മലപ്പുറം എടവണ്ണപ്പാറയില്‍ ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

മലപ്പുറം എടവണ്ണപ്പാറയില്‍ ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

മലപ്പുറം: എടവണ്ണപ്പാറയില്‍ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. എടവണ്ണപ്പാറ കിഴക്കേനടുവത്ത് മേമാട് അശോകനാണ് ദാരുണാന്ത്യം. ബുധനാഴ്ച വൈകിട്ടോടെയാണ് അപകടം.
എടവണ്ണപ്പാറ ഭാഗത്ത് നിന്ന് അമിതവേഗത്തിലെത്തിയ ബൈക്ക് അശോകനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ചോരയില്‍ കുളിച്ചു കിടന്ന അശോകനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബൈക്കിന്റെ അമിതവേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ അശോകന്റെ തലയ്ക്കടക്കം ഗുരുതര പരിക്കേറ്റിരുന്നു. ഇതാണ് മരണത്തിനിടയാക്കിയതെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. അപകടത്തിന്റെ സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.
ബസ് സ്റ്റാന്‍ഡ് റോഡില്‍ നിന്ന് റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിന്റെ വരവ് കണ്ട് അശോകന്‍ പകച്ചുനില്‍ക്കുന്നതും അമിതവേഗതയില്‍ എത്തിയ വാഹനം അദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ബൈക്ക് ഓടിച്ച രണ്ടുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബൈക്കിന് കേടുപാടുകളും സംഭവിച്ചു. മരിച്ച അശോകന്‍ എംഡിസി ബാങ്ക് ജീവനക്കാരനാണ്. ഒരു മാസത്തിനിടെ നാലാമത്തെ അപകട മരണമാണ് എടവണ്ണപ്പാറ പരിസരത്ത് നടക്കുന്നത്.

Sharing is caring!