നവകേരള സദസ് തകർക്കാൻ ഡി സി സി ​ഗൂഢാലോചന- പി വി അൻവർ

നവകേരള സദസ് തകർക്കാൻ ഡി സി സി ​ഗൂഢാലോചന- പി വി അൻവർ

നിലമ്പൂര്‍: പി എം എസ് ജി വൈ റോഡ് രാഹുല്‍ ഗാന്ധിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കുന്നത് നവകേരള സദസ്സ് തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഡി സി സി പ്രസിഡന്റ് വി എസ് ജോയിയുടെ രാഷ്ടട്രീയ തന്ത്രമാണ് ഇതിന് പിന്നിലെന്നും പി വി അന്‍വര്‍ എം എല്‍ എ. രാഹുല്‍ ഗാന്ധിയെ കുടുക്കിയതാണോയെന്ന് സംശയമുണ്ടെന്നും ആത്മാഭിമാനം ഉണ്ടെങ്കില്‍ രാഹുല്‍ ഗാന്ധി എത്തില്ലന്നും എം എല്‍ എ പറഞ്ഞു. വി എസ് ജോയിയെ കിന്റര്‍ ജോയിയെന്ന് പരാമര്‍ശിച്ചാണ് എം എല്‍ എ ജോയിക്കെത്തിരെ ആഞ്ഞടിച്ചത്. ജോയിയും ചീഫ് മാനേജര്‍ എ പി അനില്‍കുമാറുമാണ് സംഭവത്തിന് പിന്നില്‍.നവകേരള സദസ്സിന്റെ മൂത്രപ്പുരയുടെ വലിപ്പം പോലുമില്ലാത്ത വേദിയില്‍ ദേശീയ പാര്‍ട്ടി നേതാവിനെ കൊണ്ടുവരുന്നത് അപമാനമാണ്.

30ന് നവ കേരള സദസ്സിന് മുഖ്യ മന്ത്രി നിലമ്പൂരിലെത്താനിരിക്കെ പരിപാടിയെ തകര്‍ക്കാന്‍ ഡി സി സി ഓഫീസില്‍ ഗൂഡാലോചന നടത്തിയാണ് രാഹുല്‍ ഗാന്ധിയുടെ പരിപാടി തട്ടികൂട്ടിയത്.ഇതിലൂടെ ഡി സി സി ജനങ്ങളെ വഞ്ചിക്കുകയാണ്. നാല്‍പത് ശതമാനം സംസ്ഥാന ഫണ്ടും അറുപത് ശതമാനം കേന്ദ്ര ഫണ്ടും ഉപയോഗിച്ചാണ് പി എം എസ് ജി വൈ റോഡ് നിര്‍മാണ പദ്ധതി നടപ്പാക്കുന്നത്.2018,2019 വര്‍ഷത്തെ പ്രളയത്തെ തുടര്‍ന്ന് താന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് നിലമ്പൂര്‍ മണ്ഡലത്തിലെ എട്ട് റോഡുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാറിന് കീഴിലെ പി എം എസ് ജി വൈ ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രപ്പോസല്‍ സമര്‍പ്പിച്ചത്. ജില്ലയില്‍ അനുവദിച്ച പതിനാല് പദ്ധതികളില്‍ എട്ടെണ്ണവും നിലമ്പൂര്‍ മണ്ഡലത്തിലാണ്.അഞ്ച് വര്‍ഷം റോഡില്‍ അറ്റകുറ്റപണി ആവശ്യമായാല്‍ ഉപയോഗിക്കാനായി പദ്ധതിയുടെ എസ്റ്റിമേറ്റ് തുകയുടെ പത്ത് ശതമാനം നേരത്തെ പി എം എസ് ജി വൈക്ക് നല്‍ണം. തുടര്‍ന്ന് നാല്‍പത് ശതമാനം തുകയും അനുവദിക്കണം. എട്ട് റോഡുകളുടെ നിര്‍മാണത്തിനായി ഏകദേശം മൂന്ന് കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ പി എം എസ് ജി വൈക്ക് നേരത്തെ നല്‍കിയിട്ടുണ്ട്.ഇതോടെയാണ് പ്രവര്‍ത്തി തുടങ്ങാനായത്.

ഇച്ഛാശക്തിയുള്ള ജനത ഒപ്പമുണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും അതിജീവിക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

എന്നാല്‍ സംസ്ഥാന സര്‍ക്കാറിനേയോ സ്ഥലം എം എല്‍ എയേയോ പി എം എസ് ജി വൈ ഉദ്യോഗസ്ഥരേയോ അറിയിക്കാതെ പദ്ധതിയുമായി ഒരു ബന്ധവിമില്ലാത്ത രാഹുല്‍ ഗാന്ധിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കുന്നതിലെ കള്ളത്തരം തുറന്ന് കാട്ടാനാണ് താന്‍ നേരത്തെ ഉദ്ഘാടനം നടത്തിയതെന്നും എം എല്‍ എ പറഞ്ഞു.രാഹുല്‍ ഗാന്ധി എം പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് പദ്ധതിക്ക് നൂറ് രൂപ പോലും ചിലവഴിച്ചിട്ടുണ്ടോയെന്നും പ്രളയം ബാധിച്ച ഏറനാട് മണ്ഡലത്തില്‍ എന്തുകൊണ്ട് പി എം എസ് ജി വൈ ഫണ്ട് ലഭിച്ചില്ലന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ മുഖ്യ മന്ത്രിക്ക് നല്‍കിയ പരാതിയുടെ നിജസ്ഥിതി ഉടന്‍ പുറത്ത് വരും. ഇത് സംബന്ധിച്ച എല്ലാ പരാതികളും ഹൈക്കോടതി കഴിഞ്ഞ ദിവസം സ്‌റ്റേ ചെയ്തതാണെന്നും ഇത്തരം പരാതികള്‍ തന്നെ ബാധിക്കില്ലന്നും എം എല്‍ എ പറഞ്ഞു.നിലമ്പൂര്‍ ബൈപ്പാസ് പ്രവര്‍ത്തി ഈ സര്‍ക്കാര്‍ തന്നെ പൂര്‍ത്തീകരിക്കും. തമിഴ്‌നാട് – കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് ശബരിമലയിലേക്കുള്ള പാതയെന്ന നിലയില്‍ നിലമ്പൂര്‍ ഭാഗത്ത് റോഡ് വികസനം സാധ്യമാകുമെന്നും എം എല്‍ എ പറഞ്ഞു. എന്‍ സി പി ബ്ലോക്ക് പ്രസിഡന്റ് പരുന്തന്‍ നൗഷാദ്,വി ശ്രീധരന്‍ എന്നിവരും എം എല്‍ എക്കൊപ്പമുണ്ടായിരുന്നു.

Sharing is caring!