നിലമ്പൂരില്‍ പാരമ്പര്യ വൈദ്യന്റെ കൊലപാതകം: അഞ്ചുപേര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും

നിലമ്പൂരില്‍ പാരമ്പര്യ വൈദ്യന്റെ കൊലപാതകം: അഞ്ചുപേര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും

മലപ്പുറം: നിലമ്പൂരില്‍ പാരമ്പര്യ വൈദ്യന്റെ കൊലപാതകം: അഞ്ചുപേര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. കേസില്‍ മൃതദേഹം വെട്ടി നുറുക്കാന്‍ ഉപയോഗിച്ച പുളിമരപ്പലകയുടെ കുറ്റി കണ്ടെത്തി. പോലീസ് കസ്റ്റഡിയിലുള്ള പ്രതി നൗഷാദുമായി നിലമ്പൂര്‍ സിഐയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പുളിമരക്കുറ്റി കണ്ടെത്തിയത്. ഇത് കേസില്‍ നിര്‍ണായക തെളിവായി മാറുമെന്ന പ്രതീക്ഷയിലാണ് പോലീസ്. മരക്കുറ്റിയിലെ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനക്കയക്കും. നിലമ്പൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം രാധാകൃഷ്ണന്‍ നായര്‍ എന്ന ഉണ്ണിയുടെ വീട്ടുവളപ്പിലെ പുളിമത്തിന്റെ കുറ്റിയാണ് പോലീസ് കണ്ടെത്തിയത്. ഈ പുളിമരം, മര വ്യാപാരിയായ പറമ്പാടന്‍ ഉമ്മറിനാണ് രാധാകൃഷ്ണന്‍ വിറ്റത്. ഇയാളില്‍ നിന്നാണ് ഷാബാ ഷെരീഫിന്റെ മൃതദേഹം വെട്ടി നുറുക്കിയ നൗഷാദ് ഒന്നര മീറ്റര്‍ നിളമുള്ള മരക്കഷ്ണം വാങ്ങിയത്. കൊലപാതകത്തിനു തൊട്ടടുത്ത ദിവസമാണ് മരക്കഷ്ണം വാങ്ങിയത്. വെട്ടി നുറുക്കാന്‍ അനുയോജ്യവും ബലമുള്ളതുമായതിനാലാണ് പുളിമരക്കഷ്ണം തെരഞ്ഞെടുത്തതെന്ന് പ്രതി നൗഷാദ് പോലീസിനോട് പറഞ്ഞു. പോലീസ് കണ്ടെത്തിയ പുളിമര കുറ്റിയില്‍ നിന്നുള്ള കഷ്ണം തന്നെയാണ് വാങ്ങിയതെന്നു പ്രതി സമ്മതിച്ചു. നൗഷാദിന് മരക്കഷ്ണം വിറ്റതായി മര വ്യാപാരി ഉമ്മറും പോലീസില്‍ മൊഴി നല്‍കി.
ഇന്നു വൈകുന്നേരം നാലു മണിയോടെയാണ് പ്രതിയുമായി സിഐ പി. വിഷ്ണു, എസ്‌ഐമാരായ കെ. ബഷീര്‍, നവീന്‍ ഷാജ് എന്നിവരുടെ നേതൃത്വത്തില്‍ റെയില്‍വെ സ്റ്റേഷനു സമീപമുള്ള വീട്ടില്‍ തെളിവെടുപ്പ് നടത്തിയത്. ബുധനാഴ്ച കസ്റ്റഡിയില്‍ വാങ്ങിയ പ്രതി നൗഷാദിനെ ഇന്നു കോടതിയില്‍് തിരിച്ചേല്‍പ്പിക്കും. നൗഷാദുമായി ഒരു ദിവസം മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിന്റെ വീട്ടിലും മറ്റുമായി മൂന്നു ദിവസങ്ങളിലായാണ് തെളിവെടുപ്പ് നടത്തിയത്. നൗഷാദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കൊല്ലപ്പെട്ട ഷാബാ ഷെരീഫിനെ താമസിപ്പിച്ചിരുന്ന മുറിയില്‍ നിന്നും കൊലപാതക ശേഷം മൃതദേഹം വെട്ടി നുറുക്കിയ ശുചിമുറിയില്‍ നിന്നും മൃതദേഹം പുഴയില്‍ തള്ളാന്‍ കൊണ്ടുപോയ കാറില്‍ നിന്നുമായി രക്തക്കറ, മുടി, ഉള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവ കൊല്ലപ്പെട്ട ഷാബാ ഷെരീഫിന്റെതാണെന്നു സ്ഥിരീകരിക്കാനായാല്‍ കേസ് വഴിത്തിരിവിലെത്തും. ഫോറന്‍സിക് പരിശോധനക്ക് ശേഷം ഡിഎന്‍എ സാമ്പിളുകള്‍ കൊല്ലപ്പെട്ട ഷാബാ ഷെരീഫിന്റെതാണെന്നു തെളിയിക്കാന്‍ കഴിയുമെന്നു തന്നെയാണ് പരിശോധനക്ക് നേതൃത്വം നല്‍കിയ ഫോറന്‍സിക് സംഘത്തിന്റെ പ്രതീക്ഷ. കൊല്ലപ്പെട്ട ഷാബാ ഷെരീഫിനെ പീഢിപ്പിക്കുന്ന ദൃശ്യങ്ങടങ്ങിയ പെന്‍ഡ്രൈവും പോലീസ് ഫോറന്‍സിക് സംഘം പരിശോധിച്ചു വരികയാണ്.
