പ്രവാസ ജീവിതം ഉപേക്ഷിച്ച് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയില്‍ വിസ്മയം തീര്‍ത്ത് മലപ്പുറത്തെ ലത്തീഫ് ഹാജി
മലപ്പുറം: പ്രവാസ ജീവിതം ഉപേക്ഷിച്ച് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയില്‍ വിസ്മയം തീര്‍ക്കുകയാണ് ഒരു കര്ഷകന്. ഊര്‍ങ്ങാട്ടിരി തച്ചണ്ണ സ്വദേശി ഒറ്റക്കത്ത് ലത്തീഫ് ഹാജിയാണ് തന്റെ തോട്ടത്തില്‍ വിദേശീയരുടെ പഴമായ ഡ്രാഗണ്‍ ഫ്രൂട്ട് വിളയിച്ചിരിക്കുന്നത്. തച്ചണ്ണ നെടുമ്പാറയില്‍ തരിശായി കിടന്ന കല്ലുവെട്ടി കുഴിയിലാണ് ലത്തീഫ് ഹാജിയുടെ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി.
അര ഏക്കര്‍ ഭൂമിയില്‍ പ്രത്യേകം തയ്യാറാക്കിയ 150 കാലുകളിലായാണ് 620 ഡ്രാഗണ്‍ ഫ്രൂട്ട് ചെടികള്‍ കൃഷി ചെയ്തിരിക്കുന്നത്. രണ്ടുവര്‍ഷം മുമ്പാണ് വിദേശത്തുനിന്നും ലത്തീഫ് ഹാജി നാട്ടിലേക്ക് മടങ്ങിയെത്തിയത്. കൊവിഡ് മൂലം തിരികെ പോകാന്‍ കഴിയാതെ വന്നതോടെ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയിലേക്ക് ഇറങ്ങുകയായിരുന്നു. വലിയ കഠിനാധ്വാനം നടത്തിയാണ് നെടുമ്പാറയിലെ കല്ലുവെട്ടി കുഴി ഡ്രാഗണ്‍ ഫ്രൂട്ട് തോട്ടമാക്കി മാറ്റിയത്. തച്ചണ്ണ സ്വദേശി അസീസിന്റെ സഹായവും ലത്തീഫ് ഹാജിക്ക് ലഭിച്ചു. ഇരുവരും മികച്ച പരിപാലനം നല്‍കിയതോടെ ഒന്നര വര്‍ഷം കൊണ്ട് കായ്ക്കുമെന്ന് പറഞ്ഞ അമേരിക്കന്‍ ബ്യൂട്ടി വിഭാഗത്തില്‍പ്പെട്ട റോസ് നിറമുള്ള ഡ്രാഗണ്‍ ഫ്രൂട്ട് എട്ടുമാസം കൊണ്ടു വിളഞ്ഞു.
നമ്മുടെ നാട്ടില്‍ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യാന്‍ ഏറെ വെല്ലുവിളികള്‍ ഉണ്ടെങ്കിലും മികച്ച പരിപാലനവും വെള്ളവും ചൂടും ലഭിച്ചാല്‍ വളരെ പെട്ടെന്ന് തന്നെ ഏതു വീട്ടിലും ഡ്രാഗണ്‍ ഫ്രൂട്ട് വിളയിക്കാമെന്ന് കര്‍ഷകനായ ലത്തീഫ് ഹാജി പറഞ്ഞു. പൂര്‍ണമായും ജൈവവളം ഉപയോഗിച്ചാണ് കൃഷി. വിയറ്റ്നാം ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും ഡ്രാഗണ്‍ ഫ്രൂട്ട് എത്തുന്നത്. അതിലേറെ രുചി തന്റെ തോട്ടത്തിലെ ഡ്രാഗണ്‍ ഫ്രൂട്ടിന് ഉണ്ടെന്നും ലത്തീഫ് ഹാജി അവകാശപ്പെടുന്നു.
ഏപ്രില്‍ മാസം മുതല്‍ പൂവിടുന്ന ഇവ ഏകദേശം നവംബര്‍ അവസാനം വരെ കായ്ക്കും. ഒരു ഡ്രാഗണ്‍ ഫ്രൂട്ടിന് 500 ഗ്രാം മുതല്‍ ഒരു കിലോയ്ക്ക് മുകളില്‍ വരെ തൂക്കമുണ്ടാകും. കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തിലാണ് കൃഷി ചെയ്തതെങ്കിലും അര ടണ്‍ വിളവ് ലഭിച്ചിരുന്നു. ഈ വര്‍ഷത്തെ വിളവ് കണ്ടിട്ട് ഏകദേശം ഒരു ആറ് ടണ്‍ ഡ്രാഗണ്‍ ഫ്രൂട്ട് എങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലത്തീഫ് ഹാജി പറഞ്ഞു.
ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിക്കു പുറമെ അധികം വളരാത്ത മാവ്, റംബൂട്ടാന് ഉള്‍പ്പെടെയുള്ള മറ്റു കൃഷികളും ഈ തോട്ടത്തിലുണ്ട്. മറ്റുള്ള കൃഷികളെ അപേക്ഷിച്ച് ഡ്രാഗണ്‍ ഫ്രൂട്ടിന് എല്ലാം സമയവും മികച്ച വിപണി ലഭിക്കുന്നതിനാല്‍ സംസ്ഥാനത്ത് തന്നെ നിരവധി കര്‍ഷകര്‍ ഈ കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഒരു കിലോയ്ക്ക് 250 രൂപ നിരക്കിലാണ് ഇവിടെ വില്‍പ്പന നടത്തുന്നത്. കടകളില്‍ 300 രൂപ വരെയാണ് വില്‍പ്പന.
ഒഴിവ് സമയങ്ങളിലും മറ്റും കുടുബമായും അല്ലാതെയും നിരവധി പേരാണ് ഡ്രാഗണ്‍ ഫ്രൂട്ട് വാങ്ങാനും കൃഷിയെ കുറിച്ച് പഠിക്കാനും ലത്തീഫ് ഹാജിയുടെ കൃഷിയിടത്തില്‍ എത്തുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്ത കൃഷി ആണെങ്കിലും മികച്ച വിളവാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]