കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ ജീവനക്കാരുടെ സഹായത്തോടെ സ്വര്‍ണകടത്ത്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ ജീവനക്കാരുടെ സഹായത്തോടെ സ്വര്‍ണകടത്ത്

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ ജീവനക്കാരുടെ സഹായത്തോടെ സ്വര്‍ണകടത്ത്. രണ്ട് പേരെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. സീനിയര്‍ എക്‌സിക്യൂട്ടീവ് റാമ്പ് സൂപ്പര്‍വൈസര്‍ സാജിദ് റഹ്മാന്‍, കസ്റ്റമര്‍ സര്‍വീസ് ഏജന്റ് സാമില്‍ എന്നിവര്‍ എന്നിവരെയാണ് സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട് പിടികൂടിയിരിക്കുന്നത്. 4.9 കിലോഗ്രാം സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തിരിക്കുന്നത്. സ്വര്‍ണവുമായി എത്തിയ വയനാട് സ്വദേശി അഷ്‌കറലിക്ക് സമന്‍സ് അയച്ചതായും കസ്റ്റംസ് അറിയിച്ചു.
കരിപ്പൂരില്‍ വിമാനജീവനക്കാരുടെ സ്വര്‍ണം കടത്തുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചില ജീവനക്കാര്‍ നിരീക്ഷണത്തിലായിരുന്നു. വിമാനകമ്പനി സുരക്ഷാസംഘത്തിന്റെ സഹായത്തോടെയായിരുന്നു നിരീക്ഷണം.
സെപ്റ്റംബര്‍ 12ന് ദുബൈയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനം കരിപ്പൂരിലെത്തിയപ്പോള്‍ സാജിദ്
എയര്‍ സൈഡിലേക്ക് സംശയാസ്പദമായി നീങ്ങുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് വിമാനത്തില്‍ നിന്നും ഇറക്കിയ ബാഗേജ് ട്രാക്ടര്‍ ട്രോളിയില്‍ നിന്ന് നേരിട്ട് ശേഖരിക്കാന്‍ ശ്രമിക്കുകയും ടാഗില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സുരക്ഷ സംഘത്തിന്റെ ഇടപെടലോടെ കസ്റ്റംസ് പരിശോധനക്കായി കണ്‍വെയര്‍ ബെല്‍റ്റില്‍ ടാഗ് ഒട്ടിച്ച ബാഗേജുകള്‍ സാജിദിന് വെക്കേണ്ടി വന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എയര്‍ സൈഡില്‍ എത്തുകയായിരുന്നു. ഈ ബാഗേജ് കസ്റ്റംസ് സംഘം പ്രത്യേകം രേഖപ്പെടുത്തി പരിശോധിച്ചതിലാണ് സ്വര്‍ണം കണ്ടെത്തിയത്. യാത്രക്കാരനെ തിരിച്ചറിയാനും ഇയാള്‍ ബാഗേജ് എടുക്കുന്നതിനുമായി കാത്തിരുന്നെങ്കിലും ഉണ്ടായില്ല. യാത്രക്കാരന്‍ വരാത്തതിനാല്‍ ഇന്‍ഡിഗോ ജീവനക്കാരുടെ അടക്കം സാന്നിധ്യത്തില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.
ബാഗേജിനകത്ത് തുണിയില്‍ പൊതിഞ്ഞും തുണികൊണ്ടുള്ള ബെല്‍റ്റിലും സോക്സിലുമായിരുന്നു സ്വര്‍ണം ഒളിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് വയനാട് സ്വദേശിയുടേതാണ് ബാഗേജെന്ന് കണ്ടെത്തിയത്.
അതേ സമയം കരിപ്പൂരില്‍ വിമാനത്തവളത്തില്‍നിന്നും കഴിഞ്ഞ മാസം അനധികൃത സ്വര്‍ണം കസ്റ്റംസ് സുപ്രണ്ട് സ്വര്‍ണം പുറത്തെത്തിച്ചത് 25,000രൂപക്കായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണം പുറത്തെത്തിച്ചു നല്‍കാമെന്ന ധാരണയുണ്ടാക്കിയതും ഈ ഉദ്യോഗസ്ഥന്‍തന്നെയായിരുന്നു.
എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് കള്ളകടത്ത് സ്വര്‍ണ്ണം കൈമാറാനായി കാത്തു നിന്ന കസ്റ്റംസ് സുപ്രണ്ട് മുനിയപ്പണെ തൊണ്ടി സഹിതം പോലീസ് കസ്റ്റഡിയിലെടുത്തത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ കാലികറ്റ് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ രണ്ട് കാസര്‍ഗോഡ് സ്വദേശികള്‍ കടത്തികൊണ്ട് വന്ന 320 ഗ്രാം സ്വര്‍ണ്ണമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പ എയര്‍പോര്‍ട്ടിന് പുറത്ത് എത്തിച്ച ശേഷം കടത്തികൊണ്ട് വന്ന യാത്രക്കാര്‍ക്ക് 25000/രൂപ പ്രതിഫലത്തിന് കൈമാറാന്‍ ശ്രമിച്ചത്.
കാസര്‍ഗോഡ് തെക്കില്‍ സ്വദേശികളും സഹോദരങ്ങളുമായ കെ.എച്ച്. അബ്ദുല്‍ നസീര്‍(46), കെ.ജി. ജംഷീര്‍(20) എന്നിവര്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് വിമാനത്തില്‍ കാലികറ്റ് എയര്‍പോര്‍ട്ടില്‍ 640 ഗ്രാം തങ്കവുമായി വന്നിറങ്ങിയ സമയം ബിഷിഫ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് സൂപ്രണ്ട് ശ്രീ.മുനിയപ്പ ഇവരുടെ ലഗ്ഗേജ് പരിശോധിക്കുകയും സ്വര്‍ണം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ട് പേരില്‍ നിന്നുമായി 320 ഗ്രാം തങ്കം മാത്രം അകൗണ്ട് ചെയ്ത് കസ്റ്റം ഡ്യൂട്ടി കോമ്പൗണ്ടിനുള്ള നോട്ടീസ് ഇഷ്യൂ ചെയ്തശേഷം, ബാക്കി വരുന്ന 320 ഗ്രം തങ്കം 25000/ രൂപക്ക് പുറത്ത് എത്തിച്ച് തരാമെന്ന് രഹസ്യ ധാരണയിലെത്തുകയും ചെയ്തു.
അതുപ്രകാരം രാവിലെ 8 മണിക്ക് തന്റെ ഡ്യൂട്ടി കഴിഞ്ഞ് പോയശേഷം വിളിക്കാനായി നിര്‍ദേശിച്ച് തന്റെ ഫോണ്‍ നമ്പറും യാത്രക്കാര്‍ക്ക് കൈമാറിയ ശേഷം എകൗണ്ട് ചെയ്യപ്പെടാത്ത 320 ഗ്രാം തങ്കം സ്വന്തം കൈവശം വെക്കുകയും, ആയത് ഉച്ഛ സമയം എയര്‍പോര്‍ട്ടിന് പുറത്ത് ടിയാന്‍ വാടകക്ക് താമസിക്കുന്ന നുഹ്മാന്‍ ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന ലോഡ്ജിന് സമീപത്ത് വെച്ച് കൈമാറാന്‍ ശ്രമിക്കുന്ന സമയത്താണ് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്, പാസഞ്ചേഴ്‌സിനെ രഹസ്യമായി പിന്തുടര്‍ന്ന പോലീസ് മുനിയപ്പയെയും യാത്രക്കാരേയും പിടികൂടിയത്.

 

Sharing is caring!