പോലീസ് കസ്റ്റഡിയിലുള്ള നൗഷാദിന്റെ വെളിപ്പെടുത്തലാണ് കൊലപാതകത്തിന്റെ ചുരുളഴിയാന്‍
കാരണം. റിമാന്‍ഡിലായ പ്രതികളില്‍ നൗഷാദിനെ മാത്രമാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.
മറ്റു പ്രതികളെയും പോലീസ് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.
അതേ സമയം കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ക്കായി പോലീസ് ലുക്ക്
ഔട്ട് നോട്ടീസ് പുറത്തിറക്കാനും പോലീസ് ആലോചിക്കുന്നുണ്ട്. മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ബന്ധു ഉള്‍പ്പെടുന്ന അഞ്ചുപേരാണ് ഒളിവിലുള്ളത് . എല്ലാവരും നിലമ്പൂര്‍ സ്വദേശികളാണ്. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടവരും വധശ്രമം ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരും ഒളിവില്‍ കഴിയുന്നവരിലുണ്ട്. ഷാബാ ഷെരീഫിന്റെ കൊലപാതകത്തില്‍ ഇവര്‍ക്കു പങ്കുള്ളതായി പോലീസ് ഉറപ്പിച്ചിട്ടുണ്ട്. ഷൈബിന്‍ അഷ്റഫിന്റെ അടുത്ത ബന്ധുവും വിശ്വസ്തനുമായ നിലമ്പൂര്‍ ഇയ്യംമടയിലെ കൈപ്പഞ്ചേരി ഫാസിലിന്റെ വീട്ടില്‍ വെള്ളിയാഴ്ചയും നിലമ്പൂര്‍ മുക്കട്ട പഴയ പോസ്റ്റ് ഓഫീസിന് സമീപമുള്ള ഷമീമിന്റെ വീട്ടില്‍ ശനിയാഴ്ചയും പോലീസ് മിന്നല്‍ പരിശോധന നടത്തിരുന്നു. ഇരുവരും ഒളിവില്‍പോയ സംഘത്തില്‍പ്പെട്ടവരാണ്. കേസില്‍ ഇതുവരെ ഒമ്പതു പ്രതികളാണുള്ളത്. മുഖ്യപ്രതി നിലമ്പൂര്‍ മുക്കട്ട ഷൈബിന്‍ അഷ്റഫ്(37), ഷൈബിന്റെ മാനേജരായിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദീന്‍ (36),
കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ്(41), ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബാക്കി അഞ്ചു പ്രതികളെയും കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പോലീസ്. മൂലക്കുരുവിനുള്ള ഒറ്റമൂലിക പറഞ്ഞു കൊടുക്കാത്തതിലാണ് മൈസൂരു സ്വദേശിയായ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫിനെ തട്ടികൊണ്ടുവന്നു ഒരു വര്‍ഷത്തിലേറെ തടങ്കലില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം വെട്ടി നുറുക്കി ചാലിയാര്‍ പുഴയിലെറിഞ്ഞത്. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിനെതിരെ നിരവധി കൊലപാതക പരാതികളാണ് ഉയര്‍ന്നത്. ഷൈബിന്റെ ബിസിനസ് പങ്കാളിയായിരുന്ന മുക്കം സ്വദേശി ഹാരിസിന്റെ ആത്മഹത്യ കൊലപാതകമാണെന്നും ഷൈബിന്‍ അഷ്റഫ് കൊലപ്പെടുത്തിയതാകാമെന്നും ആരോപിച്ച് ഹാരിസിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. വയനാട് ബത്തേരി സ്വദേശിയുടെ മരണത്തിലും ഷൈബിന്റെ ബിസിനസ് പങ്കാളി ദുബായില്‍ ആത്മഹത്യ ചെയ്തതിലും ദുരൂഹതയേറുന്നുണ്ട്. റിട്ടയേര്‍ഡ് എസ്‌ഐ അടക്കമുള്ളവരുടെ സഹായവും ഇയാള്‍ക്കു ലഭിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. വയനാട് സ്വദേശിയായ റിട്ടയേര്‍ഡ് എസ്‌ഐയും ഒളിവിലാണ്.

Sharing is caring!