തിരൂരില്‍ അവസാന നിമിഷം ആത്മ വിശ്വാസത്തില്‍ എല്‍.ഡി.എഫ്

മലപ്പുറം: തിരൂരില്‍ അടിയൊഴുക്ക് പ്രതീതിയില്‍ എല്‍.ഡി.എഫ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം കുറ്റിപ്പുറം മാല്‍കോ ടെക്സിലെ അഴിമതിയും കെടുകാര്യസ്ഥതയും തിരൂര്‍ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെയുള്ള പ്രചരണ ആയുധമാക്കി എല്‍.ഡി.എഫ്.
യുഡിഎഫ് ഭരണകാലത്ത് മാല്‍കോ ടെക്സിന്റെ ചെയര്‍മാനായിരുന്നു തിരൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കുറുക്കോളി മൊയ്തീന്. ഇദ്ദേഹത്തിന്റെ കാലത്താണ് മാല്‍കോ ടെക്സില്‍ വന്‍ അഴിമതി ആരോപണവും വിജലന്‍സ് കേസുമുണ്ടായത്. അക്കാലത്ത് യന്ത്രശേഷിയുടെ മൂന്നുലൊന്നു മാത്രമായിരുന്നു ഉപയോഗിച്ചിരുന്നതെന്നുമാണ് ആരോപണം. അസംസ്കൃത പരുത്തി നൂലാക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇതിനായി 18,000 സ്പിന്റിലുകളുണ്ടായിരുന്നു ഇവിടെ ഇതില്‍ ആറായിരം മാത്രമായിരുന്നു കുറുക്കോളി മൊയ്തീന്റെ കാലത്ത് പ്രവര്‍ത്തിച്ചത്.
ചില ലീഗുകാര്‍ക്ക് പണമുണ്ടാക്കാനായി തത്പര കക്ഷികളില്‍ നിന്നും പരുത്തി വാങ്ങിയതിനെ തുടര്‍ന്ന് നൂല് മാര്‍ക്കറ്റില്‍ നിന്നും തിരിച്ചയച്ചിരുന്നുവെന്നും ഇതേത്തുടര്‍ന്ന് മാല്ടെക്സിന്റെ നൂലിന് വിപണിയില്‍ മൂല്യം നഷ്ടപ്പെടുകയായിരുന്നുവെന്നുമാണ് അഴിതിക്കാധാരമായി എല്‍.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്. നഷ്ടത്തില്‍ പോകുകയും നിലവിലെ യന്ത്രം പോലും കാര്യക്ഷമമായി ഉപയോഗിക്കുകയും ചെയ്യാതെയാണ് അന്ന് വന്‍ വിലയ്ക്ക് പുതിയ യന്ത്രം വാങ്ങിയതെന്നും ഇക്കാര്യം തെളിവു സഹിതം ഏഷ്യനെറ്റ്, മനോരമ ചാനലുകളില്‍ വന്നിരുന്നുവെന്നും എല്‍.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു.
തുടര്‍ന്ന് ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ യുഡിഎഫ് നേതൃത്വം വെട്ടിലാവുകയായിരുന്നു.
സ്പിന്നിങ് മില്ലില്‍ നൂല് ചുറ്റിയെടുക്കുന്ന ഓട്ടോ കോര്‍ണര്‍ യന്ത്രം വാങ്ങിയതിലായിരുന്നു അഴിമതി ആരോപണം ഉയര്‍ന്നത്. പ്രസ്തുത യന്ത്രം വലിയ വിലയ്ക്കാണ് വാങ്ങിയതെന്നായിരുന്നു അന്ന് മനോരമ ന്യൂസ് പുറത്തുവിട്ട വാര്‍ത്ത. ഒരേ കമ്പനിയുടെ ഒരു പോലെയുള്ള രണ്ടു യന്ത്രത്തിന് 15 ലക്ഷത്തിന്റെ വ്യത്യാസം വന്നതോടെയാണ് അധികാരികള്‍ വെട്ടിലായത്. 1.7 കോടി രൂപ വിലയിലായിരുന്നു യന്ത്രം വാങ്ങിയത്. ഇതിലും കുറഞ്ഞ വിലയ്ക്ക് ഇതേ യന്ത്രം ക്വട്ടേഷനുണ്ടായിട്ടും വലിയ വിലയ്ക്കുള്ള യന്ത്രമാണ് വാങ്ങിയതെന്ന് കോയമ്പത്തൂരിലെ വ്യാപാരികള്‍ വ്യക്തമാക്കിയതും മനോരമ വാര്‍ത്തയിലുണ്ട്. തുടര്‍ന്നു വന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് നിലവില്‍ കമ്പനിയുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്.
യുഡിഎഫ് കാലത്ത് വൈദ്യുതി ബില്‍ പോലും അടയ്ക്കാതെ കമ്പനിയുടെ പ്രവര്‍ത്തനം പോലും നിലച്ച അവസ്ഥയിലായിരുന്നു. ഈ അവസ്ഥയില്‍ നിന്നാണ് കമ്പനിയെ ഇടതു സര്‍ക്കാര്‍ മെച്ചപ്പെടുത്താന്‍ തുടങ്ങിയത്. വിദ്യാഭ്യാസപരമായ മുന്നേറ്റമില്ലാത്തതിനാല്‍ തന്നെ കുറുക്കോളി ചെയര്‍മാനായിരുന്ന സമയത്ത് കാര്യങ്ങളില്‍ യാതൊരു ഇടപെടല്‍ നടത്താനോ അഭിപ്രായങ്ങള്‍ പറയാനോ പോലും കഴിയാത്ത സാഹചര്യങ്ങള്‍ ചില സമയങ്ങളില്‍ ഉണ്ടായിരുന്നുവെന്നും മില്ലില്‍ ജോലിചെയ്തിരുന്ന എല്‍.ഡി.എഫ് അനുഭാവികള്‍ പറയുന്നു. എന്നാല്‍ കൂടുതല്‍ എസ്.ടി.യു തൊഴിലാളികളുള്ള
മില്ലില്‍ തൊഴിലാളി പ്രശ്നങ്ങളില്‍ ഇടപെടാനും പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാനും കുറുക്കോളി ഇടപെട്ടിരുന്നുവെന്നും എസ്.ടി.യു തൊഴിലാളികള്‍ പറയുന്നു.
RECENT NEWS

അങ്ങാടിപ്പുറം ഓവർ ബ്രിഡ്ജിലൂടെയുള്ള വാഹനഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
അങ്ങാടിപ്പുറം: പെരിന്തൽമണ്ണ -അങ്ങാടിപ്പുറം റെയിൽവേ ഓവർ ബ്രിഡ്ജിലൂടെയുള്ള വാഹനഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ഇന്ന് മുതൽ ഇരുചക്ര വാഹനങ്ങൾ,നാല് ചക്ര വാഹനങ്ങൾ എന്നിവ അങ്ങാടിപ്പുറം ഓവർ ബ്രിഡ്ജിലൂടെ കടത്തിവിടും. പാലക്കാട്-മണ്ണാർക്കാട് ഭാഗത്തുനിന്നും [...]