ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തിനെതിരെ സമസ്ത

ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തിനെതിരെ സമസ്ത

മലപ്പുറം: ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തിനെതിരെ സമസ്ത. ഒരു മുസ്ലിം വിശ്വാസിക്ക് ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ പാടിഴല്ലന്നും ഇതിനാല്‍ തന്നെ ഫുട്‌ബോള്‍ ഒരു ലഹരിയായി തീരാന്‍ പാടില്ലെന്നും സമസ്തയുടെ പള്ളി ഇമാമുമാരുടെ സംഘടനയായ ജംഇയ്യത്തുല്‍ ഖുതുബ സ്റ്റേറ്റ് സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി. വിശ്വാസികള്‍ക്കിടയില്‍ ഇപ്പോള്‍ ചില കളികളും കളിക്കാരും നമ്മില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ ഖത്തീബുമാര്‍ക്ക് കൈമാറിയ സന്ദേശത്തില്‍ ജംഇയ്യത്തുല്‍ ഖുതുബ സ്റ്റേറ്റ് സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
ഇതെല്ലാം ഏക ദൈവ വിശ്വസത്തെ വ്രണപ്പെടുത്തും. കുറ്റന്‍കട്ടൗട്ടുകള്‍ വെക്കുന്നത് ധൂര്‍ത്താണ്. പോര്‍ച്ചുഗല്‍ പോലുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നതും തെറ്റെന്നും സമസ്ത വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇന്ന് ജുമുഅ പ്രഭാഷണത്തില്‍ വിശ്വാസികളെ ബോധവല്‍കരിക്കാനാണ് നിര്‍ദ്ദേശം. ഇന്ത്യയില്‍ ഏറ്റവുമധികം അധിനിവേശം നടത്തുകയും ഇന്ത്യയെ ദ്രോഹിക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത പോര്‍ച്ചുഗീസുകാരെ ആരാധിക്കുന്നത് എങ്ങനെ അംഗീകരിക്കാനാകുമെന്നു സംഘടന ചോദിക്കുന്നു. ഇസ്‌ലാമിക വിരുദ്ധ രാജ്യങ്ങളെ അനുകൂലിക്കുന്നു. ഇത്തരത്തില്‍ വിശ്വാസികള്‍ വഴിതെറ്റി പോകുന്നത് അംഗീകരിക്കാനാവില്ലെന്നും സംഘടന പറയുന്നു.
ഒരു മുസ്ലിംവിശ്വസിക്കു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ ഉണ്ടാവാന്‍ പാടില്ലെന്ന് പറഞ്ഞ് തുടങ്ങുന്ന സന്ദേശത്തിന്റെ വിശദമായ രൂപം താഴെ: . കളിക്കുന്നതിലും കളി കാണുന്നതിലുമെല്ലാം ഒരു വിശ്വാസിയുടെ നിലപാട് അതായിരിക്കണം. കാരണം അവന്‍ ചെലവിടുന്ന സമയവും പണവും അവന്റെ നാഥന്‍ നല്‍കിയതാണ്. ഓരോ നിമിഷത്തിനും ഓരോ പൈസയ്ക്കും അവന്‍ അവന്റെ രക്ഷിതാവിനു മുമ്പില്‍ കണക്കു ബോധിപ്പിക്കേണ്ടി വരും. അതുകൊണ്ടുതന്നെ ഫുട്ബോള്‍ ഒരു ലഹരിയായി തീരാന്‍ പാടില്ല. ചില കളികളും കളിക്കാരും നമ്മില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണം. പല ഉത്തരവാദിത്ത്വങ്ങളെക്കുറിച്ചും മറപ്പിക്കുകയും എല്ലാം മറന്ന് അവയില്‍ ലയിച്ചുചേരുകയും ചെയ്യുന്ന ഏതൊന്നും ലഹരിയാണ്. മദ്യവും മയക്കുമരുന്നും മാത്രമല്ല ലഹരി; നാം വിനോദങ്ങളായി കാണുന്ന പലതും നമ്മുടെ ഉത്തരവാദിത്തബോധത്തെ തളര്‍ത്തുന്നുണ്ടെങ്കില്‍ അതെല്ലാം നിഷിദ്ധങ്ങളായി ഗണിക്കപ്പെടേണ്ടതുണ്ട്.