ലീഗിന്റെ ദേശീയ ആസ്ഥാന മന്ദിരം; ഉദ്ഘാടനമെന്നെന്ന് വ്യക്തതയില്ലാതെ ലീഗ് നേതൃത്വം, തട്ടിപ്പ് ആരോപിച്ച് കെ ടി ജലീല്‍

ലീഗിന്റെ ദേശീയ ആസ്ഥാന മന്ദിരം; ഉദ്ഘാടനമെന്നെന്ന് വ്യക്തതയില്ലാതെ ലീഗ് നേതൃത്വം, തട്ടിപ്പ് ആരോപിച്ച് കെ ടി ജലീല്‍

മലപ്പുറം: പണം പിരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും മുസ്ലിം ലീഗിന് ദേശീയ ആസ്ഥാന മന്ദിരമായില്ല. മന്ദിരത്തിന്റെ സോഫ്റ്റ് ലോഞ്ച് ഉടന്‍ നടക്കുമെന്ന് പാര്‍ട്ടി നേതൃത്വം ഇന്ന് പ്രഖ്യാപിച്ചെങ്കിലും തിയതി സംബന്ധിച്ച അറിയിപ്പുണ്ടായില്ല. റജിസ്‌ട്രേഷന്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലമാണ് മന്ദിരം പ്രവര്‍ത്തന സജ്ജമാകാന്‍ വൈകുന്നത്.

റജിസ്ട്രഷന്‍ സംബന്ധിച്ച നടപടികള്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി കണ്‍വീനറായ എം.പിമാരും ഡല്‍ഹിയിലെ പ്രമുഖ അഭിഭാഷകരും പ്രഫഷണലുകളും ഉള്‍പ്പെടുന്ന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നുണ്ടെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാകുന്നമുറക്ക് സോഫ്റ്റ് ലോഞ്ചിങ് നടക്കും. അടുത്ത ദേശീയ കമ്മിറ്റി യോഗം ഖാഇദെമില്ലത്ത് സെന്ററില്‍ തന്നെ ചേരുന്ന രീതിയിലാണ് ആലോചിക്കുന്നത്. തിയതി ഉടന്‍ പ്രഖ്യാപിക്കും. സൗന്ദര്യവത്കരണം ഉള്‍പ്പെടെ മുഴുവന്‍ പ്രവൃത്തികളും കഴിഞ്ഞതിന് ശേഷം സമ്പൂര്‍ണ ഉദ്ഘാടനം പ്രഖ്യാപിക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.

