മലപ്പുറം മമ്പാട് ടെക്‌സ്‌റ്റൈല്‍സ് ഗോഡൗണില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം മമ്പാട് ടെക്‌സ്‌റ്റൈല്‍സ് ഗോഡൗണില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

നിലമ്പൂര്‍: മലപ്പുറം മമ്പാട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌സ്‌റ്റൈല്‍സ് ഗോഡൗണില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോലീസെത്തുമ്പോള്‍ മൃതദേഹം അകത്തെ മുറിയില്‍ നിലത്ത് തുണികള്‍ കൊണ്ടു മൂടിയ നിലയില്‍. ഒരു സംഘം യുവാവിനെ മര്‍ദിക്കുന്ന വീഡിയോ ഭാര്യക്ക് അയച്ചു കൊടുത്തു. സംഭവം കൊലപാതകമാണെന്നു സംശയം. പത്തോളം പേര്‍ പോലീസ് കസ്റ്റഡിയില്‍.
സംഭവത്തില്‍ ടെക്‌സ്‌റ്റൈയില്‍സ് ഉടമയും ജീവനക്കാരും ഉള്‍പ്പെടെയുള്ളവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കോട്ടക്കല്‍ സ്വദേശി മജീദ് ആണ് മരിച്ചത്. ഇന്നു ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞത്.
ടെക്‌സ്റ്റൈയില്‍സ് ഗോഡൗണില്‍ ഒരാള്‍ തൂങ്ങിമരിച്ചതായി ജീവനക്കാരനാണ് പോലീസിനെ വിവരം അറിയിച്ചത്. നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഗോഡൗണിന്റെ ഷട്ടര്‍ തുറന്നെങ്കിലും മൃതദേഹം കണ്ടില്ല. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അകത്തെ മുറിയില്‍ നിലത്ത് തുണികള്‍ കൊണ്ടു മൂടിയ നിലയിലാണ് മൃതദേഹം കണ്ടത്. മലപ്പുറം പോലീസ് മേധാവി എസ്.സുജിത്ത്ദാസ്, നിലമ്പൂര്‍ ഡിവൈഎസ്പിമാരായ സാജു കെ. അബ്രാഹം, ക്രൈംബ്രാഞ്ച് ഡിവൈഎസിപി കെ.എം ബിജു എന്നിവര്‍ സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു. ഫോറന്‍സിക് വിഭാഗത്തിലെ ഡോ. മിനി, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. കിഴിശേരിയില്‍ ഇന്‍ഡ്‌സ്ട്രിയില്‍ ജോലിയെടുക്കുന്ന മജീദ് പാണ്ടിക്കാട്ടെ ഭാര്യാ വീട്ടിലാണ് താമസം. ഇന്‍ഡസ്ട്രിയല്‍ ജോലിക്കായി കമ്പി വാങ്ങിയ കടയില്‍ പണം കൊടുക്കാനുണ്ട്. ഇതേ തുടര്‍ന്നു ഇയാളെ ഒരു സംഘം മര്‍ദിക്കുന്ന വീഡിയോ ഇയാളുടെ ഭാര്യക്ക് അയച്ചു കൊടുത്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

 

 

Sharing is caring!