പി കെ ഫിറോസിന്റെ അറസ്റ്റിൽ പ്രതിഷേധവുമായി മുസ്ലിം ലീഗ് നേതൃത്വം
തിരുവനന്തപുരം: അധികാരത്തിന്റെ വമ്പ് കാണിച്ച് ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താമെന്ന് ഇടത് സർക്കാർ കരുതുന്നുണ്ടെങ്കിൽ അത് അതിമോഹമാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സേവ് കേരള മാർച്ചിന്റെ പേരിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമരങ്ങളെ പ്രോത്സാഹിപ്പിക്കുകയും, അനാവശ്യ സമരങ്ങൾ പോലുമുണ്ടാക്കി അതിന്റെ സാധ്യതകളെ പോലും ഉപയോഗപ്പെടുത്തി അതിലൂടെ അധികാരത്തിൽ വന്ന ഇടതുപക്ഷസർക്കാർ ജനകീയ സമരങ്ങളോട് ഇപ്പോൾ കാണിക്കുന്ന അസഹിഷ്ണുത അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് സേവ് കേരള മാർച്ചിനെ അതിക്രൂരമായാണ് പോലീസ് നേരിട്ടത്. ശേഷം മുപ്പതോളം മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരെ ജയിലിലടക്കുകയും ചെയ്തു. അവർക്കെതിരിലെല്ലാം ഇല്ലാക്കഥകൾ ഉണ്ടാക്കിയാണ് കേസ്സെടുത്തത്. അധികാരത്തിന്റെ വമ്പ് കാണിച്ച് ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലാതെയാക്കാം എന്നത് അതിമോഹം മാത്രമാണ്. ഇത്തരം ഭയപ്പെടുത്തലുകൾക്ക് വഴങ്ങാൻ കഴിയില്ല. സർക്കാറിന്റെ തെറ്റായ നയങ്ങൾക്കെതിരിൽ ഇനിയും ഉച്ചത്തിൽ സംസാരിക്കുകയും വേണ്ടിവന്നാൽ ജനകീയ പ്രക്ഷോഭങ്ങളുടെ മുന്നിൽ നിൽക്കുകയും ചെയ്യും. ജനാധിപത്യത്തെ അടിച്ചമർത്താൻ ആർക്കും കഴിയില്ല എന്നോർമിക്കണം, കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറും രൂക്ഷമായ ഭാഷയിലാണ് പി കെ ഫിറോസിന്റെ അറസ്റ്റിനെ അപലപിച്ചത്. കേവലമൊരു സെക്രട്ടറിയേറ്റ് മാർച്ചിന്റെ പേരിൽ പൊലീസിന്റെ പകപോക്കൽ തുടരുകയാണ് . മുപ്പതോളം പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത് റിമാൻഡ് ചെയ്തതിന് പുറമെ ഇപ്പോൾ ജനറൽ സെക്രട്ടറി പികെ ഫിറോസിനെയും അറസ്റ്റ് ചെയ്തിരിക്കുകയാണ്. ജനകീയ സമരങ്ങളെ എന്തിനാണ് സർക്കാർ ഭയപ്പെടുന്നത് ? സാധാരണ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ഉന്നയിച്ചാണ് യൂത്ത് ലീഗ് തെരുവിലിറങ്ങിയത് , ആ സമരങ്ങൾ ഇനിയും തുടരും. പ്രിയ അനുജൻ പി കെ ഫിറോസിന് ഐക്യദാർഢ്യം; പോലീസിന്റെ ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു, ഇ ടി പറഞ്ഞു.
RECENT NEWS
വോട്ട് ചെയ്ത് വീട്ടിൽ മടങ്ങിയെത്തിയ തിരൂർ സ്വദേശി മരണപ്പെട്ടു
തിരൂർ: തിരഞ്ഞെടുപ്പ് ക്യൂവിൽ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാദ്ധ്യാപകൻ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. നിറമരുതൂർ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്കൂളിലെ 130 ആം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കൽ) സിദ്ധീഖ് (63) ആണ് [...]