ്ങിയത് കാരണം ചികിത്സ ലഭിക്കാതെ ഗൃഹനാഥന്‍ മരിച്ചു. കരേക്കാട് നമ്പൂതിരിപ്പടി സ്വദേശി വടക്കേപീടിയേക്കല്‍ സൈതലവി (ലാലി -60) ആണ് മരണപെട്ടത്. ഇന്നലെ പുലര്‍ച്ചെ നെഞ്ചുവേദന അനുഭവപ്പെട്ട സൈതലവിയുമായി വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പുറപ്പെട്ട വാഹനം തിണ്ടലത്ത് ചെളിയില്‍ കുടുങ്ങുകയായിരുന്നു. ദേശീയ പാത നിര്‍മ്മാണത്തിനു വേണ്ടി കൂട്ടിയിട്ട മണ്ണില്‍ രൂപപ്പെട്ട ചെളിയിലാണ് വാഹനം പൂഴ്ന്നുപോയത്.

നാട്ടുകാരും ബന്ധുക്കളും ഏറെ ശ്രമിച്ചിട്ടും ചെളിയില്‍ പുതഞ്ഞ വാഹനം പുറത്തെടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് വേറൊരു വാഹനം വരുത്തി രോഗിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. നാഷണല്‍ ഹൈവേ നവീകരണത്തിനു വേണ്ടി സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള കുന്നിടിച്ചു അശാസ്ത്രീയമായി മണ്ണെടുക്കുന്നതില്‍ പല തവണ അധികാരികള്‍ക്ക് പരാതി കൊടുത്തിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നു നാട്ടുകാര്‍ പരാതി പറയുന്നു.

ദിവസവും നൂറു കണക്കിന് ലോഡ് മണ്ണാണ് ഇവിടെ നിന്ന് കൊണ്ട് പോകുന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ഇത്രത്തോളം ചെളി രൂപപെട്ടുവെങ്കില്‍ മഴ കനത്താല്‍ ഉരുള്‍ പൊട്ടല്‍ അടക്കമുള്ള അപകടങ്ങള്‍ ഉണ്ടാകുമെന്ന ഭീതിയിലാണ് പരിസരവാസികള്‍.ചെളിയില്‍ കുടുങ്ങിയ വാഹനം രക്ഷപെടുത്താന്‍ പോലീസിന്റെ സഹായം തേടിയിരുന്നെങ്കിലും പോലീസ് പോലീസ് ഗൗരവത്തില്‍ എടുത്തില്ലെന്ന പരാതി ബന്ധുക്കള്‍ക്കുണ്ട്. സൈതലവിയുടെ ഭാര്യ ആമിന. മക്കള്‍: റിയാസ്,റസല്‍,ഡോ. റസ്മില. മരുമക്കള്‍: മുംതാസ്,അനീന,ഡോ. അസീം ഗസല്‍.

മലപ്പുറത്ത് എസ് എസ് എൽ സി പാസായ മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ സീറ്റില്ല

Sharing is caring!