മൂലക്കുരുവിനുള്ള ഒറ്റമൂലിക്കായി നിലമ്പൂരില്‍ പാരമ്പര്യവൈദ്യനെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

മൂലക്കുരുവിനുള്ള ഒറ്റമൂലിക്കായി നിലമ്പൂരില്‍ പാരമ്പര്യവൈദ്യനെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

മലപ്പുറം: മൂലക്കുരുവിനുള്ള ഒറ്റമൂലിക്കായി നിലമ്പൂരില്‍ പാരമ്പര്യവൈദ്യനെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
കേസില്‍ 88-ാം ദിവസമാണ് 3177 പേജുള്ള കുറ്റപത്രം പോലീസ് നിലമ്പൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ അറസ്റ്റിലായത് ഒമ്പതു പ്രതികളാണ്. കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ ഉള്‍പ്പെടെ മൂന്നു പ്രതികള്‍ ഇപ്പോഴും ഒളിവിലുമാണ്.
അന്വേഷണം ആരംഭിച്ച് തൊണ്ണൂറു ദിവിസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനായതിനാല്‍ റിമാന്റിലുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഒഴിവാകും. കൊലപാതക കേസില്‍ പ്രതിപട്ടികയിലുള്ള മൂന്ന് പേരെ പിടികൂടുന്ന മുറക്ക് അഡീഷണല്‍ കുറ്റപത്രം സമര്‍പ്പിക്കും. കൊലപാതകം തെളിയിക്കാവുന്ന ശാസ്ത്രീയ തെളിവുകളും സാഹചര്യതെളിവുകളുമാണ് കുറ്റപത്രത്തില്‍ പോലീസ് നിരത്തിയിരിക്കുന്നത്. തൃശ്ശൂര്‍ ഫോറന്‍സിക് ലാബില്‍ നിന്ന് ലഭ്യമായ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടും കുറ്റപത്രത്തില്‍ ഉല്‍പ്പെടുത്തിയിട്ടുണ്ട്.കേസില്‍ 107 സാക്ഷികളാണുള്ളത്.കുറ്റപത്രം സമര്‍പ്പിച്ച സഹചര്യത്തില്‍ പബ്ലിക് പ്രൊസിക്യൂട്ടറും ലഭ്യമാക്കാനും അന്വഷണ സംഘം ശ്രമം തുടങ്ങി. മൂന്ന് വര്‍ഷത്തോളം മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിക്കാനും മുഖ്യപ്രതിയടക്കമുള്ളവരെ പിടികൂടാനും എണ്‍പത്തി എട്ടാം ദിവസം തന്നെ കുറ്റപത്രം സമര്‍പ്പിക്കാനായതും അന്വേഷണ സംഘത്തിന്റെ മികവാണ്.
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന്റെ മേല്‍ നോട്ടത്തില്‍ നിലമ്പൂര്‍ ഡിവൈഎസ് പി സാജു കെ എബ്രഹാം, നിലമ്പൂര്‍ സി.ഐ പി.വിഷ്ണുവും അടങ്ങുന്ന സംഘമാണു മേല്‍നോട്ടത്തിന്റെ ചുമതല വഹിച്ചതെങ്കിലും ഈ കേസിന്റെ അന്വേഷണങ്ങളെല്ലാം നിയന്ത്രിച്ചതും പ്രവര്‍ത്തിച്ചതും നിലമ്പൂര്‍ എസ്.ഐ പി. വിഷ്ണു തന്നെയാണ്.വിഷ്ണുവിന്റെ പോലീസുകാരനായ പിതാവ് കൃത്യനിര്‍വഹണത്തിനിടെ പ്രതിയുടെ വെടിയേറ്റ് മരിച്ച വ്യക്തിത്വമാണ്. പിതാവിന്റെ വഴിയെ തന്നെ സഞ്ചരിക്കാനിറങ്ങുകയായിരുന്നു വിഷ്ണുവും.

