നീന്തൽ കുളത്തിൽ വിസ്മയം തീർത്ത് ഭിന്നശേഷിക്കാരനായ മൻസൂർ

നീന്തൽ കുളത്തിൽ വിസ്മയം തീർത്ത് ഭിന്നശേഷിക്കാരനായ മൻസൂർ

പൊന്നാനി:നീന്തൽ കുളത്തിൽ വിസ്മയങ്ങൾ തീർക്കുന്ന പൊന്നാനി സ്വദേശി ഭിന്നശേഷിക്കാരനായ മൻസൂറിന് സ്വപ്നങ്ങൾ ഏറെയാണ്. ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കാനൊരുങ്ങുന്ന മൻസൂർ സാമ്പത്തിക തടസത്തെ മറികടക്കാനാകാതെ പ്രയാസത്തിലാണ്.
മൂന്നാം വയസിൽ പോളിയോ ബാധിച്ച് ശരീരത്തിൻ്റെ ചലനശേഷി പൂർണ്ണമായും നഷ്ടപ്പെട്ട മൻസൂർ പ്രതിസന്ധികളോരോന്നും  കഠിന പ്രയത്നം കൊണ്ട് മറികടന്നാണ് വളർന്നത്.ഇരുകാലുകളും  തളർന്ന മൻസൂർ പഠനത്തിൽ മികവ് തെളിച്ച് തൻ്റെ ഡിഗ്രി പഠനവും പൂർത്തീകരിച്ചു.സർക്കാർ ജോലി സ്വപ്നം കണ്ട മൻസൂർ ഇതിനായി പ്രയത്നിക്കുമ്പോഴും, വിവിധ മത്സരങ്ങളിലും മികവ് തെളിയിച്ചു.
തൃശൂരിൽ ഭിന്നശേഷിക്കാർക്കായുള്ള ബാസ്ക്കറ്റ് ബോൾ കോർട്ടിൽ പരിശീലനം നേടി സംസ്ഥാന ടീമിൽ ഇടം നേടി.ഇതിനിടെ പാരാ സ്വിമ്മിങ് മത്സരങ്ങളിൽ പങ്കെടുത്ത ഈ യുവാവ് സംസ്ഥാനത്തിനായി അഭിമാനകരമായ നേട്ടമാണ് കൊയ്തത്.തൃശൂരിൽ നടന്ന പാരാ സ്വിമ്മിങ് സംസ്ഥാന മത്സരത്തിൽ ബട്ടർഫ്ലൈ സ്ട്രോക്ക്, ബാക്ക്സ് ട്രോക്ക് എന്നീ ഇനങ്ങളിൽ ഗോൾഡ് മെഡൽ നേടി ദേശീയ ചാമ്പ്യൻഷിപ്പിലേക്ക്  യോഗ്യത നേടി.നവംബറിൽ അസമിൽ നടക്കുന്ന ദേശീയ നീന്തൽ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള അവസരമാണ് കൈവന്നത്. എന്നാൽ കുടുംബഭാരം ചുമലിലേറ്റിയ ഈ യുവാവ് ലോട്ടറി വിറ്റും, സൈക്കിൾ റിപ്പയർ ഷോപ്പിൽ ജോലി ചെയ്തും ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ പരിശീലനത്തിനും, ദേശീയ മത്സരത്തിനുമുള്ള പണം കണ്ടെത്താനാകാത്ത വിഷമസന്ധിയിലാണ്.ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ സാമ്പത്തികം തടസ്സമാകുന്നതിനാൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിൽ നിന്നും പിന്തിരിയാനൊരുങ്ങുകയാണ് ഭാവിയുടെ വാഗ്ദാനമായ ഈ നീന്തൽ താരം. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹമേറെയുള്ള ഭിന്നശേഷിക്കാരനായ ഈ യുവാവിന് സ്‌പോൺസർഷിപ്പ് ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്

Sharing is caring!