മഞ്ചേരിയില്‍ കേരളാ സംസ്ഥാന ലോട്ടറിയുടെ 70ലക്ഷം സമ്മാനാര്‍ഹമായ ടിക്കറ്റ് കവര്‍ച്ച നടത്തി

മഞ്ചേരിയില്‍ കേരളാ സംസ്ഥാന ലോട്ടറിയുടെ 70ലക്ഷം സമ്മാനാര്‍ഹമായ ടിക്കറ്റ് കവര്‍ച്ച നടത്തി

മലപ്പുറം: കേരളാ സംസ്ഥാന ലോട്ടറിയുടെ 70ലക്ഷം സമ്മാനാര്‍ഹമായ ടിക്കറ്റ് കവര്‍ച്ച ചെയ്ത സംഘം പിടിയില്‍. കഴിഞ്ഞമാസം 19ന് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നിര്‍മ്മല്‍ ഭാഗ്യക്കുറി ടിക്കറ്റ് നമ്പര്‍ എന്‍.ഡി 798484 നമ്പര്‍ ലോട്ടറി ടിക്കറ്റിന് നറുക്കെടുപ്പിലൂടെ മഞ്ചേരി മുള്ളമ്പാറ സ്വദേശിക്ക് ഒന്നാം സമ്മാനം ലഭിച്ചിരുന്നു. പ്രസ്തുത ടിക്കറ്റിന് കൂടുതല്‍ പണം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന സമീപിക്കുകയും ടിക്കറ്റ് കൈമാറ്റം ചെയ്യുന്നതിനായി സമ്മാനര്‍ഹമായ ടിക്കറ്റുമായി മഞ്ചേരിയിലെ കച്ചേരിപ്പടിയിലേക്ക് കഴിഞ്ഞ വ്യാഴാഴ്ച രാത്രിയില്‍ വിളിച്ചുവരുത്തുകയും ചെയ്തു.

രണ്ടു കാറിലും ഒരു ബൈക്കിലുമായി വന്ന പ്രതികള്‍ ടിക്കറ്റ് സ്‌കാന്‍ ചെയ്യാനാണെന്ന വ്യാജേന ടിക്കറ്റുമായി വന്നവരെ വാഹനത്തിനകത്തേക്ക്കയറ്റി മാരകമായി പരിക്കേല്‍പ്പിച്ച് സമ്മാനര്‍ഹമായ ടിക്കറ്റ് കവര്‍ച്ച ചെയ്തു പോവുകയാണ് ഉണ്ടായത്.
തുടര്‍ന്ന് മഞ്ചേരി പോലീസില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ നിര്‍ദ്ദേശപ്രകാരം മഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ റിയാസ് ചാക്കീരിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും , തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തില്‍ നിന്നുമാണ് പ്രതികളായ പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശികളായ കല്ലു രിക്കല്‍വീട്ടില്‍ അബ്ദുല്‍ അസീസ് (26), കോഴി പള്ളിയാളി വീട്ടില്‍ അബ്ദുല്‍ ഗഫൂര്‍ (38), കൊങ്ങശ്ശേരി വീട്ടില്‍ അജിത് കുമാര്‍ (44),
കലസിയില്‍ വീട്ടില്‍ പ്രിന്‍സ് (22), ചോലക്കുന്ന് വീട്ടില്‍ ശ്രീക്കുട്ടന്‍ (20), പാലക്കാട് കരിമ്പുഴ സ്വദേശി എളയേടത്തു വീട്ടില്‍ അബ്ദുല്‍ മുബഷിര്‍ (20) എന്നിവര്‍ പോലീസിന്റെ വലയിലാകുന്നത്.

കള്ളപ്പണം വെളുപ്പിക്കുന്നതിനായി കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനാര്‍ഹമായവരെ കണ്ടെത്തി വന്‍ തുക ഓഫര്‍ ചെയ്തു തട്ടിപ്പ് നടത്തിവരുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായ പ്രതികള്‍. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് സ്വര്‍ണ്ണ വെള്ളരി, നിധി ഇരുതലമൂരി, വെള്ളിമൂങ്ങ, സ്വര്‍ണ കല്ല് തുടങ്ങിയ നിരവധി തട്ടിപ്പുകള്‍ നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികള്‍ കവര്‍ച്ചക്ക് ഉപയോഗിച്ച രണ്ടു വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

തട്ടിപ്പ് സംഘത്തിന് സഹായം ചെയ്ത രണ്ടുപേരെ ഇന്നലെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ഡി.വൈ.എസ്.പി അബ്ദുല്‍ ബഷീറിന്റെ മേല്‍നോട്ടത്തില്‍ മഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ റിയാസ് ചാക്കീരിയുടെ നേതൃത്വത്തില്‍ മഞ്ചേരി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഷാഹുല്‍ കൊടിയില്‍, ഷാജി ചെറുകാട്, എന്‍.എം. അബ്ദുള്ള ബാബു, പി ഹരിലാല്‍,ഉഅചടഅഎ ടീം അംഗങ്ങള്‍ ആയ ദിനേഷ് ഇരുപ്പകണ്ടന്‍, സലിം പൂവത്തി, ആര്‍ ഷഹേഷ് എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Sharing is caring!