തുടര്‍ഭരണം കേരളത്തെ വില്‍ക്കാനുള്ള ലൈസന്‍സല്ല: ആര്യാടന്‍ ഷൗക്കത്ത്

തുടര്‍ഭരണം കേരളത്തെ വില്‍ക്കാനുള്ള ലൈസന്‍സല്ല: ആര്യാടന്‍ ഷൗക്കത്ത്

മലപ്പുറം: പിണറായി വിജയന്‍ സര്‍ക്കാരിന് ലഭിച്ച തുടര്‍ഭരണം കേരളത്തെ വിറ്റുതുലക്കാനുള്ള ലൈസന്‍സല്ലെന്ന് സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്. കേരളത്തെ കടക്കെണിയിലാക്കുന്ന പദ്ധതിയാണ് രണ്ടു ലക്ഷം കോടിയിലേറെ ചെലവു വരുന്ന കെ. റെയിലെന്നും ആരോപിച്ചു. നവകേരളം സൃഷ്ടിക്കുമെന്ന് പറഞ്ഞവര്‍ കേരളത്തെ കടക്കെണിയിലാക്കി ശ്രീലങ്കയുടെ അവസ്ഥയിലേക്കാണ് നയിക്കുന്നത്.
‘കെ റെയില്‍ വേഗതയല്ല വേദനമാത്രം’ എന്ന മുദ്രാവാക്യവുമായി സംസ്‌ക്കാര സാഹിതി സാംസ്‌ക്കാരിക യാത്രക്ക് ചങ്ങരംകുളത്ത് നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റനായ ആര്യാടന്‍ ഷൗക്കത്ത്. ഇ.എം.എസ് മുതല്‍ 2016ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വരെ 1,60638 കോടി രൂപയാണ് കടം വാങ്ങിയിരുന്നെങ്കില്‍ പിണറായി വിജയന്റെ 6 വര്‍ഷത്തെ ഭരണം കൊണ്ട് കേരളത്തിന്റെ കടബാധ്യത 3,20,486 കോടി രൂപയായി കുത്തനെ കൂടി. ആളോഹരി കടം ഒരു ലക്ഷം രൂപക്കടുത്താണ്. കെ. റെയില്‍ കേരളത്തെ സാമ്പത്തികമായി മാത്രമല്ല, പാരിസ്ഥിതികമായും തകര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വീകരണയോഗം മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന് വിനാശകരമാവുന്ന പദ്ധതിയാണ് കെ. റെയിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി വിജയന്റെ ചങ്ങാത്ത മുതലാളിത്തത്തിന്റെ ഉല്‍പ്പന്നമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. അഡ്വ. സിദ്ദിഖ് പന്തവൂര്‍ ആധ്യക്ഷം വഹിച്ചു. മുന്‍ എം.പി സി.ഹരിദാസ്, സംസ്‌ക്കാര സാഹിതി ജനറല്‍ കണ്‍വീനര്‍ എന്‍.വി പ്രദീപ്കുമാര്‍, അഷ്‌റഫ് കോക്കൂര്‍, എം.വി ശ്രീധരന്‍, അഡ്വ. എ.എം രോഹിത്, പ്രണവം പ്രസാദ്, ടി.പി മുഹമ്മദ്, ടി.കെ അഷ്‌റഫ്, അടാട്ട് വാസുദേവന്‍, സലാം കുഞ്ഞു, ഹുറെയില്‍ കൊടക്കാട്, ഷംസു കല്ലാട്ടയില്‍, കെ. ശബരീഷ്‌കുമാര്‍, ഷാജി കട്ടുപ്പാറ പ്രസംഗിച്ചു.
തിരൂരില്‍ സ്വീകരണയോഗം യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി അജയ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് പി. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. എ.ഗോപാലകൃഷ്ണന്‍ ആധ്യക്ഷം വഹിച്ചു. കുറുക്കോളി മൊയ്തീന്‍ എം,എല്‍.എ, അഡ്വ. കെ.എ പത്മകുമാര്‍, വി.എ കരീം, വല്ലാഞ്ചിറ ഷൗക്കത്തലി, പന്ത്രോളി മുഹമ്മദലി, ഒ. രാജന്‍, സംസ്‌ക്കാര സാഹിതി ജില്ലാ കണ്‍വീനര്‍ കെ.എം ഗോവിന്ദന്‍നമ്പൂതിരി, ബി. രാമന്‍കുട്ടി, ഉമ്മര്‍കുരിക്കള്‍, മനോജ് ജോസ് പ്രസംഗിച്ചു.
പരപ്പനങ്ങാടിയിലെ സ്വീകരണം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയി ഉദ്ഘാടനം ചെയ്തു. എന്‍.പി ഹംസക്കോയ ആധ്യക്ഷം വഹിച്ചു. വീക്ഷണം മുഹമ്മദ്, പി. ഇഫ്തിഖാറുദ്ദീന്‍, കാമ്പ്രന്‍ അബ്ദുല്‍മജീദ്, എ.ടി ഉണ്ണികൃഷ്ണന്‍, പി.എ ചെറീത്, ശ്രീജിത്ത് അധികാരത്തില്‍ പ്രസംഗിച്ചു.
ആര്യാടന്‍ ഷൗക്കത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച തെരുവുനാടകം ‘കലികാലക്കല്ല്’ അവതരിപ്പിച്ചു.

 

കെ. റെയില്‍ ആകുലതകള്‍ പങ്കുവെച്ച് ‘കലികാലക്കല്ല്’

കെ. റെയില്‍ പദ്ധതിയിലെ ആശങ്കകള്‍ പങ്കുവെച്ച് ജനകീയ പ്രതിരോധം ഉയര്‍ത്തി തെരുവുനാടകം ”കലികാലക്കല്ല്.’ സംസ്‌ക്കാര സാഹിതി സാംസ്‌ക്കാരിക യാത്രയിലാണ് പ്രതിരോധ നാടകം അവതരിപ്പിക്കുന്നത്. സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകത്തിലൂടെയാണ് കെ. റെയിലിനെതിരെയുള്ള ആകുലതകള്‍ പങ്കുവെക്കുന്നത്. കെ.റെയിലിലും മൂലമ്പള്ളിയിലും ഇരകളാക്കപ്പെട്ട രണ്ട് വീട്ടമ്മമാരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് നാടകം. പാതിരാത്രി മതില്‍ ചാടിക്കടന്ന് അടയാളക്കല്ല് സ്ഥാപിക്കുന്നതും ഒടുവില്‍ കല്ലുനാട്ടാനെത്തുന്നവര്‍ തന്നെ പിഴുതെറിയുന്നതും തന്‍മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. പ്രേമ താമരശേരി, സഫിയ നിലമ്പൂര്‍, പ്രതീഷ് കോട്ടപ്പള്ളി, യു.ടി ശ്രീധരന്‍, ഇടവേള റാഫി, ഒ.എന്‍.ഡി ബാബു എന്നിവരാണ് അഭിനേതാക്കള്‍. നിറഞ്ഞ കൈയ്യടിയോടെയാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും നാടകത്തെ വരവേല്‍ക്കുന്നത്.

 

Sharing is caring!