മലപ്പുറം താനൂരില്‍ ചായയില്‍ മധുരം കുറഞ്ഞതിന് ഹോട്ടല്‍ വ്യാപാരിയെ കത്തികൊണ്ട് കുത്തിവീഴ്ത്തി

മലപ്പുറം  താനൂരില്‍ ചായയില്‍ മധുരം കുറഞ്ഞതിന് ഹോട്ടല്‍ വ്യാപാരിയെ കത്തികൊണ്ട് കുത്തിവീഴ്ത്തി

മലപ്പുറം: ചായയില്‍ മധുരം കുറഞ്ഞതിന് താനൂരില്‍ ഹോട്ടല്‍ വ്യാപാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മലപ്പുറം താനൂര്‍ വാഴക്കത്തെരുവില്‍ ഇന്ന് രാവിലെയാണ് സംഭവം. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
താനൂര്‍ വാഴക്കത്തെരു അങ്ങാടിയിലെ ടി.എ റെസ്റ്റോറന്റ് ഉടമ 42കാരനായ തൊട്ടിയിലകത്ത് മനാഫിനാണ് കുത്തേറ്റത്. ചായ കുടിക്കാനെത്തിയ പ്രദേശവാസിയായ സുബൈര്‍ ചായയില്‍ മധുരംകുറഞ്ഞതിന് ഹോട്ടലില്‍ ബഹളം വെച്ചിരുന്നു. ഹോട്ടലില്‍ നിന്നു പോയ ഇയാള്‍ പിന്നീട് കത്തിയുമായെത്തി മനാഫിനെ കുത്തുകയായിരുന്നു. വയറിനാണ് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ മനാഫിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുബൈറിനെ താനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നു ഉച്ചക്ക് ഒരു മണി വരെ താനൂരില്‍ വ്യാപാരി ഹര്‍ത്താല്‍ ആചരിച്ചു. താനൂര്‍ മേഖലയിലെ മുഴുവന്‍ വ്യാപാരികളും കടകള്‍ അടച്ചു പ്രതിഷേധിച്ചു. തുടര്‍ന്നു വ്യാപാരികളുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും നടത്തി. വ്യാപാരികളെ ഇത്തരത്തില്‍ അക്രമിക്കുന്ന സംഭവം യാതൊരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നു വ്യാപാരികള്‍ പറഞ്ഞു. തങ്ങളുടെ കുടുംബംപോറ്റാനാണ് രാവും പകലുമില്ലാതെ വ്യാപാരം നടത്തുന്നതെന്നും പാവപ്പെട്ട ഒരു കച്ചവടക്കാരനെതിരെ ഇത്തരത്തില്‍ കുത്തി വീഴ്ത്തിയ പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ താനൂരിലെ വ്യാപാരികള്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടിറങ്ങുമെന്നും പ്രതിഷേധ പ്രകടനത്തിനു ശേഷം വ്യാപാരികള്‍ പറഞ്ഞു.

Sharing is caring!