പ്രവാസിയുടെ മരണം: പിന്നില്‍ സ്വര്‍ണക്കടത്ത് സംഘം

പ്രവാസിയുടെ മരണം: പിന്നില്‍ സ്വര്‍ണക്കടത്ത് സംഘം

മലപ്പുറം: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കാണാതായി പിന്നീട് പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ അഗളി സ്വദേശിയും പ്രവാസിയുമായ അബ്ദുള്‍ ജലീല്‍ മരിച്ചതുമായി ബന്ധപ്പെട്ട് എട്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍.
ക്രൂരമര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായി പെരിന്തല്‍മണ്ണ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് യുവാവ് മരിച്ച സംഭവത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന സൂചനയാണ് പോലീസിന് ലഭിച്ചത്. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ.എം. ബിജു, മേലാറ്റൂര്‍, പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ ഷാരോണ്‍, സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മൃതദേഹ പരിശോധന.ദേഹമാസകലം മൂര്‍ച്ചയേറിയ ആയുധം കൊണ്ട് വരഞ്ഞ മുറിവുകളോടെ അജ്ഞാതന്‍ ആശുപത്രിയിലെത്തിച്ച പാലക്കാട് അഗളി സ്വദേശി വാക്കിയാതൊടി വീട്ടില്‍ അബ്ദുള്‍ ജലീല്‍(42) ആണ് മരിച്ചത്.
ജലീല്‍ വ്യാഴാഴ്ച രാത്രി മരണപ്പെട്ടതോടെ മേലാറ്റൂര്‍ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. ജലീലിനെ അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച മേലാറ്റൂര്‍ ആക്കപ്പറമ്പ് സ്വദേശി യഹിയ എന്നയാളാണെന്ന് സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിലെ മുഖ്യസൂത്രധാരന്‍ ഇയാളാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിനിടെ വെള്ളിയാഴ്ച വൈകീട്ട് നാലോടെ ഇയാള്‍ പെരിന്തല്‍മണ്ണ കോടതിയില്‍ കീഴടങ്ങാനെത്തുമെന്ന അഭ്യൂഹം പരന്നെങ്കിലും എത്തിയില്ല. സംഭവവുമായി ബന്ധപ്പെട്ട് പലരീതിയില്‍ ഇടപെട്ടിട്ടുള്ളവരാണ് കസ്റ്റഡിയിലെന്നാണ് വിവരം.
മേയ് 15ന് രാവിലെ 9.45ന് ജിദ്ദയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ജലീലിനെ വ്യാഴാഴ്ച രാവിലെ ഏഴിനാണ് ഒരാള്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
അബോധാവസ്ഥയിലായിരുന്ന ജലീലിന്റെ ദേഹമാസകലം മുറിവുകളും ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. മേലാറ്റൂര്‍ ആക്കപ്പറമ്പിലെ വഴിയരികില്‍ പരിക്കേറ്റ് കിടക്കുകയായിരുന്നു ജലീലെന്നാണ് എത്തിച്ചയാള്‍ പറഞ്ഞത്. പിന്നീട് ഇയാള്‍ മുങ്ങി. മേലാറ്റൂര്‍ ആക്കപ്പറമ്പ് സ്വദേശി യഹിയയാണ് സ്വിഫ്റ്റ് കാറില്‍ ജലീലിനെ ആശുപത്രിയിലെത്തിച്ചതെന്ന് അന്വേഷണത്തിനിടെ സി.സി ടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസിന് വ്യക്തമായി. ഒളിവില്‍ പോയ യഹിയയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
നാട്ടിലെത്തുന്ന തന്നെ കൂട്ടിക്കൊണ്ടുപോവാന്‍ വീട്ടുകാരോട് പെരിന്തല്‍മണ്ണയിലെത്തണമെന്നും അതുവരെ സുഹൃത്തുക്കള്‍ക്കൊപ്പം വരാമെന്നും ജലീല്‍ വീട്ടിലേക്ക് ഇന്റര്‍നെറ്റ് കോളിലൂടെ അറിയിച്ചിരുന്നതായി ബന്ധുവായ അലി അക്ബര്‍ പറഞ്ഞു. ഭാര്യയും മാതാവും മണ്ണാര്‍ക്കാടെത്തിയപ്പോള്‍ ജലീല്‍ ഭാര്യയെ വിളിച്ച് പെരിന്തല്‍മണ്ണയിലെത്താന്‍ വൈകുമെന്നും തിരിച്ചുപോവണമെന്നും നിര്‍ദ്ദേശിച്ചു. 16ന് ഉച്ചയായിട്ടും ജലീല്‍ വീട്ടിലെത്താതായതോടെ വീട്ടുകാര്‍ അഗളി പൊലീസില്‍ പരാതി നല്‍കി. രാത്രി ജലീല്‍ ഭാര്യയെ വിളിച്ച് 17ന് വീട്ടിലെത്തുമെന്നറിയിച്ചു. പൊലീസില്‍ പരാതിപ്പെട്ടത് അറിയിച്ചപ്പോള്‍ പിന്‍വലിക്കാനാവശ്യപ്പെട്ടു. 17നും ജലീല്‍ വീട്ടിലെത്തിയില്ല. 18ന് ജലീല്‍ ആശുപത്രിയിലാണെന്നറിയിച്ച് ഭാര്യയുടെ മൊബൈലിലേക്ക് അറിയാത്ത ഫോണ്‍നമ്പറില്‍ നിന്നും കോള്‍ വന്നു.
പത്തുവര്‍ഷമായി ജിദ്ദയില്‍ ഹൗസ് ഡ്രൈവറായിരുന്നു ജലീല്‍. രണ്ടുവര്‍ഷം കൂടുമ്പോള്‍ നാട്ടിലെത്താറുണ്ടായിരുന്നു.
ജലീലിനെ ആശുപത്രിയിലെത്തിച്ച ശേഷം അജ്ഞാതന്‍ വീട്ടിലേക്ക് വിളിച്ച നമ്പറും ജലീല്‍ വിമാനത്താവളത്തില്‍ നിന്ന് ഭാര്യയുടെ ഫോണിലേക്ക് വിളിച്ചിരുന്ന നമ്പറും ഒന്നായിരുന്നുവെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി. യഹിയ ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസുകളൊന്നും ഇതുവരെ രജിസ്റ്റര്‍ ചെയ്തതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്നും ഇയാളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിക്കുകയാണെന്നും അന്വേഷണച്ചുമതലയുള്ള പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി സന്തോഷ് കുമാര്‍ പറഞ്ഞു.
ജലീലിന്റെ മൃതദേഹം ഇന്നലെ രാത്രി എട്ടോടെ വീട്ടിലെത്തിച്ച ശേഷം അഗളി ജുമാമസ്ജിദില്‍ കബറടക്കി. പിതാവ് പരേതനായ മുഹമ്മദ്. മാതാവ്: ആസിയ, ഭാര്യ :മുബഷിറ. മക്കള്‍: അന്‍സില്‍, അന്‍ഷിദ്, അന്‍ഷിഫ്

 

 

 

 

Sharing is caring!