കര്‍ണാടക അനുകൂലമായിട്ടും നിലമ്പൂര്‍- നഞ്ചന്‍കോട് പാത അട്ടിമറിച്ചത് ഇടതുസര്‍ക്കാര്‍: ആര്യാടന്‍ ഷൗക്കത്ത്

കര്‍ണാടക അനുകൂലമായിട്ടും നിലമ്പൂര്‍- നഞ്ചന്‍കോട് പാത അട്ടിമറിച്ചത് ഇടതുസര്‍ക്കാര്‍: ആര്യാടന്‍ ഷൗക്കത്ത്

കര്‍ണാടക സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തിട്ടും നിലമ്പൂര്‍- നഞ്ചന്‍കോട് റെയില്‍പാത അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഇടതുസര്‍ക്കാരുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കര്‍ണാടക വനമേഖലയിലൂടെ തുരങ്കപാതയെങ്കില്‍ അനുമതി നല്‍കാമെന്ന് കാണിച്ച് കര്‍ണാടക വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിജയകുമാര്‍ ഗോകി 2017 നവംബര്‍ 8ന് കേരള ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഈ കത്തിന്റെ പകര്‍പ്പ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എക്കും നല്‍കിയിരുന്നു. കര്‍ണാടക അനുകൂല നിലപാടെടുത്തപ്പോള്‍ സര്‍വേക്കായി നടപടി സ്വീകരിക്കാതെ സര്‍വെ നിര്‍ത്തിവെച്ച് നിലമ്പൂര്‍- നഞ്ചന്‍കോട് പാതയെ അട്ടിമറിക്കുകയാണ് ഇടതുസര്‍ക്കാര്‍ ചെയ്തത്.

നിലമ്പൂര്‍- നഞ്ചന്‍കോട് പാതയുടെ സര്‍വെ എങ്ങുമെത്താതിരുന്ന സാഹചര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടലില്‍ 2017 മെയ് 26ന് അന്നത്തെ കര്‍ണാടകമുഖ്യമന്ത്രി സിദ്ധാരാമയ്യയുമായി കോണ്‍ഗ്രസ് പ്രതിനിധി സംഘം ചര്‍ച്ച നടത്തി സര്‍ക്കാരിന്റെ പിന്തുണ നേടിയിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍, എം.പിമാരായ കെ.സി വേണുഗോപാല്‍, എം.ഐ ഷാനവാസ്, ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ എന്നിവരുള്‍പ്പെട്ടിരുന്ന കോണ്‍ഗ്രസ് പ്രതിനിധി സംഘത്തില്‍ താനും അംഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ താല്‍പര്യത്തിന് എതിരു നില്‍ക്കില്ലെന്നും പദ്ധതിക്കായി ഉന്നതതല യോഗം വിളിക്കാമെന്നും സിദ്ധാരാമയ്യ ഉറപ്പു നല്‍കിയിരുന്നു. അന്നത്തെ കര്‍ണാടക ചുമതലയുണ്ടായിരുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു സിദ്ധാരാമയ്യയുമായുള്ള ചര്‍ച്ച.

ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവായ ഇ. ശ്രീധരനും സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ചനടത്തിയിരുന്നു. ഈ ചര്‍ച്ചകളുടെ ഗുണഫലമായാണ് പാത കര്‍ണാടകയിലെ വനമേഖലയിലൂടെ തുരങ്കത്തിലൂടെയാണ് പോകുന്നതെങ്കില്‍ സര്‍വെക്ക് അനുമതി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ കര്‍ണാടകക്ക് സമ്മതമാണെന്ന് രേഖാമൂലം കേരളത്തെ അറിയിച്ചത്.
പാതക്ക് പരിസ്ഥിതി അനുമതി നല്‍കേണ്ടത് പരിസ്ഥിതി മന്ത്രാലയവും ദേശീയ കടുവാ സംരക്ഷണ അഥോറിറ്റിയും ദേശീയ വന്യജീവി ബോര്‍ഡുമാണ്. അവരുടെ അനുമതി ലഭ്യമാക്കാനുള്ള നടപടി കര്‍ണാടക സ്വീകരിക്കാമെന്നും എന്നാല്‍ ഇതിനായി കര്‍ണാടക സര്‍ക്കാരിന് കേരളം അപേക്ഷ നല്‍കിയാല്‍ മതിയെന്ന വളരെ അനുകൂല നിലപാട് കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ കര്‍ണാടകയുടെ അനുകൂല തീരുമാനം പ്രയോജനപ്പെടുത്താതെ തലശേരി- മൈസൂര്‍ പാതക്കായി ഇടതു സര്‍ക്കാര്‍ നിലമ്പൂര്‍- നഞ്ചന്‍കോട് പാതയെ ബോധപൂര്‍വ്വം അട്ടിമറിക്കുകയായിരുന്നു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 50 ശതമാനം ചെലവ് വഹിക്കാന്‍ കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് സമ്മതിച്ച ഏക പദ്ധതിയായിരുന്നു നിലമ്പൂര്‍- നഞ്ചന്‍കോട് പാത. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും റെയില്‍വെയുടെ ചുമതലയുണ്ടായിരുന്ന മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദും കേന്ദ്ര റെയില്‍വെ മന്ത്രിയെകണ്ട് ഇക്കാര്യം നേരിട്ട് ചര്‍ച്ച ചെയ്തിരുന്നു. ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവും റെയില്‍വെയുടെ ഏകാംഗകമ്മീഷനുമായ ശ്രീ. ഇ. ശ്രീധരനെ പാതയെക്കുറിച്ച് പഠനം നടത്താന്‍ നിയോഗിച്ചു. ശ്രീധരന്റെ പഠന റിപ്പോര്‍ട്ട് അനുസരിച്ച് 236 കിലോ മീറ്റര്‍ എന്നതിനു പകരം 162 കിലോ മീറ്ററില്‍ പാതയുടെ പണി തീര്‍ക്കാമെന്നും 6000 കോടിക്കു പകരം 3500 കോടി രൂപ മാത്രമേ ചെലവു വരികയുള്ളൂ എന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എന്ന സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഈ കമ്പനിയുടെ 51 ശതമാനം ഓഹരി കേരളത്തിനും 49 ശതമാനം ഓഹരി കേന്ദ്രത്തിനും ആയിരിക്കുമെന്നും എം.ഡിയെ നിയമിക്കാനുള്ള അധികാരം കേരളത്തിനും കമ്പനിയുടെ ആസ്ഥാനം തിരുവനന്തപുരം ആയിരിക്കുമെന്നും തീരുമാനമെടുത്തു. ഇത് റെയില്‍ അംഗീകരിക്കുകയും നിലമ്പൂര്‍- നഞ്ചന്‍കോട് പാതയെ പിങ്ക് ബുക്കില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ബജറ്റില്‍ പാതയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി യു.ഡി.എഫ് സര്‍ക്കാര്‍ 5 കോടി രൂപ അനുവദിച്ചു. വിശദ പദ്ധതി രേഖ സമര്‍പ്പിക്കാന്‍ ഡി.എം.ആര്‍.സിയെയും ഇ. ശ്രീധരനെയും ചുമതലപ്പെടുത്തുകയും പ്രാരംഭ ചെലവുകള്‍ക്കായി 2 കോടി അനുവദിക്കുകയും ചെയ്തു.

ഇതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. അതുകൊണ്ട് പദ്ധതി തുടര്‍ന്നുകൊണ്ടുപോകാന്‍ സാധിച്ചില്ല. പിന്നീട് അധികാരത്തില്‍ വന്ന ഇടത് സര്‍ക്കാര്‍ ഡി.എം.ആര്‍.സി സര്‍വേ നിര്‍ത്തിവെക്കുകയും സര്‍വേക്കായി യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച തുക പിന്‍വലിക്കുകയുമാണ് ചെയ്തത്. തുടര്‍ന്ന് തലശേരി- മൈസൂര്‍ പാതയെക്കുറിച്ച് പഠനം നടത്താന്‍ ഇ. ശ്രീധരനെ ചുമതലപ്പെടുത്തി. ഈ പാത ഒട്ടും പ്രായോഗികമാവില്ലെന്ന് ശ്രീധരന്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പ്രധാന മുന്‍ഗണന നല്‍കിയ നിലമ്പൂര്‍-നഞ്ചന്‍കോട് പാതയെ മുന്‍ഗണനകളെല്ലാം മാറ്റിവെച്ച് ഒട്ടും പ്രായോഗികമല്ല എന്ന് ശ്രീ. ഇ.ശ്രീധരന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്ത തലശേരി- മൈസൂര്‍ പാതയെ ഒന്നാമതായി ഉള്‍പ്പെടുത്തുകയുമാണ് ചെയ്തത്. 2016ലെ കേന്ദ്ര റെയില്‍വെ ബജറ്റില്‍ ഏറ്റെടുക്കുന്ന പദ്ധതികളില്‍ ഇന്ത്യയില്‍ 11-മതായി നിലമ്പൂര്‍- നഞ്ചന്‍കോട് പാതയെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതില്‍ ഉള്‍പ്പെടുത്താത്ത തലശേരി- മൈസൂര്‍ പാതക്കാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയത്. യു.ഡി.എഫ് സര്‍ക്കാര്‍ കേരള റെയില്‍ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ പ്രധാനമായി ഉള്‍പ്പെടുത്തിയ പാതയെ മാറ്റി എട്ടാമതായി ചേര്‍ക്കുകയും പ്രായോഗികമല്ലെന്ന ശ്രീധരന്റെ റിപ്പോര്‍്ട്ട് പോലും അവഗണിച്ച് തലശേരി- മൈസൂര്‍ പാതയെ ഒന്നാമതായും ഉള്‍പ്പെടുത്തി.

സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ കമ്പനി രൂപീകരിച്ച് കഴിഞ്ഞ നിലമ്പൂര്‍- നഞ്ചന്‍കോട് പാത 5 വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിയുമായിരുന്നിട്ടും അത് അട്ടിമറിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തത്. കര്‍ണാടക അനുകൂല നിലപാട് സ്വീകരിക്കാത്തതുകൊണ്ടാണ് നിലമ്പൂര്‍- നഞ്ചന്‍കോട് പാത നടപ്പാക്കാന്‍ കഴിയാത്തതെന്ന സര്‍ക്കാരിന്റെ പുതിയ ന്യായവാദം കളവും ജനങ്ങളെ കബളിപ്പിക്കുന്നതുമാണെന്നും ഷൗക്കത്ത് ആരോപിച്ചു.

Sharing is caring!