വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണം: സമസ്ത

വിവാഹപ്രായം  ഉയര്‍ത്താനുള്ള നീക്കം  ഉപേക്ഷിക്കണം: സമസ്ത

ചേളാരി: വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഏകോപന സമിതി അംഗങ്ങളുടെയും, നിയമജ്ഞരുടെയും സംയുക്ത യോഗം കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സ്വാതന്ത്ര്യ ദിന സന്ദേശത്തിലും, ഒക്ടോബര്‍ 16ന് ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ 75-ാം വാര്‍ഷികാഘോഷ പ്രസംഗത്തിലുമാണ് വിവാഹ പ്രായം ഉയര്‍ത്തുമെന്ന പ്രഖ്യാപനം നടത്തിയത്. കേന്ദ്ര-വനിതാ-ശിശുക്ഷേമ വികസന മന്ത്രാലയം ചുമതലപ്പെടുത്തിയ ജയജയ്റ്റ്‌ലി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ഉടനെ തീരുമാനമുണ്ടാവുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. പെണ്‍കുട്ടികളുടെ വിവാഹം പ്രായം 21 ആക്കുന്നതിലൂടെ സാംസ്‌കാരിക അധഃപതനത്തിനും മൂല്യച്ച്യുതിക്കും കാരണമാവും. അതിനുപുറമെ പെണ്‍കുട്ടികളുടെ ശാരീരിക-മാനസിക ആവശ്യങ്ങളുടെ നിരാകരണവും മൗലികാവകാശങ്ങളുടെ ലംഘനവും കൂടിയാണിത്.
വികസിത രാഷ്ട്രങ്ങളുള്‍പ്പെടെ ലോകത്തിലെ ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളിലും പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 മുതല്‍ 18 വരെയാണെന്നിരിക്കെ ഇന്ത്യന്‍ വിവാഹ പ്രായത്തില്‍ മാത്രം മാറ്റം വരുത്തുന്നത് അശാസ്ത്രീയമാണെന്ന് യോഗം വിലയിരുത്തി. വിവാഹ പ്രായം ഉയര്‍ത്താനുള്ള നീക്കത്തിനെതിരെ കേന്ദ്രഗവണ്‍മെന്റിന് നിവേദനം നല്‍കാനും വിവിധ രാഷ്ട്രീയ-മത-സാമൂഹിക സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കുവാനും യോഗം തീരുമാനിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ. ഉമര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പിണങ്ങോട് അബൂബക്കര്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, നാസര്‍ ഫൈസി കൂടത്തായി, യു മുഹമ്മദ് ശാഫി ഹാജി, അഡ്വ: കെ.എ ജലീല്‍പ്ര, അഡ്വ: സജ്ജാദ്, അഡ്വ: അന്‍സാരി, അഡ്വ: മുഹമ്മദ് ത്വയ്യിബ് ഹുദവി പ്രസംഗിച്ചു. ഏകോപന സമിതി കണ്‍വീനര്‍ എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതവും മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Sharing is caring!