മലപ്പുറം എസ്.പിയുടെ പേരില്‍ വ്യാജ വാട്‌സ് ആപ്പ് നിര്‍മിച്ച് പണം തട്ടല്‍

മലപ്പുറം എസ്.പിയുടെ പേരില്‍   വ്യാജ വാട്‌സ് ആപ്പ് നിര്‍മിച്ച് പണം തട്ടല്‍

മലപ്പുറം: മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പേരില്‍ വ്യാജ വാട്‌സ് ആപ്പ് പ്രൊഫൈല്‍ നിര്‍മ്മിച്ച് പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡ് വൗച്ചറിനായുള്ള വ്യാജ ലിങ്കുകള്‍ അയച്ചുകൊടുത്ത് പണം തട്ടിയ സംഘാംഗം അറസ്റ്റില്‍. ബീഹാര്‍ സ്വദേശി സിക്കന്ദര്‍ സാദാ(31) ആണ് കര്‍ണ്ണാടകയിലെ ഉഡുപ്പി സിദ്ധപുരയില്‍ നിന്നും മലപ്പുറം സൈബര്‍ ക്രൈം പൊലീസിന്റെ പിടിയിലായത്.
2022 സെപ്തംബറിലാണ് സംഭവം. ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന്റെ യൂണിഫോമിലുള്ള ഫോട്ടോ വച്ച് വ്യാജ വാട്‌സ് ആപ്പ് പ്രൊഫൈല്‍ ഉണ്ടക്കിയ പ്രതി പൊലീസ് മേധാവിയുടേതായ നിര്‍ദ്ദേശങ്ങളും സാധാരണക്കാര്‍ക്ക് ആമസോണ്‍ ഗിഫ്റ്റ് വൗച്ചറിലൂടെ പണം ലഭിക്കുന്നതിനുള്ള സന്ദേശങ്ങളും അയച്ചുകൊടുത്തിരുന്നു. ഔദ്യോഗിക നമ്പറില്‍ നിന്നല്ലാത്ത സന്ദേശങ്ങള്‍ വന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയിരുന്നു. ഇതിനിടെ തട്ടിപ്പിനിരയായ സാധാരണക്കാരായ ചിലര്‍ പരാതി നല്‍കിയതോടെ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം സൈബര്‍ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബീഹാര്‍,യു.പി സംസ്ഥാനങ്ങളില്‍നിന്നുള്ള തട്ടിപ്പ് സംഘമാണ് പിന്നിലെന്ന് മനസ്സിലായി. ഇതിനിടെ മുങ്ങിയ പ്രതികളെ തുടര്‍ച്ചയായ നിരീക്ഷിച്ചുകൊണ്ടിരുന്നു. ഇതിനിടെ ജമ്മു കാശ്മീര്‍ മുതല്‍ കര്‍ണാടക വരെയുള്ള പ്രാദേശിക അഡ്രസ്സുകളില്‍ മൊബൈല്‍ നമ്പറുകള്‍ സംഘടിപ്പിച്ച് വീണ്ടും തട്ടിപ്പിനായി കര്‍ണാടക ഉടുപ്പി സിദ്ധാപ്പുര കേന്ദ്രീകരിച്ച് സംഘം പ്രവര്‍ത്തനം തുടങ്ങിയതായി വിവരം ലഭിച്ചു. സിദ്ധപുര മുതല്‍ കൊല്ലൂര്‍ വരെയുള്ള വിവിധ സ്ഥലങ്ങളില്‍ മാറിമാറി താമസിക്കുകയായിരുന്ന പ്രതികളെ സിദ്ധാപുര, കുന്ദപുരം, ശങ്കരനാരായണ എന്നീ സ്ഥലങ്ങളില്‍ താമസിച്ച് വലവീശുകയായിരുന്നു. ശങ്കരനാരായണ പൊലീസിന്റെയും ടൈല്‍ ഫാക്ടറികളിലും റബര്‍ പ്ലാന്റേഷനുകളിലും ജോലി ചെയ്തുവരുന്ന മലയാളികളുടെ സഹായത്തോടെ, തട്ടിപ്പ് സംഘത്തിലെ ബീഹാര്‍ സ്വദേശിയായ പ്രതിയെ പിടുകയായിരുന്നു. തട്ടിപ്പിന് ഉപയോഗിച്ച മൊബൈല്‍ ഫോണും സിം കാര്‍ഡുകളും പ്രതിയുടെ കൈവശം കണ്ടെത്തി. കൂട്ടാളികളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ മഞ്ചേരി ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Sharing is caring!