ഇരട്ടഗര്‍ഭസ്ഥ ശിശുക്കളുടെ മരണം: എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ദേശീയ വനിതാ കമ്മീഷന്‍

ഇരട്ടഗര്‍ഭസ്ഥ ശിശുക്കളുടെ മരണം: എന്ത് നടപടിയാണ്  സ്വീകരിച്ചതെന്ന് ദേശീയ  വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് പൂര്‍ണ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്റെ ഇടപെടല്‍. സംഭവത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ സംസ്ഥാന ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എന്‍.രാജന്‍ കോബ്രഗേഡ് ഐ.എ.എസിന് കത്തയച്ചു. പുത്തനഴി സ്വദേശി ഡോ.സൈനുല്‍ ആബിദീന്‍ ഹുദവി നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

ചികിത്സാ നിഷേധം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും വിഷയത്തില്‍ ഇതുവരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അറിയ്ക്കക്കണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് യുവതിക്ക് ചികിത്സ നിഷേധിച്ചതായി കമ്മീഷന്റെ പരിശോധനയില്‍ കണ്ടെത്തിയതായി കത്തില്‍ പറയുന്നു. മാധ്യമ പ്രവര്‍ത്തകനും കൊണ്ടോട്ടി മണ്ഡലം എം.എസ്.എഫ് ജനറല്‍ സെക്രട്ടറിയുമായ എന്‍.സി മുഹമ്മദ് ഷെരീഫ് – സഹല തസ്‌നീം ദമ്പതികളുടെ ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളാണ് കഴിഞ്ഞ 27ന് മരിച്ചത്. സംഭവം നടന്നിട്ട് ഇന്നേക്ക് ഒരു മാസമായെങ്കിലും ആരോഗ്യ വകുപ്പ് അധികൃതരില്‍ നിന്ന് കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടായിട്ടില്ല. ഈ അവസരത്തിലാണ് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ചത്.

എം.എസ്.എഫ് ദേശീയ കമ്മിറ്റി നല്‍കിയ പരാതിയെ തുടര്‍ന്ന് ദേശീയ ബാലവകാശ കമ്മീഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രസവ വേദന ഉണ്ടെന്ന് അറിയ്ച്ചിട്ടും ചികിത്സ നല്‍കാതെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് നിര്‍ബന്ധപൂര്‍വം മടക്കി അയച്ചെന്നാണ് ബന്ധുക്കളുടെ പരാതി. കുട്ടികള്‍ മരിച്ചിട്ട് ഒരു മാസമായിട്ടും ഒന്നും നടന്നില്ലെന്ന നിലപാടാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നതെന്ന് കുട്ടികളുടെ മാതാവ് സഹല തസ്‌നീം പറഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളജിലെ കുറ്റക്കാര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് എന്‍.സി ഷെരീഫ് കഴിഞ്ഞ ഏഴിന് മലപ്പുറം ജില്ലാ പൊലിസ് മേധാവിക്ക് നല്‍കിയ പരാതിയിലും നടപടി ഉണ്ടായില്ല.
മലപ്പുറം ജില്ലാ കലക്ടര്‍ നേരത്തെ കുട്ടികളുടെ പിതാവില്‍ നിന്ന് മൊഴി എടുത്തിരുന്നു. ചികിത്സാ വിവരങ്ങളും ശേഖരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.എം.പി ശശി, സൂപ്രണ്ട് ഡോ.നന്ദകുമാര്‍ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. സംഭവത്തില്‍ നടപടി ഇല്ലങ്കില്‍ സമര പരിപാടികളുമായി മുന്നോട്ടു പോകാനാണ് കുടുംബത്തിന്റെ തീരുമാനം.

Sharing is caring!