പൊന്നാന്നിയിലെ മാതൃ ശിശു ആശുപത്രിക്ക് കേന്ദ്ര സർക്കാർ അം​ഗീകാരം

പൊന്നാന്നിയിലെ മാതൃ ശിശു ആശുപത്രിക്ക് കേന്ദ്ര സർക്കാർ അം​ഗീകാരം

പൊന്നാനി: ഗര്‍ഭിണികള്‍ക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കാനും മാതൃശിശുമരണ നിരക്ക് കുറക്കാനും ഉതകുന്ന ‘ലക്ഷ്യ’ പദ്ധതിയില്‍ അംഗീകാരവുമായി പൊന്നാനിയിലെ സത്രീകളുടേയും കുട്ടികളുടേയും ആശുപത്രി. ലേബര്‍ റൂമിന് 90 ശതമാനവും മെറ്റേണല്‍ ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയ്ക്ക് 94 ശതമാനവും സ്‌കോറോടെയാണ് പൊന്നാനി മാതൃ ശിശു ആശുപത്രി ‘ലക്ഷ്യ’ അംഗീകാരം സ്വന്തമാക്കിയത്. ലോകോത്തര നിലവാരത്തിലുള്ള പ്രസവ ചികിത്സ, അണുബാധ കുറയ്ക്കുക, പ്രസവ സമയത്തെ മെച്ചപ്പെട്ട സംരക്ഷണം, പ്രസവാനന്തര പരിചരണം, ഗുണഭോക്താക്കളുടെ സംതൃപ്തി, ലേബര്‍ റൂമുകളുടേയും ഗര്‍ഭിണികള്‍ക്കുള്ള ഓപ്പറേഷന്‍ തീയറ്ററുകളുടേയും ഗുണനിലവാരം എന്നിവയെല്ലാം സാധ്യമാക്കിയാണ് അംഗീകാരം നേടിയെടുക്കാനായത്.

ഗര്‍ഭിണികള്‍ക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കാനും മാതൃ ശിശു മരണ നിരക്ക് കുറയ്ക്കാനുമാണ് ലക്ഷ്യ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ‘ലക്ഷ്യ’ മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ചുള്ള കേന്ദ്ര പരിശോധനകള്‍ക്ക് ശേഷമാണ് ‘ലക്ഷ്യ’ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. ലേബര്‍ റൂമില്‍ അഡ്മിറ്റ് ചെയ്യുന്നത് മുതല്‍ പ്രസവ ശേഷം വാര്‍ഡില്‍ മാറ്റുന്നത് വരെ ഗര്‍ഭിണികള്‍ക്ക് വേണ്ട സംരക്ഷണം ഉറപ്പ് വരുത്തുന്നു. ലക്ഷ്യ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ലേബര്‍ റൂമിലേയും ഓപ്പറേഷന്‍ തീയറ്ററുകളുടേയും ഭൗതിക സാഹചര്യങ്ങള്‍ മികച്ചതാക്കുകയും ചെയ്തു. രോഗീപരിചരണത്തിനാവശ്യമായ സംവിധാനങ്ങളും വര്‍ധിപ്പിച്ചു. അതിതീവ്ര പരിചരണം ആവശ്യമായ ഗര്‍ഭിണികള്‍ക്ക് വെന്റിലേറ്ററുകളോട് കൂടിയ ഐ.സി.യു, ഹൈ ഡെപ്പന്റന്‍സി യൂണിറ്റുകളും സജ്ജമാക്കി. ലക്ഷ്യ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ജീവനക്കാര്‍ക്ക് മതിയായ പരിശീലനവും നല്‍കിയിട്ടുണ്ട്.

ജില്ലയില്‍ ഗര്‍ഭകാല ചികിത്സയ്ക്കും പ്രസവത്തിനും ഏറ്റവും കൂടുതല്‍ സമീപിക്കുന്ന ആശുപത്രി കൂടിയാണ് പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി. കടലോരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ ആശുപത്രി മലപ്പുറത്തെയും സമീപ ജില്ലകളായ പാലക്കാട് , തൃശ്ശൂര്‍ എന്നിവിടങ്ങളിലേയും ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാണ്.

Sharing is caring!