അനെർട്ടിന്റെ ജില്ലയിലെ ആദ്യ ഇ വി ചാർജിങ് സ്റ്റേഷൻ പെരിന്തൽമണ്ണയിൽ, 24 മണിക്കൂറും സേവനം

അനെർട്ടിന്റെ ജില്ലയിലെ ആദ്യ ഇ വി ചാർജിങ് സ്റ്റേഷൻ പെരിന്തൽമണ്ണയിൽ, 24 മണിക്കൂറും സേവനം

പെരിന്തൽമണ്ണ: സോളാറുമായി മുന്നോട്ടു പോയാൽ സമ്പദ്ഘടനയിൽ വലിയ മാറ്റം ഉണ്ടാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. അങ്കണവാടികളിൽ മുഴുവൻ സ്വന്തം ചെലവിൽ സോളാർ സ്ഥാപിക്കുകയാണെങ്കിൽ അങ്കണവാടികൾക്ക് വേണ്ട ഇൻഡക്ഷൻ, കുക്കർ തുടങ്ങിയ 50,000 രൂപയുടെ ഉപകരണങ്ങൾ നൽകും. അതിനായി വാർഡ് കൗൺസിലർമാർ തയ്യാറായി മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു. ചിറ്റൂർ-തത്തമംഗലം നഗരസഭ ഓഫീസിലെ പി. ലീല സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന സർക്കാർ സ്ഥാപനങ്ങളും അനെർട്ടും ഇ.ഇ.എസ്.എൽ. (എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡ്) സംയോജിതമായി നടപ്പാക്കുന്ന പെരിന്തൽമണ്ണ ഉൾപ്പെടെയുള്ള അഞ്ച് പബ്ലിക് ഇ.വി ചാർജിങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കുടുംബ ബഡ്ജറ്റിൽ ചെലവ് കുറയ്ക്കുന്ന ഒന്നാണ് വൈദ്യുതി ചാർജിങ് സ്റ്റേഷനെന്നും സോളാർ കൂടി സ്ഥാപിച്ചാൽ ഗ്യാസ്, വൈദ്യുതി ചാർജ് തുടങ്ങിയവയിൽ വലിയ മാറ്റം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി വിച്ഛേദനം ഇല്ലാത്ത സംസ്ഥാനം കേരളമാണ്. നിലവിൽ 500 വാട്ട് വൈദ്യുതി ഹൈഡൽ പ്രോജക്ടും സോളാറും ചേർന്ന് ഉത്പാദിപ്പിച്ച് കഴിഞ്ഞു. രണ്ട് കൊല്ലം കൊണ്ട് 2000 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. അതിനായി ഹൈഡൽ പ്രോജക്റ്റിന് വലിയ രീതിയിൽ മുൻഗണന കൊടുത്തിട്ടുണ്ട്.
എടവണ്ണയ്ക്ക് പിണറായി സർക്കാരിന്റെ പെരുന്നാൾ സമ്മാനമായി പുതിയ സ്റ്റേഡിയം, കായിക മന്ത്രി ഉദ്ഘാടനം ചെയ്തു
ലൈഫ് മിഷൻ വീടുകൾക്ക് സോളാർ സ്ഥാപിക്കുന്നുണ്ട്. എല്ലാ ആദിവാസി കോളനികളിലും വൈദ്യുതി എത്തിക്കാനുള്ള പരിപാടി ആസൂത്രണം ചെയ്യുന്നുണ്ട്. അതിനായി 100 കോടി രൂപ ചെലവഴിക്കും. അട്ടപ്പാടിയിലെ കൃഷിയിടങ്ങളിൽ പ്രിസിഷൻ ഫാമിങ് നടത്തുന്നുണ്ടെന്നും കോൾഡ് സ്റ്റോറേജിന്റെ വൈദ്യുതി ചാർജ് മൂന്ന് രൂപയായി കുറച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
പെരിന്തൽമണ്ണയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ പി.ഷാജി അധ്യക്ഷത വഹിച്ചു. വൈസ് ചെയർപെഴ്‌സൺ എ. നസീറ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്‌സൺ അഡ്വ. ഷാൻസി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹനീഫ മുണ്ടുമ്മൽ,കെ.എസ്.ഇ.ബി എഞ്ചിനീയർ പങ്കജാക്ഷൻ, അനർട്ട് ജില്ലാ എഞ്ചിനീയർ ദിൽഷാദ് അഹമ്മദ് ഉള്ളാട്ടിൽ, അസി. പ്രൊജക്ട് എഞ്ചിനീയർ പി.എസ് മിഥുൻ എന്നിവർ സംസാരിച്ചു. നഗരസഭാ ചെയർമാൻ ആദ്യവാഹനത്തിന്റെ ചാർജിങ് നിർവഹിച്ചു.

24 മണിക്കൂറും വാഹനങ്ങൾ ചാർജ് ചെയ്യാവുന്ന വിധത്തിലാണ് അനെർട്ട് മുഖാന്തരം ഇലക്ട്രിക്ക് ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത്. അനെർട്ടിന്റെ ജില്ലയിലെ ആദ്യത്തെ ഇ.വി ചാർജിങ് സ്റ്റേഷനാണ് ഇത്. 60, 22 കിലോവാട്ട്, ഷാഡമോ എന്നിങ്ങനെ മൂന്ന് ചാർജിങ് ഗണ്ണുകൾ മെഷീനിലുണ്ട്. ടെസ്ല കാറുകളിൽ ഉപയോഗിക്കുന്നതാണ് ഷാഡമോ ഗൺ. ഭാവിയിലെ മാറ്റം കൂടി ഉൾകൊള്ളാൻ ഇതിലൂടെ സാധിക്കും. ഒരേ സമയം രണ്ട് കാറുകൾക്ക് ചാർജ് ചെയ്യാൻ കഴിയും. ഫുൾ ചാർജിങിനു 30 മുതൽ 45 മിനിറ്റ് മതിയാകും. ഒരു യൂണിറ്റിന് 13 രൂപയും ജി.എസ്.ടിയും നൽകണം. പ്ലേ സ്റ്റോറിൽ ലഭിക്കുന്ന Electreefi എന്ന ആപ്പിലൂടെ പണമടക്കാം. ചാർജിങ് നിയന്ത്രിക്കുന്നത് ആപ്പ് വഴി ആയതിനാൽ ജീവനക്കാരുടെ ആവശ്യമില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്. ജില്ലയിലെ ഇലക്ട്രിക്ക് വാഹന ഉപഭോക്താക്കൾക്കും ദീർഘദൂര യാത്രക്കാർക്കും അനെർട്ടിന്റെ പൊതു ചാർജിങ് സ്റ്റേഷൻ ഗുണകരമാകും. പൊതു ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിലൂടെ ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ അനെർട്ടിന്റെ നേതൃത്വത്തിൽ പുരോഗമിച്ചുവരികയാണ്.

Sharing is caring!