എന്നാല്‍ പദ്ധതി അനന്തമായി വൈകുന്നതിനെതിരെ ഒളിയമ്പുമായി കെ ടി ജലീല്‍ എം എല്‍ എ എത്തി. പഴയ ഡല്‍ഹിയില്‍ ജുമാമസ്ജിദിന് അടുത്തായി ദരിയാഗഞ്ചില്‍ വിലക്ക് വാങ്ങാന്‍ ഉദ്ദേശിച്ച വെറും പതിനയ്യായിരം സ്‌ക്വയര്‍ഫീറ്റ് മാത്രം വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്റെ രേഖകള്‍ ഇതുവരെയും ശരിയാക്കി നല്‍കാന്‍ കച്ചവടത്തില്‍ ഇടനിലക്കാരായി നിന്ന കമ്മീഷന്‍ ഏജന്റുമാരായ ലീഗ് നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ലത്രെ! പ്രസ്തുത കെട്ടിടത്തിന് ആവശ്യമായ രേഖകള്‍ ഇല്ലെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം നേരത്തെ തന്നെ അറിയാമായിരുന്നു. കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അഞ്ചുമാസം പിന്നിട്ടു. ഡല്‍ഹിയിലെ ഖാഇദെമില്ലത്ത് സ്മാരകമെവിടെ?
ഖാഇദെമില്ലത്ത് ഇസ്മായില്‍ സാഹിബിന് രാജ്യതലസ്ഥാനത്ത് സ്മാരകമുണ്ടാക്കാന്‍ നാട്ടില്‍ നിന്ന് മാത്രം ഓണ്‍ലൈനായി പിരിച്ചെടുത്തത് 26.5 കോടിയാണ്. 5 മാസം കഴിഞ്ഞിട്ടും ഒരു ഇലയനക്കവും കാണുന്നില്ല. പഴയ ഡല്‍ഹിയില്‍ ജുമാമസ്ജിദിന് അടുത്തായി ദരിയാഗഞ്ചില്‍ വിലക്ക് വാങ്ങാന്‍ ഉദ്ദേശിച്ച വെറും പതിനയ്യായിരം സ്‌ക്വയര്‍ഫീറ്റ് മാത്രം വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്റെ രേഖകള്‍ ഇതുവരെയും ശരിയാക്കി നല്‍കാന്‍ കച്ചവടത്തില്‍ ഇടനിലക്കാരായി നിന്ന കമ്മീഷന്‍ ഏജന്റുമാരായ ലീഗ് നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ലത്രെ! പ്രസ്തുത കെട്ടിടത്തിന് ആവശ്യമായ രേഖകള്‍ ഇല്ലെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം നേരത്തെ തന്നെ അറിയാമായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് രണ്ടാം തിയ്യതിയും മൂന്നാം തിയ്യതിയും പഴയ കെട്ടിടം വിലക്ക് വാങ്ങി അണികളുടെ കണ്ണില്‍ പൊടിയിട്ട് പിരിച്ച പണം മറ്റാവശ്യങ്ങളിലേക്ക് വകമാറ്റാനുള്ള നീക്കം സൂചിപ്പിച്ച് ‘മുഖപുസ്തക’ത്തില്‍ ഞാന്‍ എഴുതിയത് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ? അതോടെയാണ് ചുളുവില്‍ നടത്താമെന്ന് കരുതിയ ‘ഓട്ടയടക്കല്‍ പദ്ധതി’ പൊളിഞ്ഞത്.
ആവശ്യത്തിനുള്ള പ്രമാണങ്ങള്‍ ദരിയാഗഞ്ചിലെ കെട്ടിടത്തിനില്ലെന്നും വൈകാതെ കെട്ടിടം റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചു നീക്കപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്നും അന്നുതന്നെ പറഞ്ഞു കേട്ടിരുന്നു. ഇത് ചര്‍ച്ചയായതോടെ നേതൃത്വത്തിനെതിരെ ലീഗ് കമ്മിറ്റികളില്‍ വലിയ വിമര്‍ശനമുയര്‍ന്നു.
അതിന്റെ പശ്ചാതലത്തില്‍ വാങ്ങാന്‍ ഉദ്ദേശിച്ച കെട്ടിടത്തിന്റെ മുഴുവന്‍ രേഖകളും പരിശോധിക്കാന്‍ ഒരു കമ്മിറ്റിയെ പാര്‍ട്ടി നിയോഗിച്ചു. കമ്മീഷന്‍ ഏജന്റുമാരായ നേതാക്കള്‍ രേഖകള്‍ക്കായി നെട്ടോട്ടമോടി. പലതവണ തിയ്യതികള്‍ നീട്ടിക്കൊടുത്തു. എന്നാല്‍ ഇതുവരെയും എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല.
ഇനിയും കാര്യങ്ങള്‍ നീട്ടിക്കൊണ്ടു പോകാതെ സ്വരൂപിച്ച സംഖ്യ കൊണ്ട് സ്ഥലം വാങ്ങി വിശാല സൗകര്യങ്ങളോടെ പുതിയ കെട്ടിടം പണിയാന്‍ നേതൃത്വം അമാന്തിക്കരുത്. ഗുജറാത്ത്, സുനാമി ഫണ്ടുകളുടെ ഗതി ഖാഇദെമില്ലത്ത് സൗധം പണിയാന്‍ പിരിച്ച ഫണ്ടിന് വരരുത്. അതുസംഭവിച്ചാല്‍ സൂഫിവര്യനായ ഇസ്മായില്‍ സാഹിബിന്റെ ശാപം ഇടിത്തീയ്യായി കോഴിക്കോട്ടെ ലീഗ് ഹൗസിന് മുകളില്‍ നിപതിക്കും. ആ ആഘാതം താങ്ങാനുള്ള ശേഷി നേതാക്കള്‍ക്കുണ്ടാവില്ല.

 

Sharing is caring!