വിഷ്ണുവിന്റെ പിതാവ് പി.പി വിജയകൃഷ്ണന്‍ 2010 സെപ്തംബര്‍ 12നാണ് കൃത്യനിര്‍വഹണത്തിനിടെ ചോക്കാട് പെടയന്താളില്‍ വെടിയേറ്റു മരിച്ചത്. മലപ്പുറം കുടുംബക്കോടതിയുടെ അറസ്റ്റു വാറണ്ടുമായി മുജീബ് റഹ്മാനെ പിടികൂടാനെത്തിയതായിരുന്നു അന്നത്തെ കാളികാവ് ഗ്രേഡ് എസ്.ഐയായിരുന്ന പി.പി വിജയകൃഷ്ണനടക്കമുള്ള പോലീസ സംഘം. മുജീബ് റഹ്മാന്റെ നാടന്‍ തോക്കില്‍ നിന്നുള്ള വെടിയേറ്റാണ് വിജയകൃഷ്ണന്‍ മരിച്ചു വീണത്.
രണ്ടുമക്കളെയും ഭാര്യ ഖൈറുന്നീസയെയും കൂട്ടി കാട്ടിലേക്കു രക്ഷപ്പെട്ട മുജീബ് റഹ്മാന്‍ പോലീസ് പിടികൂടുമെന്നായപ്പോള്‍ ഭാര്യയോടൊപ്പം സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു. തുടര്‍ന്നു പത്തുവയസുകാരനായ ദില്‍ഷാദും നാലു വയസുകാരി മുഹ്‌സിനയും അനാഥരായി. ഇവരെ ഏറ്റെടുത്ത കരുവാരക്കുണ്ട് ദാറുന്നജാത്ത് ഓര്‍ഫനേജ് സഹപാഠികളുടെ സഹായത്തോടെ കുട്ടികള്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കിയപ്പോള്‍ ആ വീടിന്റെ താക്കോല്‍ദാനം നടത്തിയത് ഇവരുടെ പിതാവിന്റെ തോക്കിലെ വെടിയേറ്റ് ജീവന്‍വെടിഞ്ഞ വിജയകൃഷ്ണന്റെ മകന്‍ വിഷ്ണുവായിരുന്നു. വിദ്വേഷത്തെ കാരുണ്യംകൊണ്ട് തോല്‍പ്പിച്ചാണ് അന്ന് വിഷ്ണുമടങ്ങിയത്. പിതാവിന്റെ വഴിയില്‍ 2013ല്‍ കേരള പോലീസില്‍ എസ്.ഐയായി സേവനം തുടങ്ങിയ വിഷ്ണു നിലവില്‍ സി.ഐയാണ്.

