പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ സൂത്രധാരനായ മലപ്പുറത്തെ അഖിലേന്ത്യാ നേതാവ് അറസ്റ്റില്‍

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ സൂത്രധാരനായ മലപ്പുറത്തെ അഖിലേന്ത്യാ നേതാവ് അറസ്റ്റില്‍

മലപ്പുറം: പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസം നടന്ന പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെയും അക്രമങ്ങളുടെയും സൂത്രധാരന്മാരില്‍ ഒരാളായ പോപ്പുലര്‍ ഫ്രണ്ട് അഖിലേന്ത്യാ നേതാവ് മലപ്പുറത്ത് അറസ്റ്റില്‍. പുത്തനത്താണി സ്വദേശിയായ മനക്കാന കത്ത് ഇബ്രാഹിമിനെ(47) തിരൂര്‍ ഡി.വൈ.എസ്.പി ബെന്നിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഹര്‍ത്താല്‍ ദിവസം പരിയാപുരത്ത് കാര്‍ യാത്രക്കാരനെ ആക്രമിച്ചു കാര്‍ തകര്‍ത്ത കേസിലാണ് അറസ്റ്റ് ചെയ്തത്. വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയാണ് ഹര്‍ത്താലിന് നേതൃത്വം വഹിച്ചത്. തിരൂര്‍ സി.ഐ ജിജോ, എസ്.ഐ ജിഷില്‍ എന്നിവര്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അതേ സമയം പോപ്പുലര്‍ഫ്രണ്ട് നടത്തിയ ഹര്‍ത്താല്‍ ദിനത്തില്‍ കെ.എസ്.ആര്‍.ടി.സി വാഹനങ്ങള്‍ ആക്രമിക്കുകയും പൊലീസിനെ കൈകാര്യം ചെയ്യാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തതിന്റെ സൂത്രധാരന്മാരായ രണ്ടു പേരെ പൊന്നാനി പൊലീസും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പാപ്പുലര്‍ ഫ്രണ്ട് മേഖലാ സെക്രട്ടറിയായ മുഹമ്മദ് ( 45 ) എസ്.ഡി.ടി.യു ഓട്ടോറിക്ഷാ യൂണിയന്‍ പ്രസിഡന്റായ റിഷാബ് ( 42 ) എന്നിവരെയാണ് മലപ്പുറം എസ്.പി യുടെ നിര്‍ദ്ധേശ പ്രകാരം പൊന്നാനി സി.ഐ അറസറ്റ് ചെയ്തത്.
രാത്രി നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്.ഹര്‍ത്താല്‍ ദിനത്തില്‍ ആക്രമണം നടത്തിയതിന്റെ ബുദ്ധികേന്ദ്രമാണ് ഇവരെന്ന് പൊലീസ് പറയുന്നു.ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പോലീസ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൈബര്‍ പോലീസിന്റെ സഹായത്തോടെ നടപടി എടുത്തത്.ഹര്‍ത്താല്‍ അക്രമണവുമായി ബന്ധപ്പെട്ട് പൊന്നാനിയില്‍ ഇനിയും അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. മലപ്പുറം ജില്ലയില്‍ ഏറ്റവുമധികം അറസ്റ്റ് നടന്നത് പൊന്നാനിയി ലാണ്.
അതേ സമയം ഹര്‍ത്താല്‍ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന കെഎസ്ആര്‍ടിസിയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചിരുന്നു. ഹര്‍ത്താലിനിടെയുണ്ടായ നാശനഷ്ടങ്ങളുടെ പേരില്‍ കെഎസ്ആര്‍ടിസിയും സര്‍ക്കാരും ആവശ്യപ്പെട്ട 5.20 കോടി രൂപ കോടതിയില്‍ കെട്ടിവെക്കാനാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍യിത്. ഇക്കാര്യത്തില്‍ എല്ലാ മജിസ്‌ട്രേറ്റ് കോടതികള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
കേസില്‍ എതിര്‍കക്ഷികളായ പോപ്പുലര്‍ ഫ്രണ്ടും പിഎഫ്‌ഐ സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താറുമാണ് ഈ തുക കെട്ടിവയ്‌ക്കേണ്ടതെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. രണ്ടാഴ്ചയ്ക്കകം തുക കെട്ടിവയ്ക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. തുക കെട്ടിവെച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി ആക്ട് അനുസരിച്ചുള്ള തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.
ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി മുന്‍പാകെയാണ് തുക കെട്ടി വയ്‌ക്കേണ്ടത്. ഇങ്ങനെ കെട്ടിവയ്ക്കുന്ന തുക ക്ലെയിംസ് കമ്മീഷണര്‍ മുഖേന വിതരണം ചെയ്യും. സര്‍ക്കാരും കെഎസ്ആര്‍ടിസിയും നല്‍കിയ കണക്ക് പ്രകാരമാണ് കോടതി തുക നിശ്ചയിച്ചത്. നഷ്ടം ഇതിലധികമാണെങ്കില്‍ ആ തുകയും ക്ലെയിംസ് കമ്മീഷണര്‍ക്ക് മുമ്പാകെ കെട്ടിവയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു.
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താറിനെ കേരളത്തിലെ മുഴുവന്‍ കേസുകളിലും പ്രതിയാക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഹര്‍ത്താലില്‍ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. മിന്നല്‍ ഹര്‍ത്താലിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.

 

Sharing is caring!