ഇന്നോവ കാറില്‍ കടത്തിക്കൊണ്ടുവന്ന 63 ലക്ഷം രൂപയുമായി രണ്ടുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍

ഇന്നോവ കാറില്‍ കടത്തിക്കൊണ്ടുവന്ന 63 ലക്ഷം രൂപയുമായി രണ്ടുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍

മലപ്പുറം: ഇന്നോവ കാറില്‍ കടത്തിക്കൊണ്ടുവന്ന 63 ലക്ഷം രൂപയുമായി രണ്ടുപേരെ പോലീസ് പിടികൂടി. കോതമംഗലം തലക്കോട് സ്വദേശികളായ തുണ്ടുകണ്ടം സുമേഷ്(40), നെല്ലന്‍കുഴിയില്‍ ബെന്നെറ്റ്(32) എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക സംഘമാണ് തിങ്കളാഴ്ച രാത്രി ജില്ലാ അതിര്‍ത്തിയായ തൂതയില്‍നടത്തിയ വാഹന പരിശോധനയില്‍ പണം കണ്ടെടുത്തത്. നോട്ടുകള്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് വാഹനത്തിന്റെ സീറ്റിന് താഴെ മാറ്റിന്റെ അടിയില്‍ വെച്ച നിലയിലായിരുന്നു. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പോലീസുമായി ചേര്‍ന്നായിരുന്നു പരിശോധന. ഇന്നോവ വാഹനവും കസ്റ്റഡിയിലെടുത്തു.
പിടിച്ചെടുത്ത പണം പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കുമെന്നും ഇതുസംബന്ധിച്ച് എന്‍ഫോഴ്സ്മെന്റിന് റിപ്പോര്‍ട്ട് നല്‍കുമെന്നും പോലീസ് അറിയിച്ചു. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമാര്‍, ഇന്‍സ്പെക്ടര്‍ സി. അലവി, എസ്.ഐ. മാരായ സി.കെ. നൗഷാദ്, ഷൈലേഷ്, മോഹന്‍ദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Sharing is caring!