ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ച കേസിൽ ഒളിവിലായിരുന്ന ലോറി ഡ്രൈവർ പിടിയിൽ

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ച കേസിൽ ഒളിവിലായിരുന്ന ലോറി ഡ്രൈവർ പിടിയിൽ

മലപ്പുറം: നിലമ്പൂർ വടപുറത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ നിർത്താതെ പോയ ലോറിയും ഡ്രൈവറേയും പിടികൂടി പൊലീസ്. ഈ മാസം മൂന്നിന് പുലർച്ചെ 1.10ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷനിലുള്ള ലോറി ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോവുകയായിരുന്നു. സംഭവത്തിൽ ഡ്രൈവറായ ആന്ധ്ര പ്രദേശ് കർണൂൽ സ്വദേശി ദസ്തഗിരി സാഹേബ് (45)നെ നിലമ്പൂർ സി ഐ പി വിഷ്ണു അറസ്റ്റ് ചെയ്തു.

ലോറി ഓണേഴ്സ് അസോസിയേഷന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ഇവർ വാഹന ഉടമയുമായി ബന്ധപ്പെട്ട് ലോറി നിലമ്പൂരിൽ എത്തിക്കുകയായിരുന്നു. ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് അരിയുമായി എത്തിയതായിരുന്നു ലോറി.

പിടിയിലായ പ്രതിയെ വടപുറത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. എരഞ്ഞിമങ്ങാട് സ്വദേശി ഷിനുവാണ് സുഹൃത്തിന്റെ കൂടെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ അപകടത്തിൽ മരണപ്പെട്ടത്. മമ്പാട് ഭാഗത്ത് നിന്ന് നിലമ്പൂർ ഭാഗത്തേക്ക് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി തട്ടുകയായിരുന്നു. അപകടത്തിന് പിന്നാലെ ഷിനു ലോറിക്കടിയിലേക്ക് വീഴുകയും ശരീരത്തിലൂടെ ലോറിയുടെ ചക്രം കയറി ഇറങ്ങുകയും ചെയ്തു.

പിന്നാലെ ലോറി മഞ്ചേരി ഭാഗത്തേക്ക് നിർത്താതെ പോവുകയായിരുന്നു. അതു വഴി വന്ന ആംബുലൻസിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഷിനു മരണപ്പെട്ടിരുന്നു. ബൈക്കോടിച്ച ചോക്കാട് സ്വദേശി റാഷിദ് പരിക്കേൽക്കാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് നിലമ്പൂർ ഡി വൈ എസ് പി സാജു കെ അബ്രഹാമിന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം നാടുകാണി മുതൽ മഞ്ചേരിവരെയുള്ള സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിർത്താതെ പോയ ലോറി ആന്ധ്ര പ്രദേശ് രജിസ്ട്രേഷനിലുള്ളതാണെന്ന് സൂചന ലഭിച്ചിരുന്നു.

എൻ പി സുനിൽ, അഭിലാഷ് കൈപ്പിനി, കെ ടി ആഷിഫ് അലി, ടി നിബിൻദാസ്, ജിയോ ജേക്കബ്, പ്രിൻസ്, സജേഷ് എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Sharing is caring!