21പേരുടെ ജീവന്‍ കവര്‍ന്ന് കരിപ്പൂരില്‍ തകര്‍ന്നുവീണ എയര്‍ഇന്ത്യാ വിമാനത്തിന്റെ ഒരു ഭാഗവും ഇനി ഉപയോഗിക്കാന്‍ കഴിയില്ല

21പേരുടെ ജീവന്‍ കവര്‍ന്ന്  കരിപ്പൂരില്‍ തകര്‍ന്നുവീണ  എയര്‍ഇന്ത്യാ വിമാനത്തിന്റെ  ഒരു ഭാഗവും ഇനി  ഉപയോഗിക്കാന്‍ കഴിയില്ല

മലപ്പുറം: യാത്രക്കാരായ 21പേരുടെ ജീവന്‍ കവര്‍ന്ന് കരിപ്പൂരില്‍ തകര്‍ന്നുവീണ എയര്‍ഇന്ത്യാ വിമാനത്തിന്റെ ഒരു ഭാഗവും ഇനി ഉപയോഗിക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍. തകര്‍ന്ന വിമാനത്തില്‍ ഭാഗങ്ങള്‍ കരിപ്പൂര്‍ വിമാനത്തവളത്തിലെ തന്നെ മറ്റൊരിടത്തേക്ക് ക്രെയിന്‍ ഉപയോഗിച്ച് മാറ്റിത്തുടങ്ങി. പരിശോധനകള്‍ക്കും തുടരന്വേഷണത്തിനുമായി രണ്ട് വര്‍ഷം കരിപ്പൂരില്‍ തന്നെ പാര്‍ക്ക് ചെയ്യുമെന്ന് എയര്‍ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. എയര്‍ഇന്ത്യയുടെ നേതൃത്വത്തില്‍ പ്രത്യേകം രൂപരേഖ തെയ്യാറാക്കിയാണ് അപകടം നടന്ന സ്ഥലത്തുനിന്നും കരിപ്പൂര്‍ വിമാനത്തവളത്തിലെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത്. ഇന്നു അപകടത്തില്‍ തകര്‍ന്ന വേറിട്ട നിലയിലായി വിമാനത്തിന്റെ മുന്‍വശമാണ് ക്രെയിന്‍ ഉപയോഗിച്ച് മാറ്റിയത്. നിര്‍ത്തിയിടുന്ന സ്ഥലം ചെയ്താണ് മാറ്റുന്നത്. വിമാനം കരിപ്പൂരില്‍തന്നെ കിഴക്കു പടിഞ്ഞാറ് ചെരിച്ചാണ് നിര്‍ത്തിയിടുക. വിമാനത്തിന്റെ ചിറകുകള്‍ ഉയര്‍ന്നു നില്‍ക്കാനായി കരിപ്പൂരില്‍ മറ്റു വിമാനങ്ങളുടെ ഉപയോഗ ശൂന്യമായ ചക്രങ്ങളാണ് നിരത്തിയിരിക്കുന്നത്. വിമാനത്തിന്റെ ഓരോ ഭാഗങ്ങളും അഴിച്ചെടുത്തും മുറിച്ചെടുത്തും കൊണ്ടുവരുമ്പോള്‍ വെക്കേണ്ട സ്ഥലവും ഇന്നലെ ഉദ്യോഗസ്ഥര്‍ പ്രത്യേകം മാര്‍ക്ക് ചെയ്തു. ചക്രങ്ങളില്ലാതെ തന്നെ ഒരു വിമാന ആകൃതിയിലാണ്് നിര്‍ത്തിയിടുക. അതേ സമയം വിമാനം പരിശോധനകള്‍ക്കും,തുടരന്വേഷണത്തിനുമായി രണ്ട് വര്‍ഷം വരെ കരിപ്പൂരില്‍ തന്നെ പാര്‍ക്ക് ചെയ്യുമെന്ന് എയര്‍ഇന്ത്യാ അധികൃതര്‍ പറഞ്ഞു. ഈവിമാനം ഇനി പ്രയോജനപ്പെടുത്താനാകില്ല. പൂര്‍വ്വസ്ഥിതിയിലേക്ക് മാറ്റാനും,വിമാനത്തിന്റെ മറ്റുഭാഗങ്ങള്‍ പ്രയോജനപ്പെടുത്താനുമാകില്ലെന്ന് കണ്ടെത്തിയതോടെയാണ് കരിപ്പൂരില്‍ തന്നെ വിമാനം നിര്‍ത്താന്‍ എയര്‍ഇന്ത്യ തീരുമാനിച്ചത്.നിലവില്‍ രണ്ട് വര്‍ഷം വരെ വിമാനത്തിന്റെ പരിശോധനകളും തുടരന്വേഷണങ്ങളും നടത്തും.ഇതിന് ശേഷം വിമാനം നിലവിലെ സ്ഥലത്ത് തുടരണോ എന്ന് ആലോചിക്കും.അപകടം നടന്ന സ്ഥലത്ത് നിന്ന് വിമാനം റണ്‍വേയുടെ തെക്ക്ഭാഗത്തെ താഴ്വാരത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് നിര്‍ത്തിയിടുന്നത്.
എയര്‍ഇന്ത്യയുടെ അന്വേഷണ വിഭാഗം,ടെക്നിക്കല്‍ വിഭാഗത്തിലുളളവരടക്കം സംഭവസ്ഥലത്തുണ്ട്.വിമാനത്തിന്റെ യന്ത്രങ്ങള്‍ ക്രൈനിലേക്ക് വെക്കേണ്ട രീതിവരെ ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തിലാണ് നടത്തുന്നത്.കേന്ദ്ര സുരക്ഷ സേനയും എയര്‍ഇന്ത്യ സെക്യൂരിറ്റി വിഭാഗത്തിന്റെ കാവലിലാണ് അപകട സ്ഥലം.നിലവില്‍ കരിപ്പൂരില്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുമ്പോഴും പറന്നുയരുമ്പോഴും പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കാനും നിര്‍ദേശം ലഭിച്ചിട്ടുണ്ട്.ഇക്കഴിഞ്ഞ ആഗസ്റ്റ് ഏഴിനാണ് കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തകര്‍ന്ന് വീണത്.

Sharing is caring!