മലപ്പുറം ജില്ലയില്‍ അഞ്ചാം പനി പ്രതിരോധം: മത സംഘടനാ പ്രതിനിധികളുടെ യോഗം നാളെ

മലപ്പുറം ജില്ലയില്‍ അഞ്ചാം  പനി പ്രതിരോധം: മത സംഘടനാ പ്രതിനിധികളുടെ യോഗം നാളെ

മലപ്പുറം: ജില്ലയില്‍ അഞ്ചാം പനി രോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായി വിവിധ മത സംഘടനാ പ്രതിനിധികളുടെ യോഗം നാളെ (ഡിസംബര്‍ 7) രാവിലെ 11.30 ന് കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരും. വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും മത സംഘടനകളുടെ പിന്തുണ ഉറപ്പാക്കുന്നതിനാണ് യോഗം. യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അധ്യതക്ഷത വഹിക്കും.

ജില്ലയില്‍ ഇന്നലെ (ഡിസംബര്‍ 6) 43 പേര്‍ക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 426 ആയി. രോഗ ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത അഞ്ച് തദ്ദേശ സ്ഥാപനങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ ദിവസവും അവലോകന യോഗം ചേര്‍ന്ന് പ്രതിരോധ, വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. കല്‍പകഞ്ചേരി, പൂക്കോട്ടൂര്‍, പാങ്ങ്, താനാളൂര്‍ ഗ്രാമപഞ്ചായത്തുകളിലും മലപ്പുറം നഗരസഭയിലുമാണ് കൂടുതലായും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ വികസന കമ്മീഷണര്‍ രാജീവ് കുമാര്‍ ചൗധരി എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും ജില്ലാതല അവലോകന യോഗവും ചേരുന്നുണ്ട്.

Sharing is caring!