മലപ്പുറത്തെ നാലുവയസ്സുകാരി മകളെ തട്ടിക്കൊണ്ടു പിതാവായ പൊലീസുകാരന്‍ റിമാന്‍ഡില്‍

മലപ്പുറത്തെ നാലുവയസ്സുകാരി മകളെ തട്ടിക്കൊണ്ടു  പിതാവായ പൊലീസുകാരന്‍ റിമാന്‍ഡില്‍

മലപ്പുറം: മലപ്പുറത്തെ നാലുവയസ്സുകാരി മകളെ തട്ടിക്കൊണ്ടുപോയ കസില്‍ അറസ്റ്റിലായ കുട്ടിയുടെ പിതാവുകൂടിയായ പോലീസുകാരനെ മഞ്ചേരി കോടതി റിമാന്‍ഡ് ചെയ്തു. എറണാകുളം ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ കമാന്റര്‍ ആയ മങ്കട കൂട്ടില്‍ ചേരിയം മുണ്ടേടത്ത് അബ്ദുല്‍ വാഹിദ് (33)നെയാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ എം അഷ്‌റഫ് ഫെബ്രുവരി രണ്ടു വരെ റിമാന്റ് ചെയ്ത് മഞ്ചേരി സ്‌പെഷ്യല്‍ സബ് ജയിലിലേക്കയച്ചത്.

ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ താമസിക്കുന്ന യുവതി തങ്ങളുടെ നാലു വയസ്സായ മകളെ മഞ്ചേരി കച്ചേരിപ്പടിയിലെ സ്വകാര്യ സ്‌കൂളില്‍ എല്‍കെജിയില്‍ ചേര്‍ത്തിരുന്നു. ഇക്കഴിഞ്ഞ 18ന് മദ്യപിച്ച് സ്‌കൂളിലെത്തിയ പിതാവ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മാതാവിന്റെയോ സ്‌കൂള്‍ അധികൃതരുടെയോ സമ്മതമില്ലാതെ കുട്ടിയെ ബുള്ളറ്റ് ബൈക്കില്‍ കയറ്റി ബലമായി കൊണ്ടുപോകുകയുമായിരുന്നു. പിന്നീട് കുട്ടിയെ മാതാവിന്റെ വീടിനടുത്തുള്ള റോഡില്‍ ഉപേക്ഷിച്ചതായും പരാതിയില്‍ പറയുന്നു.

സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവ് എത്തി മഞ്ചേരി പൊലീസില്‍ പരാതി നല്‍കി. നാലു വയസ്സ് മാത്രം പ്രായമുളള മകളെ പിതാവിനു ഇവരുടെ അനുമതി വാങ്ങിക്കാതെ കൊണ്ടുപോകാന്‍ കഴിയില്ലെന്നും സ്‌കൂളില്‍ ഏല്‍പിച്ച മതാവുപോലും അറിയാതെ കൊണ്ടുപോയതു നിയമവിരുദ്ധമാണെന്നും കോടതി വിലയിരുത്തി.

അതോടൊപ്പം തന്നെ പ്രതി മദ്യപിച്ചുവന്നതും സ്‌കൂളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും ഭാര്യയായ യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ റിയാസ് ചാക്കീരിയാണ് അബ്ദുല്‍ വാഹിദിനെ അറസ്റ്റ് ചെയ്തത്. കുട്ടിയെ കൊണ്ടുപോകാനുപയോഗിച്ച ബുള്ളറ്റ് ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ്സെടുത്തു.

Sharing is caring!