കരിപ്പൂരില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ രണ്ടുയാത്രക്കാരുടെ കയ്യില്‍ 1.35 കോടിയുടെ സ്വര്‍ണം

കരിപ്പൂരില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ രണ്ടുയാത്രക്കാരുടെ കയ്യില്‍ 1.35 കോടിയുടെ സ്വര്‍ണം

മലപ്പുറം: കരിപ്പൂരില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ രണ്ടു യാത്രക്കാരില്‍ നിന്ന് 1.35 കോടിയുടെ 1.6 കിലോ സ്വര്‍ണക്കട്ടിയും 974 ഗ്രാം സ്വര്‍ണ മിശ്രിതവും പോലീസ് പിടികൂടി. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ കരിപ്പൂലെത്തിയ തലശേരി സ്വദേശി ഗഫൂര്‍ (47),താമരശേരി സ്വദേശി ഫൗസിക്(22)എന്നിവരാണ് സ്വര്‍ണവുമായി കരിപ്പൂര്‍ പോലീസിന്റെ പിടിയിലായത്. ഗഫൂര്‍ ബാഗിലുണ്ടായിരുന്ന മൈക്രോ ഓവന്റെ ട്രാന്‍സ്‌ഫോമറിനുള്ളില്‍ അറയുണ്ടാക്കി ഇതിനുള്ളില്‍ സ്വര്‍ണക്കട്ടി വച്ച ശേഷം ഇരുമ്പുപാളികള്‍ വെല്‍ഡ് ചെയ്ത് ഭദ്രമാക്കിയ നിലയിലായിരുന്നു.

ഫൗസിക്കില്‍ നിന്നു മിശ്രിത രൂപത്തില്‍ ഒളിപ്പിച്ച് കടത്തിയ 974 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. നാലു ക്യാപ്‌സൂളുകളാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. വിമാനത്താവള കസ്റ്റംസ് പരിശോധന കഴിഞ്ഞയുടനെ ഇയാള്‍ ബാത്ത് റൂമില്‍ പോയി ക്യാപ്‌സ്യൂളുകള്‍ പുറത്തെടുത്തു തന്റെ ഷൂസിനുളളില്‍ ഒളിപ്പിക്കുകയായിരുന്നു. പോലീസിന് രഹസ്യ വിവരം ചോര്‍ന്നിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ ആശുപത്രിയിലെ എക്‌സ്‌റേ പരിശോധനയെ അതിജീവിക്കാനാണ് ഇയാള്‍ ശരീരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം എടുത്ത് ഷൂസിനുള്ളില്‍ ഒളിപ്പിച്ചത്. വിമനാത്താവളത്തിനു പുറത്തെത്തിയ ശേഷം രാമനാട്ടുകരയിലെത്തി സ്വര്‍ണം കൈമാറാനായിരുന്നു ഇരുര്‍ക്കും ദുബായില്‍ വച്ച് കള്ളകടത്ത് സംഘം നിര്‍ദേശം നല്‍കിയിരുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ പോലീസ് 32 കേസുകളില്‍ നിന്നായി 15.32 കോടി രൂപയുടെ 30.4 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്.

Sharing is caring!