മലപ്പുറം ചേങ്ങോട്ടൂരില്‍ പന്നിവേട്ടക്കിടെ യുവാവ് വെടിയേറ്റു മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്

മലപ്പുറം ചേങ്ങോട്ടൂരില്‍ പന്നിവേട്ടക്കിടെ യുവാവ് വെടിയേറ്റു മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്

മലപ്പുറം: മലപ്പുറം ചേങ്ങോട്ടൂരില്‍ പന്നിവേട്ടക്കിടെ യുവാവ് വെടിയേറ്റു മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. ഇവര്‍ യുവാവിനു നേരെ മനപ്പൂര്‍വം വെടിവെച്ചതാണെന്നാണ് പോലീസ് നിഗമനം.മലപ്പുറം ചട്ടിപ്പറമ്പ് ചേങ്ങോട്ടൂരില്‍ പന്നിവേട്ടക്കിടെ ആക്കപ്പറമ്പിലെ കണക്കയില്‍ അലവി എന്ന കുഞ്ഞാന്റെ മകന്‍ ഇന്‍ഷാദ് എന്ന ഷാനു (27 ) ആണ് വെടിയേറ്റ് മരിച്ചത്. ചേങ്ങോട്ടൂരിലെ കാട് പിടിച്ച സ്ഥലത്ത് കാട്ടുപന്നികളുണ്ടെന്ന വിവരം അറിഞ്ഞാണ് ഷാനുവും സുഹൃത്തുക്കളായ അക്ബറലി, സനീഷ് എന്നിവരും ചേര്‍ന്ന് തോക്കുമായി പന്നിവേട്ടക്കിറങ്ങിയതെന്നായിരുന്നു വിവരം.

സംഭവത്തില്‍ പെരിന്തല്‍മണ്ണ സ്വദേശി കൊല്ലത്ത് പറമ്പില്‍ അബൂബക്കറിന്റെ മകന്‍ അസ്‌കര്‍ അലി, നാരിങ്ങപറമ്പില്‍ താമിയുടെ മകന്‍ സുനീഷന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തില്‍ ഇവര്‍ മനപ്പൂര്‍വം വെടിവെച്ചതാണെന്ന് കണ്ടെത്തി. ലൈസന്‍സില്ലാത്ത തോക്ക് ഉപയോഗിച്ച് അസ്‌കര്‍ അലിയാണ് ഇന്‍ഷാദിനു നേരെ വെടിയുതിര്‍ത്തതെന്നും പോലീസ് പറഞ്ഞു.

വയറിനേറ്റ ഗുരുതര പരിക്കാണ് ഇന്‍ഷാദിന്റെ മരണത്തിലേക്ക് നയിച്ചത്. കൊലപാതകത്തിനാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് മലപ്പുറം ഡിവൈഎസ്പി പി എം പ്രദീപ് കുമാര്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ പോലീസ് അന്വേഷിച്ചുവരികയാണ്. ഇന്‍ഷാദടക്കമുള്ളവര്‍ നായാട്ടിന് പോകുന്നത് പതിവായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. പിടിയിലായ പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസിന്റെ നേതൃത്വത്തില്‍ എഎസ്പി ഷാഹുല്‍ ഹമീദ്, മലപ്പുറം ഡിവൈഎസ്പിപി എം പ്രദീപ് കുമാര്‍, കോട്ടക്കല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം കെ ഷാജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്തത്.

സംഭവസമയത്ത് വെടിയേറ്റ ഇന്‍ഷാദിനെ കൂടെയുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മാലാപറമ്പ് എം.ഇ.എസ് ആശുപത്രി മോര്‍ച്ചറിയില്‍നിന്നും വീട്ടുകാര്‍ക്കു വീട്ടു നല്‍കി. തുടര്‍ന്നു ആക്കപ്പറമ്പ് ജുമാ മസ്ജിദില്‍ മറവ് ചെയ്തു. പിതാവ്: സൈതലവി. മാതാവ്: റഹ്മത്ത്. സഹോദരങ്ങള്‍: ഇര്‍ഷാദ്, ആഷിഖ്, ഇര്‍ഫാന.

 

 

Sharing is caring!