മലപ്പുറം ജില്ലയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട: 155 കിലോ പിടികൂടി

മലപ്പുറം ജില്ലയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട: 155 കിലോ പിടികൂടി

പെരിന്തല്‍മണ്ണ: മിനി കണ്ടെയ്നര്‍ വാഹനത്തില്‍ ഒളിപ്പിച്ച് കടത്തിയ 155 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയില്‍. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി കുരിക്കള്‍വീട്ടില്‍ ഹര്‍ഷാദ്(25), തലശ്ശേരി വടക്കുംപാട് സ്വദേശി മുഹമ്മദ് റാഹില്‍ (20) എന്നിവരാണ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണ സിഐ സി.അലവി, എസ്ഐ മുഹമ്മദ് യാസിര്‍ എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം രാത്രിയില്‍ പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശി ബൈപ്പാസ് റോഡില്‍ വച്ച് ജില്ലാപോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബൊലേറോ പിക്കപ്പ് വാഹനത്തിലെ മിനി കണ്ടെയ്നറില്‍ രഹസ്യഅറയുണ്ടാക്കി അതിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കാണപ്പെട്ടത്. വലിയ പായ്ക്കറ്റുകളിലാക്കി അടുക്കിവച്ച നിലയിലായിരുന്നു.
വിജയവാഡയില്‍ നിന്നും ആന്ധ്ര പോലീസ് വാഹനം പരിശോധിച്ചെങ്കിലും കണ്ടെയ്നറിനകത്തെ രഹസ്യഅറ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. കണ്ടെയ്നറിനുള്ളില്‍ പഴകിയ മീന്‍ വച്ചതുകൊണ്ട് കഞ്ചാവിന്റെ മണം പുറത്ത് വരില്ല. ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളില്‍ നിന്നും മത്സ്യം കൊണ്ടുവരുന്ന കണ്ടെയ്നറുകളിലും മറ്റും ഒളിപ്പിച്ച് വന്‍തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്ന ലഹരി കടത്തുസംഘങ്ങളെ കുറിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന് രഹസ്യവിവരം ലഭിച്ചിരുന്നു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍, സിഐ സി.അലവി എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം ഇത്തരത്തിലുള്ള സംഘത്തിലെ കണ്ണികളെ രഹസ്യമായി നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവുകടത്തുസംഘത്തിലെ മുഖ്യകണ്ണികളായ രണ്ടുപേരെ വാഹനത്തിന്റെ വിവരങ്ങള്‍ സഹിതം ശേഖരിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ടുപേരെ അറസ്റ്റ് ചെയ്യാന്‍ പെരിന്തല്‍മണ്ണ പോലീസിനായത്.
പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ മംഗലാപുരം, കാസര്‍ഗോഡ്, കണ്ണൂര്‍ ഭാഗത്തേക്ക് ഏജന്റുമാര്‍ മുഖേന ഓര്‍ഡറനുസരിച്ച് കമ്മീഷന്‍ വ്യവസ്ഥയില്‍ വലിയ അളവില്‍ കഞ്ചാവ് എത്തിച്ച് രഹസ്യകേന്ദ്രങ്ങളില്‍ സംഭരിച്ച് മലബാര്‍ ജില്ലകളിലേക്ക് ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിച്ച് കൊടുക്കുന്ന സംഘത്തില്‍ പെട്ടവരാണ് പിടിയിലായവരെന്നും ലഹരിവില്‍പനക്കെതിരേ ജില്ലാ പോലീസിന്റെ പ്രതിരോധ നടപടികള്‍ ശക്തമായി തുടരുമെന്നും ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് അറിയിച്ചു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍, സിഐ സി.അലവി, എസ്ഐ മുഹമ്മദ് യാസിര്‍ എന്നിവരും ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡും പെരിന്തല്‍മണ്ണ പോലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

 

Sharing is caring!