മൂന്നുകേസുകളിലെ പിടികിട്ടാപ്പുള്ളി മലപ്പുറത്ത് പിടിയില്‍

മൂന്നുകേസുകളിലെ പിടികിട്ടാപ്പുള്ളി മലപ്പുറത്ത് പിടിയില്‍

മലപ്പുറം: മൂന്നുകേസുകളിലെ പിടികിട്ടാപ്പുള്ളി മലപ്പുറത്ത് പിടിയില്‍. മലപ്പുറം വള്ളിക്കുന്ന് കടലുണ്ടി നഗരത്തിലെ പരിന്റെ പുരക്കല്‍ അര്‍ഷാദി (32)നെയാണ് പരപ്പനങ്ങാടി പോലീസ് പിടികൂടിയത്.വിവിധ കേസുകളിലെ പ്രതിയും പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നു കേസുകളില്‍ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിട്ടുള്ള അര്‍ഷാദ് ഒളികേന്ദ്രത്തില്‍നിന്നും സുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് പോലീസ് കയ്യോടെ പിടികൂടിയത്.
കടലുണ്ടി നഗരത്തില്‍ അര്‍ഷാദിന്റ സുഹൃത്തിനെ കാണുന്നതിനായി എത്തിയിട്ടുണ്ട് എന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. കടലുണ്ടി നഗരം ടോള്‍ബൂത്ത് ആക്രമിച്ച കേസിലും, 2014-ല്‍ കടലുണ്ടി നഗരത്തുള്ള ഒരു ബേക്കറി അടിച്ചു തകര്‍ത്ത് കടയുടമയെ അക്രമിച്ച കേസിലും, മണല്‍ അനധികൃതമായി കളവ് ചെയ്തുകൊണ്ട് പോയതിന് എടുത്തിട്ടുള്ള കേസിലുമാണ് ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നത്. ഇയാള്‍ കാലങ്ങളായി നാട്ടില്‍ വരാതെ കാസര്‍ഗോഡ്, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു
അതേ സമയം കുറഞ്ഞ വിലയ്ക്ക് ബിവറേജസില്‍ നിന്നും മദ്യം വാങ്ങി വളരെ കൂടിയ വിലയ്ക്ക് കച്ചവടം നടത്തിയിരുന്ന വള്ളിക്കുന്ന് അരിയല്ലൂര്‍ ബീച്ചിലെ പുഴക്കല്‍ വിനു( 32) വിനെയും ഇന്നു പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിനേഷ് കെ ജെ, സബ് ഇന്‍സ്‌പെക്ടര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, മുജീബ് റഹ്മാന്‍ എന്നിവര്‍ ചേര്‍ന്ന് അരിയെല്ലൂരില്‍ നിന്നും പിടികൂടുകയായിരുന്നു. ചോദ്യം ചെയ്തതില്‍ അധികാരക്കോട്ട ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് പ്രദേശവാസികള്‍ക്ക് കൂടുതല്‍ വിലയ്ക്ക് വില്‍പ്പന നടത്തുന്നതിന് കരുതി വെച്ചിട്ടുള്ള മദ്യം ആണെന്നാണ് പ്രതി പറഞ്ഞിട്ടുള്ളത്. ഇയാള്‍ക്കെതിരെ മുമ്പും മദ്യ കച്ചവടം നടത്തിയതിന് പരപ്പനങ്ങാടി പോലീസില്‍ കേസുണ്ട്. ഇയാള്‍ക്കെതിരെ നല്ല നടപ്പ് ജാമ്യം ആര്‍ഡിഒ കോടതിയില്‍ നിന്ന് വാങ്ങുന്നതിനും അതോടൊപ്പം തന്നെ കാപ്പ ചുമത്തി ( ഗുണ്ടാ ആക്ട് )ജയിലില്‍ അടയ്ക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചതായി പരപ്പനങ്ങാടി പോലീസ് അറിയിച്ചു. ഇയാളില്‍ നിന്നും 9 കുപ്പി മദ്യം പിടിച്ചെടുത്തു

Sharing is caring!