അന്‍വര്‍ എം.എല്‍.എയെ സംരക്ഷിക്കാന്‍ ശ്രമിച്ചോ?

അന്‍വര്‍ എം.എല്‍.എയെ  സംരക്ഷിക്കാന്‍ ശ്രമിച്ചോ?

മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ പൊളിക്കണമെന്നുള്ള ഹൈക്കോടതി ഉത്തരവ് നാലുമാസമായിട്ടും നടപ്പാക്കാത്തതില്‍ മലപ്പുറം കളക്ടറോട് വിശദീകരണം തേടി ഹൈക്കോടതി. രണ്ടാഴ്ചക്കകം കളക്ടര്‍ വിശദസത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് പി.വി ആശ നിര്‍ദ്ദേശം നല്‍കി.
തടയണക്കെതിരായ പരാതിക്കാരന്‍ നിലമ്പൂര്‍ സ്വദേശി എം.പി വിനോദിന്റെ ഹര്‍ജിയില്‍ പി.വി അന്‍വറിന്റെ ഭാര്യാപിതാവ് കോഴിക്കോട് നടുവണ്ണൂര്‍ സി.കെ അബ്ദുല്‍ലത്തീഫിന് നോട്ടീസ് അയക്കാനും ഉത്തരവിട്ടു. രണ്ടാഴ്ചക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും.
പരാതിക്കാരനുവേണ്ടി അഭിഭാഷകരായ ഈനോക്ക് ഡേവിഡ്, എസ്. ശ്രീദേവ്, റോണി ജോസ് എന്നിവര്‍ ഹാജരായി.
ഭരണകക്ഷി എം.എല്‍.എയായ പി.വി അന്‍വറിന്റെ രാഷ്ട്രീയ , ഭരണ സ്വാധീനം കാരണമാണ് തടയണ പൊളിക്കാത്തതെന്ന് ചൂണ്ടികാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. കരാര്‍ പ്രകാരം സ്വന്തമാക്കിയ സ്ഥലത്ത് മലയിടിച്ച് ആദിവാസികള്‍ക്ക് കുടിവെള്ള മാകേണ്ട കാട്ടരുവിയില്‍ തടയണകെട്ടിയത് പി.വി അന്‍വറായിരുന്നു. പിന്നീട് തടയണ നില്‍ക്കുന്ന സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്ക് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
യാതൊരു അനുമതിയുമില്ലാതെയാണ് പ്രകൃതിദത്ത അരുവിയില്‍ തടയണനിര്‍മ്മിച്ചതെന്നു കണ്ടെത്തിയാണ് ദുരന്തനിവാരണ നിയമപ്രകാരം 14 ദിവസത്തിനകം സ്വന്തം ചെലവില്‍ തടയണപൊളിച്ചുനീക്കാന്‍ സി.കെ അബ്ദുല്‍ ലത്തീഫിനോട് മലപ്പുറം കളക്ടറായിരുന്ന അമിത് മീണ 2017 ഡിസംബര്‍ എട്ടിന് ഉത്തരവിട്ടത്. എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് കളക്ടര്‍ ഉത്തരവിട്ടതെന്നു കാണിച്ച് അബ്ദുല്‍ലത്തീഫ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടുകയായിരുന്നു.
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരണപ്പെട്ട സംഭവം ചൂണ്ടികാട്ടി് ജനങ്ങളുടെ ജിവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ തടയണ പൊളിക്കണമെന്നാവശ്യപ്പെട്ട് എം.പി വിനോദ് ഹൈക്കോടതിയെ സമീപിച്ച് കേസില്‍ കക്ഷിചേര്‍ന്നു. രണ്ടാഴ്ചക്കകം തടയണയിലെ വെള്ളം പൂര്‍ണ്ണമായും ഒഴുക്കിവിടണമെന്ന 2018 ജൂലൈ 10ന് അന്നത്തെ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാരും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഈ ഉത്തരവ് 10 മാസമായിട്ടും നടപ്പാക്കിയില്ല. ഇതോടെ സി.കെ അബ്ദുല്‍ലത്തീഫ് ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയെന്നു വിലയിരുത്തിയ ഹൈക്കോടതി തടയണപൊളിച്ച് വെള്ളം തുറന്നുവിടാന്‍ മലപ്പുറം കളക്ടറോട് ഉത്തരവിടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍ കളക്ടര്‍ കളക്ടര്‍ ജാഫര്‍ മാലിക് കഴിഞ്ഞ വര്‍ഷം ജൂണില്‍ തടയണയുടെ ഒരു ഭാഗം പൊളിച്ച് വെള്ളം തുറന്നിവിട്ടിരുന്നു. എന്നാല്‍ തടയണ പൂര്‍ണമായും പൊളിച്ചിരുന്നില്ല.
കളക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്ന എം.എല്‍.എയുടെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ ലത്തീഫിന്റെ ഹരജി തള്ളിയാണ് തടയണപൊളിക്കാന്‍ മുന്‍ മലപ്പുറം കളക്ടര്‍ അമിത് മീണ ഇറക്കിയ ഉത്തരവ് ശരിവെച്ച് ചീഫ് ജസ്റ്റിസ് എസ് .മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇക്കഴിഞ്ഞ ജൂണ്‍ ഒമ്പതിന് അന്തിമ വിധി പുറപ്പെടുവിച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിറങ്ങി നാലു മാസം കഴിഞ്ഞിട്ടും തടയണപൊളിക്കാന്‍ മലപ്പുറം കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ നടപടി സ്വീകരിച്ചില്ല. രണ്ടര വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ തടയണപൊളിക്കാനുള്ള മലപ്പുറം കളക്ടറുടെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചത്. തടയണപൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടും കളക്ടര്‍ നടപ്പാക്കാത്തതാണ് വീണ്ടും പുതിയ നിയമയുദ്ധത്തിന് വഴിയൊരുക്കിയത്.

Sharing is caring!