മഞ്ചേരിയിലെ കോളജില്‍ ഡി.ജെ പാര്‍ട്ടിക്കിടെ 10 പെണ്‍കുട്ടികള്‍ കുഴഞ്ഞു വീണ സംഭവം അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

മഞ്ചേരിയിലെ കോളജില്‍ ഡി.ജെ പാര്‍ട്ടിക്കിടെ 10 പെണ്‍കുട്ടികള്‍ കുഴഞ്ഞു വീണ സംഭവം അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

മലപ്പുറം: മഞ്ചേരിയിലെ കോളജില്‍ ഡി ജെ പാര്‍ട്ടിക്കിടെ 10 പെണ്‍കുട്ടികള്‍ കുഴഞ്ഞു വീണ സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. മഞ്ചേരി കോ ഓപ്പറേറ്റീവ് കോളജിലെ ഫ്രഷേഴ്‌സ് ഡേയോടനുബന്ധിച്ചു നടത്തിയ പാര്‍ട്ടിയിലാണ് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു കുഴഞ്ഞു വീണത്. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബിരുദ വിദ്യാര്‍ഥിനികളായ പത്ത് പേരാണ് കുഴഞ്ഞു വീണത്. ഇവരുടെ രക്ത പരിശോധന നടത്തി. ആരുടെയും നില ഗുരുതരമല്ലെന്ന് കോഓപ്പറേറ്റീവ് കോളജ് അധികൃതര്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം.
കോളേജിലെ പരിപാടിക്ക് ഇടയില്‍ ആദ്യം ഒരു വിദ്യാര്‍ഥിനി കുഴഞ്ഞു വീഴുകയായിരുന്നു. ഈ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും രണ്ടാമത്തെ കുട്ടിയും കുഴഞ്ഞുവീണു. ഇതോടെ കോളജ് അധികൃതരും പരിഭ്രാന്തിയിലായി. അധികം വൈകാതെ കൂടുതല്‍ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ടു കുഴഞ്ഞുവീണു. ഒന്‍പത് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചശേഷം കൂടെന്ന വന്ന ഒരു കുട്ടി ആശുപത്രിയില്‍ വച്ചും കുഴഞ്ഞു വീഴുകയായിരുന്നു.

കോളജില്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികളെ വരവേല്‍ക്കുന്നതിനാണ് ഫ്രഷേഴ്‌സ് ഡേ നടത്തിയത്. ഉച്ചയ്ക്കു ശേഷമായിരുന്നു ഡി ജെ പാര്‍ട്ടി നടത്തിയത്. ടാര്‍പോളിന്‍ ഉപയോഗിച്ച് പ്രത്യേക സ്ഥലം ഒരുക്കിയാണ് ഡി ജെ പാര്‍ട്ടിക്ക് സൗകര്യം ഒരുക്കിയിരുന്നത്. ഇവിടെ വച്ചായിരുന്നു വിദ്യാര്‍ഥികളുടെ പാട്ടും ഡാന്‍സും.

ശബ്ദ ക്രമീകരണത്തിനു വേണ്ടിയാണ് ടാര്‍പോളിന്‍ ഉപയോഗിച്ചു മറച്ചതെന്ന് അധ്യാപകര്‍ പറഞ്ഞു. ഇതിനകത്ത് ചൂടും കൂടുതല്‍ സമയം നൃത്തം ചെയ്തതുമാണ് ദേഹാസ്വാസ്ഥ്യത്തിനു ഇടയാക്കിയതെന്ന് പറയുന്നു. ചില വിദ്യാര്‍ഥികള്‍ക്ക് നേരത്തെ ശാരീരിക പ്രയാസങ്ങളുമുണ്ടായിരുന്നതായും അധ്യാപകര്‍ പറഞ്ഞു. എന്നാല്‍ എങ്ങനെയാണ് വിദ്യാര്‍ഥികള്‍ ഇത്തരത്തില്‍ ഒരുമിച്ച് കുഴഞ്ഞു വീഴാന്‍ ഇടയാക്കിയത് എന്ന് കോളേജ് അധികൃതര്‍ പരിശോധിച്ച് വരുകയാണ്.

 

Sharing is caring!