മുസ്ലിംലീഗ് പുറത്താക്കിയാല്‍ കെ.എന്‍.എ ഖാദര്‍ അനാഥനാകില്ലെന്ന്ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി

മുസ്ലിംലീഗ് പുറത്താക്കിയാല്‍ കെ.എന്‍.എ ഖാദര്‍ അനാഥനാകില്ലെന്ന്ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി

മലപ്പുറം: ആര്‍എസ്എസ് വേദിയിലെത്തിയ മുസ്ലിം ലീഗ് നേതാവ് കെ.എന്‍.എ ഖാദറിനെ പിന്തുണച്ച് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി. മുസ്ലിം ലീഗ് പുറത്താക്കിയാല്‍ കെ.എന്‍.എ ഖാദര്‍ അനാഥനാകില്ലെന്നും ദേശീയ രാഷ്ട്രീയത്തില്‍ പ്രാധാന്യമുളള ആളാകാന്‍ കെ.എന്‍.എ ഖാദറിന് കഴിയുമെന്നും എ.പി.അബ്ദുള്ളക്കുട്ടി പറഞ്ഞു. കെ.എന്‍.എ ഖാദറിനെതിരായി ലീഗില്‍ നിന്ന് തന്നെ വിമര്‍ശനങ്ങള്‍ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് അബ്ദുളള കുട്ടിയുടെ പ്രതികരണം

അതേസമയം, ആര്‍എസ്എസ് വേദി പങ്കിട്ട കെ.എന്‍.എ ഖാദറിന്റെ വിശദീകരണം തള്ളി മുസ്ലിം ലീഗ് നേതൃത്വം. കേസരിയിലെ പ്രസംഗവും ദൃശ്യങ്ങളും പാര്‍ട്ടി നേതൃത്വം പരിശോധിക്കും. കെ.എന്‍.എ ഖാദറിന്റെ വിശദീകരണം മുഖവിലയ്‌ക്കെടുക്കാന്‍ കഴിയില്ലെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. കോഴിക്കോട് കേസരിയില്‍ സ്‌നേഹബോധി സാംസ്‌കാരിക സമ്മേളനത്തിലാണ് കെ.എന്‍.എ ഖാദര്‍ പങ്കെടുത്തത്.

വിവാദങ്ങള്‍ക്ക് പിന്നാലെ കെ.എന്‍.എ ഖാദര്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ആര്‍എസ്എസ് പരിപാടിയിലല്ല താന്‍ പങ്കെടുത്തതെന്ന് അദ്ദേഹം വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. എന്നാല്‍, ഇത് പൂര്‍ണമായും ലീഗ് നേതൃത്വം തള്ളി. കെഎന്‍എ ഖാദര്‍ ആര്‍എസ്എസ് വേദിയില്‍ തന്നെയാണ് എത്തിയതെന്നും ആര്‍എസ്എസിന്റെ സംസ്ഥാന പ്രചാര്‍ പ്രമുഖും കേസരിയുടെ എഡിറ്ററുമായ ഡോ.എന്‍.ആര്‍ മധുവാണ് തന്നെ ക്ഷണിച്ചതെന്ന് അദ്ദേഹം തന്നെ ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു.

കെ.എന്‍.എ. ഖാദറിനെ ആര്‍എസ്എസ് ദേശീയ നേതാവ് ജെ.നന്ദകുമാര്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹമുണ്ടെന്ന് വേദിയില്‍ കെ.എന്‍.എ. ഖാദര്‍ തുറന്നു പറഞ്ഞു. ഉത്തരേന്ത്യയിലെ പല ക്ഷേത്രങ്ങളിലും പോയി. എന്തു കൊണ്ട് ഗുരുവായൂരില്‍ ഇത് പറ്റുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഭഗവത് ഗീതയും ബുദ്ധനെയും ഉദ്ധരിച്ചുമെല്ലാം ആര്‍എസ്എസ് ബൗദ്ധികാചാര്യന്‍ ജെ. നന്ദകുമാര്‍ നടത്തിയ പ്രസംഗത്തെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു കെ.എന്‍.എ.ഖാദറിന്റെയും പ്രസംഗം.
വിഷയത്തില്‍ മുസ്ലിംലീഗ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സംഭവം പാര്‍ട്ടി നയത്തിന് എതിരാണെന്ന് എം.കെ. മുനീര്‍ തുറന്നടിച്ചു. വിഷയം പാര്‍ട്ടി പരിശോധിക്കുമെന്ന് ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ എം.സി. മായിന്‍ ഹാജി ട്വന്റിഫോറിനോട് പറഞ്ഞു. കെ.എന്‍.എ. ഖാദറിന് പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ സാദിഖലി ശിഹാബ് തങ്ങള്‍ എങ്ങോടെങ്കിലും പോകുമ്പോഴോ വരുമ്പോഴോ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ അങ്ങോട് പോകാന്‍ പറ്റുമോ എന്ന് ആദ്യം ചിന്തിക്കണമെന്നും ആരെങ്കിലും വിളിച്ചാല്‍ അപ്പോള്‍ തന്നെ പോകേണ്ടതില്ലെന്നും വ്യക്തമാക്കി.

 

Sharing is caring!