പാരമ്പര്യ വൈദ്യന്‍ ഷാബാഷരീഫിനെ മൈസൂരുവില്‍ നിന്ന് തട്ടികൊണ്ടു വന്ന് ഒന്നേകാല്‍ വര്‍ഷത്തോളം വീട്ട് തടങ്കലിലാക്കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി വെട്ടി നുറുക്കി ചാലിയാര്‍ പുഴയില്‍ തള്ളുകയായിരുന്നുവെന്നാണ് കേസ്. കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള ഒമ്പത് പേരേയാണ് ഇതിനകം അറസ്റ്റ് ചെയ്തത്. മൂന്ന് പ്രതികളെ പിടികൂടാനുമുണ്ട്. പ്രതികളെ സഹായിച്ച മൂന്ന് പേരേയും പിടികൂടിയിരുന്നു.
കൊല്ലപ്പെട്ട ഷാബാ ഷരീഫിന്റെ മൃതദേഹത്തിനായി ചാലിയാര്‍ പുഴയില്‍ നാവിക സേനയെ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി തിരച്ചില്‍ നടത്തിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. എന്നാല്‍ സാഹചര്യ തെളിവുകളും തൊണ്ടിമുതലുകളും ഉപയോഗപ്പെടുത്തി കൊലപാതകം തെളിയിക്കാനാവുമെന്നാണ് പോലീസ് പ്രതീക്ഷ. ഷൈബിന്റെ വീട്ടില്‍ നിന്നും മൃതദേഹം തള്ളിയ ചാലിയാര്‍ പുഴയുടെ എടവണ്ണ സീതീഹാജി പാലത്തിന് സമീപത്തുനിന്നും കണ്ടെടുത്ത ഫോറന്‍സിക് തെളിവുകളും നിര്‍ണായകമാവുമെന്നാണ് കണക്കുകൂട്ടല്‍.
മൃതദേഹം വെട്ടിനുറുക്കിയ ശുചിമുറിയുടെ പൈപ്പ്, നവീകരിച്ച ശുചിമുറിയില്‍ നിന്ന് നീക്കം ചെയ്ത ടൈല്‍, മണ്ണ്, സിമന്റ് എന്നിവയില്‍ നിന്നുമായി ലഭിച്ച രക്തക്കറ,ചാലിയാര്‍ പുഴയില്‍ തിരച്ചിലിനിടെ കണ്ടെത്തിയ എല്ല്, മൃതദേഹം കൊണ്ടുപോകാനുപയോഗിച്ച ഷൈബിന്റെ ഹോണ്ടാ സിറ്റി കാറില്‍ നിന്ന് ലഭിച്ച മുടി, മൃതദേഹം വെട്ടിനുറുക്കാനുപയോഗിച്ച പുളിമരപ്പലകയുടെ കുറ്റി എന്നിവയാണ് അന്വേഷണ സംഘത്തിന് കണ്ടെത്താനായ നിര്‍ണായക തെളിവുകള്‍. കൊല്ലപ്പെട്ട ഷാബാശരീഫിനെ പീഢിപ്പിക്കുന്ന ദൃശ്യങ്ങടങ്ങിയ പെന്‍ഡ്രൈവും പോലീസ് ഫോറന്‍സിക് സംഘത്തിന് കൈമാറുകയും പെന്‍ഡ്രൈവില്‍ നിന്ന് ഡിലീറ്റാക്കിയ ദൃശ്യങ്ങള്‍ തിരിച്ചെടുക്കാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു.തട്ടികൊണ്ടുവരാന്‍ ഉപയോഗിച്ച വാനും ഷാബാ ഷരീഫിന്റെ ഓഡി ക്യൂ 7കാറും തൊണ്ടുമതുലായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
മൂലക്കുരുവിന് ഒറ്റമൂലിക ചികിത്സ നടത്തുന്ന മൈസൂരു സ്വദേശി ഷാബാ ഷരീഫിനെ 2019 ഓഗസ്റ്റിലാണ് തട്ടികൊണ്ടുവന്നത്.
മൂലക്കുരുവിനുള്ള ഒറ്റമൂലിയെ കുറിച്ച് മനസ്സിലാക്കി മരുന്നു വ്യാപാരം നടത്തി പണം സമ്പാദിക്കാന്‍ വേണ്ടിയാണ് മുഖ്യ പ്രതി ഷൈബിന്റെ നിര്‍ദേശ പ്രകാരം കൂട്ടുപ്രതികള്‍ ഷാബാഷരീഫിനെ തട്ടികൊണ്ടുവന്നത്. എന്നാല്‍ ഒറ്റമൂലിയെ കുറിച്ച് പറഞ്ഞുകൊടുക്കാന്‍ തയ്യാറാകാത്തതിനാല്‍ ഷൈബിന്റെ വീട്ടിലെ ഒന്നാം നിലയില്‍ പ്രത്യേകം മുറി തയ്യാറാക്കി ചങ്ങലയില്‍ ബന്ധിച്ച് പുറംലോകമാറിയാതെ പീഡിപ്പിക്കുകയും 2020 ഒക്ടോബറില്‍ കൊലപ്പെടുത്തുകയുമായിരുന്നു.മൃതദേഹം വെട്ടി നുറുക്കി പ്ലാസ്റ്റിക് കവറിലാക്കി കാറില്‍ കയറ്റി ചാലിയാര്‍ പുഴയിലേക്ക് എറിഞ്ഞതായും അന്വേഷണത്തില്‍ കണ്ടെത്തി.
,പോലീസ് ഇന്‍സ്‌പെക്ടര്‍ പി വിഷ്ണു , എസ് ഐ മാരായ നവീന്‍ഷാജ്, എം അസ്സൈനാര്‍, എ എസ് ഐ മാരായ റെനി ഫിലിപ്പ്, അനില്‍കുമാര്‍, സതീഷ് കുമാര്‍,വി കെ പ്രദീപ്,എ ജാഫര്‍,എന്‍ പി സുനില്‍ , അഭിലാഷ് കൈപ്പിനി, കെ ടി ആഷിഫ് അലി, ടി നിബിന്‍ദാസ്,അന്‍വര്‍ സാദത്ത്, ജിയോ ജേക്കബ്, സന്ധ്യ, ആതിര, ദീപ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.

 

 

Sharing is caring!