പരപ്പനങ്ങാടിയില്‍ അടച്ചിട്ട വീട്ടില്‍ മോഷണം

പരപ്പനങ്ങാടിയില്‍ അടച്ചിട്ട വീട്ടില്‍ മോഷണം

പരപ്പനങ്ങാടി: അടച്ചിട്ട വീട്ടില്‍ മോഷണം. വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയത്താണ് കവര്‍ച്ച നടന്നത്.
അലമാറയില്‍ സൂക്ഷിച്ചിരുന്ന 12 പവന്‍ സ്വര്‍ണാഭരണങ്ങളും 120000 രൂപയും നഷ്ടപ്പെട്ടു. ചാപ്പപ്പടി കളത്തിങ്ങല്‍ സൈതലവിക്കോയ എന്ന കെ.ജെ കോയയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ പരപ്പനങ്ങാടി പൊലിസില്‍ പരാതി നല്‍കി. ഞായറാഴ്ച ഉച്ചക്ക് കോട്ടയം വൈക്കത്ത് ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിനെ കാണാന്‍ പോയ വീട്ടുകാര്‍ ഇന്നലെ പുലര്‍ച്ചെ 3.30-ഓടെ തിരിച്ചെത്തി. പൂട്ടിയിട്ടിരുന്ന ഗേറ്റ് തുറന്ന് അകത്തുകടന്നപ്പോള്‍ വീടിന്റെ മുന്‍വാതില്‍ തുറന്ന നിലയിലും വീടിനകത്തെ അലമാരയിലെയും മറ്റും സാധനങ്ങളാകെ വാരിവലിച്ചിട്ട നിലയിലുമായിരുന്നു. മുന്‍ ഭാഗത്തെ വാതിലിന്റെ ലോക്ക് അടര്‍ത്തിയാണ് അകത്ത് കടന്നത്. കൊലായിലും വാതിലിന് സമീപത്തും മറ്റു വീടിന്റെ പരിസരങ്ങളിലും മുളക് പൊടി വിതറിയ നിലയിലാണ്. രാവിലെ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. മലപ്പുറത്ത് നിന്നും ഡോഗ് സ്‌ക്വാഡ് എത്തിയെങ്കിലും മുളക് വിതറിയതിനാല്‍ ഡോഗ് പരിശോധന നടന്നില്ല. തുടര്‍ന്ന് വിരലടയാള വിദഗ്ധരുമടങ്ങുന്ന സംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. പരപ്പനങ്ങാടി പൊലിസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. നേരത്തെ ഈ വീടിന്റെ പരിസരത്തെ നാല് വീടുകളില്‍ ഇതേ പോലെ കവര്‍ച്ച നടന്നിരുന്നു. ആ കേസുകളെല്ലാം ഒരു തുമ്പും ലഭിക്കാതെ കിടക്കുകയാണ്.

 

 

Sharing is caring!