വായ്പ വാഗ്ദാനം ചെയ്ത് തട്ടിപ്പ് : രണ്ടു പേര്‍ കൂടി അറസ്റ്റില്‍

വായ്പ വാഗ്ദാനം ചെയ്ത് തട്ടിപ്പ് : രണ്ടു പേര്‍ കൂടി അറസ്റ്റില്‍

മഞ്ചേരി: വായ്പ നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നും പണം സ്വീകരിച്ചു തുക നല്‍കാതെ ഇടപാടുകാരെ വഞ്ചിച്ച സംഭവത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റിലായി. തമിഴ്നാട് തിരുനെല്‍വേലി സ്വദേശികളായ സന്തോഷ് രാജ്കുമാര്‍ (36) തങ്കദുരൈ (23) എന്നിവരാണ് അറസ്റ്റിലായത്. സ്ഥാപന ഉടമകളായ ഇവരെ തിരുനെല്‍വേലിയില്‍ വെച്ചാണ് എസ് ഐ കെ ബഷീര്‍, എഎസ്ഐ വിജയന്‍, സിപിഒമാരായ കെ കെ തൗഫീഖ്, ഇല്ല്യാസ് എന്നിവര്‍ തിരുനെല്‍വേലിയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ 26ന് മേലാറ്റൂര്‍ എടപ്പറ്റ കല്ലിങ്ങല്‍ മുഹമ്മദ് സുബൈര്‍ (34)നെയും ഒക്ടോബര്‍ അഞ്ചിന് കോഴിക്കോട് ചാത്തമംഗലം കെട്ടാങ്ങല്‍ സ്വദേശി മുഹമ്മദ് റാഫി(40)യെയും മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മഞ്ചേരി ജസീല ജങ്ഷനിലെ പാപ്പിനിമാളില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീ സെന്തൂര്‍ മുരുഗന്‍ ഫൈനാന്‍സ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരും ജീവനക്കാരുമായ അഞ്ചു പേരാണ് കേസിലെ പ്രതികള്‍. അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ 50 ലക്ഷം രൂപ വായ്പയായി നല്‍കുമെന്ന് ഉപഭോക്താക്കളെ വിശ്വസിപ്പിച്ചാണ് സംഘം പണം കൈക്കലാക്കിയത്. ഒരു ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം വരെയാണ് പലരും നിക്ഷേപിച്ചത്. ചെറുകിട വ്യാപാരികളാണ് പണം നിക്ഷേപിച്ചവരിലധികവും. ബിസിനസ് കൂടുതല്‍ മെച്ചപ്പെടുത്താന്‍ വായ്പ നല്‍കാമെന്ന് പറഞ്ഞാണ് വ്യാപാരികളെ സ്ഥാപനത്തിലെ ജീവനക്കാര്‍ സമീപിച്ചത്. മഞ്ചേരി രാജീവ് ഗാന്ധി ബൈപാസില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം ഒരു കോടിയോളം രൂപ ഇടപാടുകാരില്‍ നിന്നും വാങ്ങിയെന്നാണ് പൊലീസ് കരുതുന്നത്. കോയമ്പത്തൂരിലും ഇവരുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നു. ഇത് പൂട്ടിയതോടെയാണ് മഞ്ചേരിയില്‍ ആരംഭിച്ചത്.

Sharing is caring!