മലപ്പുറത്ത് എസ് എസ് എൽ സി പാസായ മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ സീറ്റില്ല

മലപ്പുറത്ത് എസ് എസ് എൽ സി പാസായ മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ സീറ്റില്ല

മലപ്പുറം: ജില്ലയിൽ ഇത്തവണയും എസ് എസ് എൽ സി പാസായ മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാൻ സാധ്യതയില്ല. ഇത്തവണയും ജില്ലയിൽ 15,000ത്തോളം സീറ്റുകളുടെ കുറവാണുള്ളത്. ഓരോ ബാച്ചിലേക്കും അധിക സീറ്റുകൾ അനുവദിച്ചെങ്കിലും ജില്ലയിലെ സീറ്റ് അപര്യാപ്തത പരിഹരിക്കാൻ ഇത് മതിയാകില്ല.

ലാബ് ഉൾപ്പെടെയുളള സൗകര്യങ്ങളുടെ അപര്യാപ്തതയും വെല്ലുവിളിയാകും. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മാത്രം മുപ്പതിനായിരം വിദ്യാർത്ഥികൾ സീറ്റില്ലാതെ പുറത്തിരിക്കേണ്ടി വരും. സിബിഎസ് സി, ഐസിഎസ് സി പത്താംക്ലാസ് ഫലം വരുന്നതോടെ പുറത്തിരിക്കുന്നവരുടെ എണ്ണം ഇനിയുമുയരും.

50 പേർക്കിരിക്കാവുന്ന ക്ലാസ് മുറികളാണ് സ്‌കൂളുകളിലുള്ളത്. മാർജിനൽ വർദ്ധനയിലൂടെ അത് 65ലെത്തുമ്പോൾ വിദ്യാർത്ഥികളുടെ പഠന നിലവാരത്തെ കാര്യമായി ബാധിക്കും. ശാസ്ത്ര വിഷയങ്ങളിൽ ലാബ് സൗകര്യത്തിലും ഇത് തിരിച്ചടിയാകും. പലയിടങ്ങളിലും മാത്തമാറ്റിക്‌സ് വിദ്യാർത്ഥികൾ കൊമേഴ്‌സ് ലാബുകളെയാണ് നിലവിൽ ആശ്രയിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനമില്ലാതെ സീറ്റ് കൂട്ടിയാൽ വിദ്യാർത്ഥികളുടെ പഠനം പുറകോട്ടാവുമെന്നാണ് അധ്യാപകർ പറയുന്നത്.

മലബാറിലെ പ്രതിസന്ധി കണക്കിലെടുത്ത് 150 അധിക പ്ലസ് വൺ ബാച്ച് അനുവദിക്കണമെന്ന് കാർത്തികേയൻ കമ്മിറ്റി നൽകിയ ശുപാർശയിൽ ഇതുവരെ സർക്കാർ തീരുമാനമെടുത്തിട്ടുമില്ല. തെക്കൻ ജില്ലകളിൽ സീറ്റുകൾ കുട്ടികളില്ലാതെ ഒഴിഞ്ഞ് കിടക്കുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് മലബാറിനോട് സർക്കാർ ഇത്തവണയും അവഗണന തുടരുന്നത്.

Sharing is caring!