ഡി.വൈ.എഫ്.ഐയെ ട്രോളി ഫാത്തിമ തഹ്ലിയ

ഡി.വൈ.എഫ്.ഐയെ ട്രോളി ഫാത്തിമ തഹ്ലിയ

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ചുകൊണ്ടുള്ള ഡി.വൈ.എഫ്.ഐ ബാനറിനു മറുപടിയുമായി എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. ഫേസ്ബുക്കില്‍ ഡി.വൈ.എഫ്.ഐയെ ട്രോളിയായിരുന്നു തഹ്ലിയയുടെ പോസ്റ്റ്.
‘പ്രദേശത്തെ പ്രധാന ഭക്ഷണം ഏതെന്ന് അറിയാന്‍ സമീപിക്കുക-ഡി.വൈ.എഫ്.ഐ ഫുഡ് വ്ളോഗ്സ്”-തഹ്ലിയ ഫേസ്ബുക്കില്‍ കുറിച്ചു. ‘പൊറോട്ടയല്ല.. പെരിന്തല്‍മണ്ണയില്‍ കുഴിമന്തിയാണ് ബെസ്റ്റ്’ എന്ന തലവാചകത്തിലായിരുന്നു ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന വഴിയില്‍ ഡി.വൈ.എഫ്.ഐ ബാനര്‍ സ്ഥാപിച്ചിരുന്നത്.
പെരിന്തല്‍മണ്ണ ഏലംകുളത്ത് സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസ് കെട്ടിടത്തിലാണ് ഡി.വൈ.എഫ്.ഐയുടെ പേരില്‍ ബാനര്‍ ഉയര്‍ന്നത്. ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ രാഹുല്‍ ചായക്കടകളിലും ഹോട്ടലുകളിലും കയറുന്നതിനെ സൂചിപ്പിച്ചാണ് പരിഹാസം. ഇതിനെതിരെ കെ.പി.സി.സി വൈസ് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ വി.ടി ബല്‍റാം രംഗത്തെത്തി. ഇതേ കെട്ടിടത്തില്‍ ഭാരത് ജോഡോ യാത്ര കാണാന്‍ കൈക്കുഞ്ഞുങ്ങളെയുംകൊണ്ട് നിരവധി സ്ത്രീകള്‍ കയറിനില്‍ക്കുന്നതിന്റെ ചിത്രമടക്കം പങ്കുവച്ചായിരുന്നു ബല്‍റാമിന്റെ പ്രതികരണം. കറുത്ത ബാനറുമായി കമ്മികള്‍, തുടുത്ത മനസ്സുമായി ജനങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്നു രാവിലെയാണ് ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയിലെ പര്യടനം ആരംഭിച്ചത്. മൂന്ന് ദിവസമാണ് ജില്ലയില്‍ പര്യടനം തുടരുക. രാഹുല്‍ ഗാന്ധിയുമായി ഇന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. രാഹുല്‍ ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട് മണ്ഡലത്തിന്റെ ഭാഗമായ നിലമ്പൂരിലൂടെ കടന്നാണ് യാത്ര അടുത്ത സംസ്ഥാനമായ കര്‍ണാടകയില്‍ പ്രവേശിക്കുന്നത്.

Sharing is caring!