ലോകകപ്പിലെ മിക്ക കളികളും ഇന്ത്യയില്‍ രാത്രിയിലും അര്‍ധരാത്രിക്കുശേഷവുമാണു നടക്കുന്നത്. രാത്രിയാവുന്നതുവരെയുള്ള സമയങ്ങളില്‍ കളി കാണുന്നവര്‍ പകലിലും രാത്രിയിലും നടക്കുന്ന ജമാഅത്ത് നമസ്‌കാരങ്ങള്‍ക്കു ഭംഗം വരാത്ത വിധമായിരിക്കണം അത് കാണേണ്ടത്. ഫുട്ബോള്‍ ലഹരി ഒരിക്കലും ജമാഅത്ത് നമസ്‌കാരത്തില്‍നിന്ന് ഒരു വിശ്വാസിയെയും പിറകോട്ടെടുപ്പിക്കരുത്.ഫുട്‌ബോള്‍ എന്ന കളിയെ ഏറെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏതെങ്കിലും ടീമിനോടോ കളിക്കാരോടോ പ്രത്യേക താല്‍പര്യം ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ ആ താല്‍പര്യം ആരാധനയായി പരിവര്‍ത്തിക്കപ്പെടുന്നതും അവരുടെ ഫാന്‍സുകളും അടിമകളുമായിത്തീരുന്നതും ശരിയല്ല.സകലതെരുവുകളിലും കുഗ്രാമങ്ങളില്‍ പോലും പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കിയുള്ള കൂറ്റന്‍ ബോര്‍ഡുകളും കട്ടൗട്ടുകളുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭക്ഷണത്തിനു വകയില്ലാത്തവരും ഒരു തൊഴിലോ വരുമാനമോ ഇല്ലാത്തവരും ഈ ദുര്‍വ്യയത്തില്‍ പങ്കുചേരുന്നു എന്നതാണ് ആശ്ചര്യകരം. ഇത് കാല്‍പന്തിനോടുള്ള സ്നേഹമല്ല, മറിച്ച് മനസ്സില്‍ കെട്ടിയുയര്‍ത്തിയിട്ടുള്ള തന്റെ ഫുട്‌ബോള്‍ ഹീറോയോടുള്ള വീരാരാധനയുടെ ബഹിര്‍സ്ഫുരണം മാത്രമാണ്. സ്‌നേഹവും കളി താല്‍പര്യവും അതിരു വിട്ട് ആരാധനയിലേക്കെത്തുമ്പോള്‍ വളരെ അപകടമാണ്. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ. ഫാന്‍സ് എന്നതു വ്യക്തി ആരാധനയാക്കുന്നത് ശിര്‍ക്കിന്റെ പോലും കാരണമാകും.;അതുപോലെ ദുര്‍വ്യയം പാടില്ലകളിയെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ ഉള്‍ക്കൊള്ളുന്നതിനു പകരം വ്യക്തിയോട് ആരാധനയും ആ രാഷ്ട്രത്തോടു ദേശീയ പ്രതിബദ്ധതയും പാടില്ല. ഇന്ത്യയുടെ ആദ്യത്തെ അധിനിവേശികളും ക്രൂരന്മാരുമായ പോര്‍ച്ചുഗലിനെയും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളെയും അന്ധമായി ഉള്‍ക്കൊണ്ട് അവരുടെ പതാക കെട്ടി നടക്കുന്നതും ശരിയായ രീതിയല്ലെന്നും ഖത്തീബുമാര്‍ക്ക് നല്‍കിയ സന്ദേശത്തില്‍ പറയുന്നു.

Sharing is caring!